മക്കളേ, ജീവിതത്തില്‍ രണ്ടുകാര്യങ്ങള്‍ വളരെ പ്രധാനമാണ് സത്യവും രഹസ്യവും. സത്യമാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്; സത്യവും ധര്‍മ്മവും ഒരിക്കലും നമ്മള് കൈവെടിയുവാന്‍ പാടില്ല.
അസത്യഭാഷണം, പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും അനേകം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഒരു കള്ളം പറഞ്ഞാല്‍ പിന്നീടത് സ്ഥാപിക്കാനായി അനേകം കള്ളം പറയേണ്ടി വരും. കള്ളം പറയുന്നവരെ ക്രമേണ ആരും വിശ്വസിക്കാതാവും. സമൂഹത്തില്‍ അവര്‍ക്കുള്ള മാന്യത തന്നെ നഷ്ടപ്പെടും. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ സത്യവും എല്ലാവരോടും തുറന്നു പറയാനുള്ളതുമല്ല. സാഹചര്യവും, ആവശ്യവും കണക്കിലെടുത്തു വേണം സത്യമാണെങ്കിലും അത് വെളിപ്പെടുത്തുവാന്‍. അതുകൊണ്ടാണ് പറയുന്നത്, ഒരു വാക്ക് നമ്മള് ഉച്ചരിക്കുന്നതിനു മുമ്പായി മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്.
ഒന്നാമതായി ആ പറയുന്നതു സത്യമാണോ എന്ന്; അസത്യമാണെങ്കില്‍ ഒരിക്കലും പറയരുത്.
രണ്ടാമത് നമ്മള് പറയുന്ന കാര്യം ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടാക്കുന്നതാണോ എന്ന്; ആര്‍ക്കും പ്രയോജനമില്ലാത്തതാണെങ്കില് പറയരുത്. മൂന്നാമതായി, നമ്മുടെ വാക്കുകള്‍ മറ്റാര്‍ക്കെങ്കിലും അന്യായമായി വേദനയുളവാക്കുന്നതാണോ എന്ന്; അങ്ങനെയുള്ളതാണെങ്കില് അത് സത്യമാണെങ്കിലും വെളിപ്പെടുത്തരുത്.
ഒരു കാര്യം സത്യമാണെങ്കിലും രഹസ്യമാക്കി വയ്ക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഒരു സ്ത്രീ ഒരു തെറ്റു ചെയ്തുപോയി. അതു ലോകമറിഞ്ഞാല്‍ അവരുടെ ഭാവി ഇരുളടയും. അല്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലായെന്നും വരാം. അത്തരം സാഹചര്യത്തില്‍ അത് വെളിപ്പെടുത്തരുത്. അങ്ങനെയായാല്‍ ഒരുപക്ഷെ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും ഭാവിയില്‍ ഒരു നല്ല ജീവിതം നയിക്കുവാനും അവര്‍ക്കു കഴിഞ്ഞെന്നു വരാം. ഇവിടെ സത്യം വിളിച്ചു പറയുന്നതിനേക്കാള്‍ ഉത്തമം അതു രഹസ്യമാക്കി വയ്ക്കുന്നത് തന്നെയാണ്. അതുവഴി ഒരു ജീവനെയും ഒരു കുടുംബത്തെ തന്നെയും രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരും. എന്നാല്‍, സാഹചര്യങ്ങളുടെ എല്ലാ വശങ്ങളും കണക്കിലെടുത്തു വേണം ഇത്തരം തീരുമാനത്തില്‍ എത്തുവാന്‍. നമ്മുടെ ഈ വിവേചനം മറ്റൊരാള്‍ക്കും തെറ്റ് ആവര്‍ത്തിക്കുവാനുള്ള പ്രേരണയാകാതിരിക്കാനും നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരിക്കല്‍, ഒരു കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. കുട്ടിയുടെ വീട്ടില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയാണു് അപകടം ഉണ്ടായതു്. കുട്ടിയുടെ അമ്മയുടെ ഏക സന്തതിയാണ് ഈ കുട്ടി. ഒരുപക്ഷേ, കുട്ടി മരിച്ചെന്നു പെട്ടെന്നു കേട്ടാല്‍ ആ അമ്മയും ഹൃദയം പൊട്ടി മരിച്ചെന്നു വരും. അതിനാല്‍, വിവരം അറിയിക്കാനായി, ഒരാള്‍ അവര്‍ക്കു ഫോണ്‍ ചെയ്തത് ഇങ്ങനെയാണു്, ”നിങ്ങളുടെ കുട്ടി ഒരു ചെറിയ അപകടത്തില്‍പ്പെട്ടു. ഇവിടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വേഗം വരണം” സത്യം പൂര്‍ണ്ണമായും ഇതല്ലെങ്കിലും ഇങ്ങനെ പറയുന്നതിലൂടെ നൂറു കിലോമീറ്റര്‍ യാത്ര ചെയ്ത് എത്തുന്നതുവരെയെങ്കിലും തീവ്ര ദുഃഖം അനുഭവിക്കുന്നതില്‍ നിന്നും അവരെ ഒഴിവാക്കാം. മാത്രമല്ല, കുട്ടിക്കു് മരണം സംഭവിച്ചു എന്ന് പിന്നീട് ആ അമ്മ അറിഞ്ഞാലും അപ്പോഴേയ്ക്കും ഒരുപക്ഷേ, എന്തിനെയും നേരിടാനുള്ള ഒരു ശക്തി അവരില്‍ ഉണര്‍ന്നിട്ടുണ്ടാവും. മരിച്ചുവെന്നു പെട്ടെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്ര ആഘാതം അപകടത്തെക്കുറിച്ചറിഞ്ഞു കുറെ സമയം കഴിഞ്ഞശേഷം ഉണ്ടാകില്ല. സത്യം തത്കാലം ഒന്നു മറച്ചുവച്ചതു മൂലം ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു. മരിച്ച വ്യക്തി എന്തായാലും തിരിച്ചു വരില്ല. പക്ഷെ അതിന്റെ പേരില്‍ മറ്റൊരാളെ കൂടി നമ്മള് കൊലയ്ക്കു കൊടുക്കേണ്ടതില്ലല്ലോ. ഇതുപോലുള്ള സാഹചര്യങ്ങളിലാണു് സത്യം വിളിച്ചു പറയേണ്ടതില്ലെന്നു പറയുന്നത്. ഇതിനെ മറ്റു കള്ളങ്ങളുടെ കൂട്ടത്തില്‍ കൂട്ടാന്‍ കഴിയുകയില്ല.
സ്വന്തം കാര്യലാഭത്തിനു വേണ്ടി നമ്മള് ഒരിക്കലും കള്ളം പറയാന്‍ പാടില്ല. എന്നാല്‍, നമ്മുടെ വാക്കും പ്രവൃത്തിയും കൊണ്ട് മറ്റൊരാള്‍ക്കും വേദനിക്കാന്‍ ഇടയാകരുത് എന്നതും അതുപോലെ പ്രധാന്യമുള്ളതാണ്. മറ്റൊരാളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കാതിരിക്കാന്‍ നമ്മള് ശ്രദ്ധിക്കണം.
സത്യം പറയുക എന്നതും, കള്ളം പറയാതിരിക്കുക എന്നതും പരമമായ ധര്‍മ്മമാണ്, അതൊരാദ്ധ്യാത്മിക സാധന കൂടിയാണ്. കാരണം, ഒരു കള്ളം പറയുമ്പോള്‍ നമ്മുടെയുള്ളില്‍ കുടികൊള്ളുന്ന മനഃസാക്ഷിയെ, അന്തര്യാമിയെ നമ്മള് വഞ്ചിക്കുകയാണ്. ആ പ്രവൃത്തി നമ്മുടെ ആദ്ധ്യാത്മിക പുരോഗതിക്ക് തടസ്സമായി നില്ക്കും. എപ്പോഴും സത്യം പറയുന്നവര്‍ പിന്നെ എന്തു പറഞ്ഞാലും സത്യമായിത്തീരും. അവര്‍ സത്യത്തില്‍ത്തന്നെ എത്തിച്ചേരും, ഈശ്വരനില്‍ തന്നെ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: