ആലപ്പുഴ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പ് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ഓരോ പ്രവൃത്തിയും പൂര്‍ത്തിയായതിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ശേഷം മാത്രം പഞ്ചായത്തുകള്‍ക്കു ഫണ്ട് അനുവദിച്ചാല്‍ മതിയെന്നു കര്‍ശന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
തൊഴിലുറപ്പു പദ്ധതിയില്‍ ഫലപ്രദമായ പ്രവൃത്തികള്‍ നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഫണ്ട് നേടിയെടുക്കുന്നുവെന്ന് പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. തൊഴിലുറപ്പു പദ്ധതിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ ചിത്രം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഓഡിറ്റിങ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ അവ ചെയ്താല്‍ മതിയായിരുന്നു ഇതു വരെയുള്ള നിര്‍ദേശം. ഇനി ഓരോ പ്രവൃത്തിയും കഴിയുമ്പോള്‍ത്തന്നെ ചിത്രങ്ങള്‍ ‘ഭുവന്’ സോഫ്റ്റ്വെയറില് അപ്ലോഡ് ചെയ്യണം. ഈ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും പരിശോധിക്കാനാവും.
ആകെ തുകയുടെ 65 ശതമാനം കുടിവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് നിര്‍ദ്ദേശമുണ്ട്. തോട്, കനാല്‍ തുടങ്ങിയവ വൃത്തിയാക്കുമ്പോള്‍ സംരക്ഷണ ഭിത്തി കെട്ടണമെന്നു നിര്‍ബന്ധമാണ്. ഇതിനായി കരിങ്കല്ലോ കയര്‍ ഭൂവസ്ത്രമോ ഉപയോഗിക്കാം. മുപ്പതു ശതമാനം തൊഴിലുറപ്പു പദ്ധതികളില്‍ നിര്‍മ്മാണത്തിന് കയര്‍ ഭൂവസ്ത്രം, കരിങ്കല്ല്, മണല്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കണമെന്നും നിര്‍ബന്ധമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്കി പദ്ധതി നടത്തിപ്പില്‍ ഒന്നാമതെത്തിയത് തിരുവനന്തപുരം ജില്ലയായിരുന്നു. 130 ലക്ഷം തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. 93. 8 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്കിയ ആലപ്പുഴ രണ്ടാം സ്ഥാനവും, 75.9 ലക്ഷം തൊഴില്‍ ദിനങ്ങളുമായി ഇടുക്കി മൂന്നാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: