ന്യൂദല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള വായ്പാ കരാറില്‍ ഇന്ത്യയും ഏഷ്യന്‍ വികസന ബാങ്കും (എഡിബി) ഒപ്പുവെച്ചു. 175 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറിലാണ് ഇന്ത്യയും എഡിബിയും ഒപ്പുവെച്ചിരിക്കുന്നത്.
പുതിയ മെഗാ സോളാര്‍ പാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടുപോകാന്‍ പര്യാപ്തമായ വിധത്തില്‍ ഹൈ വോള്‍ട്ടേജ് ട്രാന്സ്മിഷന് സംവിധാനം നടപ്പലാക്കുന്നതിന് വായ്പ സഹായകമാകുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡി (പവര്‍ഗ്രിഡ്) നാണ് വായ്പ തുക കൈമാറുക. ഇത് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ഉപ പദ്ധതികള്‍ക്കായും ഉപയോഗിക്കും. ആദ്യമായാണ് രാജ്യത്തെ ഒരു പ്രത്യേക പദ്ധതിയെ കേന്ദ്രീകരിച്ച് എഡിബി വായ്പ അനുവദിക്കുന്നത്.
സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം നിന്ന് ഇന്ത്യയിലെ സൗരോര്‍ജ വൈദ്യുതിയുടെ അളവ് വലിയതോതില്‍ ഉയര്‍ത്താന്‍ പര്യാപ്തമായ പദ്ധതിയാണിതെന്ന് വായ്പാ കരാറിലൊപ്പിട്ട ശേഷം എഡിബിയുടെ ഇന്ത്യ തലവന്‍ കെനിചി യോകോയമ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ നടപടികളിലും ഇത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയുടെ പങ്ക് വര്‍ധിക്കുമെന്നും വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: