വ്യഭിചാരം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ ലിംഗഛേദം സംഭവിച്ച ‘സംന്യാസി’ ആകര്‍ഷണീയമായ വാര്‍ത്താ വസ്തുതന്നെയാണ്. പൊടിപ്പും തൊങ്ങലും എഴുതുന്നവന്റേയും പറയുന്നവന്റേയും ഭാവനാവിലാസത്തിനൊപ്പം ചേരുംപടി ചേര്‍ത്ത് ഇക്കഥയെ വാര്‍ത്താവിതരണ സംഘം വര്ണമനോഹരമാക്കുന്നതിലും തെറ്റുപറയാനാകില്ല. ആളുകളെ ആകര്‍ഷിക്കുന്ന ഈ വാര്ത്താവിഭവത്തെ മുന്‍നിര്‍ത്തി സംന്യാസത്തെ തന്നെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും സ്വാഭാവികം.
കപടവേഷം കെട്ടി സംന്യാസത്തെ അവഹേളിക്കുന്ന മാരീചമന്യര് എന്നും ഉണ്ടായിരുന്നു. കാഷായാംബര ധാരികളായ ഈ ഉദരനിമിത്തക്കാരെ അനുകമ്പാപൂര്‍വം പരിഹസിച്ച ശങ്കരാചാര്യരെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. സ്വര്‍ണത്തെ അനുകരിക്കാന്‍ മുക്കുണ്ടാകുന്നത് സ്വാഭാവികം. വിലയുറ്റതിനെ അല്ലാതെ, വിലയറ്റതിന് അനുകരണം ഉണ്ടാകില്ല. വിലയുറ്റ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം എന്ന ഓര്‍മപ്പെടുത്തലാണ് മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴിയില്‍ ഉള്ളത്.
പൊന്നും മുക്കും തിരിച്ചറിയാനുള്ള പരിശീലനവും കഴിവും വിലയുറ്റ കാര്യങ്ങളെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. അതുകൊണ്ട് സ്വാമിമാരേയും ആസാമിമാരേയും തിരിച്ചറിയുകതന്നെ വേണം. ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന സംന്യാസിമാരുടെ ലൈംഗികചോദനയെ ചൂഷണം ചെയ്യാന്‍ എന്നും ആളുകള്‍ ഉണ്ടാകും.
ബ്രഹ്മര്ഷിപദ മോഹത്തോടെ തപസ്സനുഷ്ഠിച്ച വിശ്വാമിത്രനെ മേനക വീഴ്ത്തിയ കഥ ഓര്‍ക്കുക. ഇക്കഥയിലെ വില്ലന്‍ ദേവേന്ദ്രനുമാണ്. ദേവേന്ദ്രന് എന്നും ഭയഗ്രസിതനായിരുന്നു. താന്‍ ആര്‍ജിച്ച ഈ പരമപദം മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭീതിയില്‍ കഴിഞ്ഞവനായിരുന്നു ദേവേന്ദ്രന്.
അതുകൊണ്ട് ആര് കഠിനതപം ചെയ്യുന്നതും സംശയത്തോടെ കാണുകയും അത്തരക്കാര്‍ക്ക് എതിരെ തേന്‍കെണി ഒരുക്കാന്‍ ജഗന്മോഹിനികളുടെ ഒരു വന്‍ സൈന്യത്തെതന്നെ അദ്ദേഹം സംരക്ഷിക്കുകയും ചെയ്തിരുന്നു. ശത്രുക്കളാകാന്‍ ഇടയുണ്ട് എന്ന് അദ്ദേഹം കരുതിയവരെ മുഴുവന്‍ ചതിയില്‍ വീഴ്ത്തുന്നതിനുവേണ്ടി ക്വട്ടേഷന്‍ സംഘത്തെ ചെല്ലും ചെലവും കൊടുത്ത് പരിപാലിച്ചിരുന്നതും ഈ മാന്യന് തന്നെയാണ്.
ആലോചനാശീലരില് ദേവേന്ദ്രനെക്കുറിച്ച് മതിപ്പുണ്ടാവുക വലിയ പ്രയാസം തന്നെയാണ്. ഇതുകൊണ്ട് കൂടിയാകാം ”കൈവരുമാകിലും ഇന്ദ്രന്റെ പദം എന്തിന് തുച്ഛം” എന്ന് എഴുത്തച്ഛന് എഴുതിയത്. രാവണനും സ്വന്തം അമ്മാവനായ കാലനേമിയെ സംന്യാസ വേഷത്തിലാണ് സീതാപഹരണത്തിനായി നിയോഗിക്കുന്നത്.
സംന്യാസവേഷം കെട്ടാന്‍ ഉറച്ചു തീരുമാനമെടുക്കുന്നവര്‍ ഈ ചതിക്കുഴികള്‍ അറിഞ്ഞിരിക്കണം. അവരെ പരിചരിക്കുന്നവര്‍ക്കും അവരില്‍ ഒരു കണ്ണുണ്ടായിരിക്കണം. ബ്രഹ്മചര്യം എന്ന കഠിനവ്രതം അനുഷ്ഠിക്കാനാകാതെ സംന്യാസത്തിന് ഭംഗം സംഭവിച്ച സാധുക്കള്‍ മാത്രമല്ല, സ്വാര്‍ത്ഥപൂരണത്തിനായി സംന്യാസത്തെ ദുരുപയോഗം ചെയ്ത പുമാന്മാരും ഏറെയാണ് ഭാരതത്തില്‍. ഭാരതത്തിലാരും ലൈംഗികബന്ധത്തെ പാപമായി കരുതുന്നില്ല.
മതിമോഹിനിയായ സത്യവതിയില്‍ അഭിരമിച്ച് അവരെ പ്രാപിച്ച പരാശരനേയോ, മേനകയുടെ മേനിയഴകില്‍ മതിമയക്കം സംഭവിച്ച വിശ്വാമിത്രനേയോ, അമ്മയുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് അര്‍ദ്ധസഹോദര പത്നിമാരില്‍ സന്താനോല്പ്പാദനം നടത്തിയ വേദവ്യാസനെയോ ഒരിക്കലും ഭാരതത്തില്‍ അവമതിയോടെ കാണുന്നുമില്ല. എന്നാല്‍ വ്യാസപുത്രനും ആജന്മശുദ്ധനും മുക്തനുമായ ശുകന്റെ മഹത്വം അതൊന്ന് വേറെ തന്നെയാണ്.
ഇവരെ കൂടാതെ ദീര്‍ഘകാലത്തെ ബ്രഹ്മചര്യാചരണത്തിനുശേഷം തന്റെ എഴുപതാംവയസ്സില്‍ ലിംഗോദ്ധാരണമുണ്ടായി എന്ന് ലോകത്തോട് ഏറ്റുപറഞ്ഞ ഒരു മഹാത്മാവിന്റെ കഥയും നാം ഓര്‍ക്കേണ്ടതാണ്. രസവാസനാ പ്രേരിതമായ ലൈംഗിക ചോദന ആരിലും ഏത് സന്ദര്‍ഭത്തിലും ഉണര്ന്നുവരാമെന്നാണ് ഈ കാര്യങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നത്. അതുകൊണ്ട് ബ്രഹ്മചര്യം അനുഷ്ഠിക്കുന്നു എന്ന് അവകാശപ്പെടുന്ന സംന്യാസിമാരോട് ഇടപെടുന്നവര്‍, മിന്നുന്നതാണെങ്കിലും അവരെല്ലാം പൊന്നുതന്നെയാണോ എന്ന് സ്വയം തിരിച്ചറിയണം. ലിംഗച്ഛേദം സംഭവിച്ച സംന്യാസി എന്ന വാര്ത്താവസ്തുവിന് ഇതൊന്നും ബാധകമല്ല. കാരണം, ആ ദേഹം കപടനാട്യക്കാരനായ മാരീചന് തന്നെയാണ്.
സംന്യാസത്തിന് അനാസക്തിയോഗം എന്നാണ് ഗാന്ധിജി നല്കുന്ന അര്‍ത്ഥം. ഇന്ദ്രിയ മനസ്സുകളെ നിയന്ത്രിച്ചു നിര്‍ത്തി ജീവിക്കുന്നവനാണ് അനാസക്തന്‍. മനസ്സിനെ നിയന്ത്രിക്കുന്നവനാണ് യമി. മനസ്സാകട്ടെ ജ്ഞാനകര്മേന്ദ്രിയങ്ങളുടെ സൂക്ഷ്മരൂപവുമാണ്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ ജ്ഞാനേന്ദ്രിയങ്ങളും, കൈകാലുകള്‍ അടക്കം അഞ്ച് കര്‍മേന്ദ്രിയങ്ങളും ചേരുന്ന സംയോഗമാണ് ശരീരം.
അതുകൊണ്ടാണ് മനസ്സ് വാസനാരൂപത്തില്‍ ശരീരമാകെ വ്യാപിച്ചിരിക്കുന്നു എന്നുപറയുന്നത്. വാസനാരൂപത്തില്‍ സ്ഥിതിചെയ്യുന്ന മനസ്സിന്റെ കടിഞ്ഞാണ്‍ സ്വന്തം കൈയാല്‍ നിയന്ത്രിക്കുന്നതിനെയാണ് മനോനിയന്ത്രണം എന്നുപറയുന്നത്. മനസ്സിനെ നിയന്ത്രിക്കുന്നവനേ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയൂ. അതാകട്ടെ ഉപനിഷത്തില്‍ പറയുന്നതുപോലെ വാള്ത്തലമേല്കൂടി സഞ്ചരിക്കുന്നതുപോലെ ശ്രമകരവുമാണ്. ഒട്ടും എളുപ്പമല്ല എന്നര്‍ത്ഥം.
ഇവ്വിധമുള്ള ഇന്ദ്രിയ മനോനിയന്ത്രണത്തിന്റെ പ്രത്യക്ഷ സൂചകമാണ് കാഷായാംബരം. അതുകൊണ്ട് അതിനോട് ആളുകള്‍ക്ക് ആദരവുണ്ടാകും. ഈ ആദരത്തെ ചൂഷണം ചെയ്യുന്നവരും ഏറെയുണ്ടാകും. ഈ ചൂഷണത്തിന് എതിരെ കരുതലുണ്ടാകണം. 1984 ല്‍ ഞങ്ങള്‍ സ്വാമി സത്യാനന്ദ (പ്രൊഫ. കെ. രാമചന്ദ്രന് നായര്‍), തുറവൂര്‍ വിശ്വംഭരന്, ഞാന്‍-ഹിമാലയ യാത്രയ്ക്ക് ഇടയിലാണ് സംന്യസ്തരിലെ ആസാമികളെ കണ്ട് അമ്പരന്നത്. വിഷയലമ്പടരും കൊടുംകുറ്റവാളികളുമടക്കം എത്രയോ പേരാണ് കാഷായാംബരത്തില് അഭയം തേടിയിരുന്നത്.
പിടിച്ചുപറിക്കാരനായ ഒരു രത്നാകരന് വാല്മീകിരാമായണം രചിക്കാമെങ്കില് തങ്ങള്‍ക്ക് എന്തുകൊണ്ട് പാടില്ല എന്ന ചോദ്യം ചോദിക്കുന്നവരായിരുന്നു അവരില്‍ ചിലര്‍. പക്ഷേ, അവര്‍ ധരിച്ചിരുന്ന കാഷായത്തിനും അവരുടെ കുറ്റവാസനകളെ ഒളിപ്പിച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും ഓര്‍ക്കുന്നു. അക്കൂട്ടത്തില്‍ ഹരിദ്വാറില്‍ ഹുണ്ടികപ്പിരിവ് നടത്തുന്ന മലയാളി സംന്യാസിയെയും കണ്ടുമുട്ടിയിരുന്നു. ഉദരനിമിത്തം ബഹുകൃതവേഷം. അത് തുടരുകതന്നെ ചെയ്യും; മനുഷ്യന് നന്നാവോളവും.
(പിഎസ്സി മുന്‍ ചെയര്‍മാനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വിസിയുമാണ് ലേഖകന്‍. ഫോണ്‍: 9447134401)
പ്രതികരിക്കാൻ ഇവിടെ എഴുതുക: