കണ്ണൂര്‍: കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗം ഫലപ്രദമാക്കാനും കൂടുതല്‍ ഫണ്ട് നേടിയെടുക്കാനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
പിണറായി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വാര്‍ഷിക പദ്ധതി ആസൂത്രണ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിനിയോഗത്തില്‍ കേരളം പിന്നിലാണെന്ന വിമര്‍ശനം മാധ്യമങ്ങളടക്കമുള്ളവര്‍ കുറെ വര്‍ഷമായി ഉന്നയിക്കാറുണ്ട്.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്ല രീതിയില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൃത്യമായി ചെലവഴിച്ച് കൂടുതല്‍ ഫണ്ട് നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഫണ്ട് വിനിയോഗം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ തയ്യാറാക്കി കൂടുതല്‍ ഫണ്ട് നേടിയെടുക്കാനുള്ള സംവിധാനങ്ങളും ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ പദ്ധതി ഫണ്ട് വിനിയോഗം 80 ശതമാനത്തിലെത്തി.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം 72 ശതമാനമാണ്. അവസാന കണക്കില്‍ ഇത് കുറച്ച്കൂടി വര്‍ധിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ ഫണ്ട് വിനിയോഗത്തിന്റെ രീതി മാറ്റുകയാണ്. അവസാന മാസമായ മാര്‍ച്ചില്‍ എങ്ങനെയും പണം ചെലവഴിക്കുകയെന്നതാണ് നിലവിലുള്ള രീതി. ഇതുകാരണം പലപ്പോഴും കൃത്യമായ വിനിയോഗം ഉണ്ടാകുന്നില്ല. ഈ രീതി പറ്റില്ല. ഉടച്ചുവാര്‍ക്കുക തന്നെ വേണം. ഏപ്രിലില്‍ തന്നെ ഫണ്ട് വിനിയോഗം ആരംഭിക്കാനാണ് തീരുമാനം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ വിവിധ വകുപ്പുകള്‍ ഇതിനകം ചെയ്തിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമുള്ള ഫണ്ട് വിനിയോഗത്തിന് നിയന്ത്രണം ഉണ്ടാകും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന മൂന്ന് മാസം പരമാവധി 30 ശതമാനം തുക മാത്രമേ വിനിയോഗിക്കാനാകൂ. മാര്‍ച്ചില്‍ മാത്രം വിനിയോഗിക്കാവുന്ന ഫണ്ടിന്റെ പരിധി 15 ശതമാനമായും നിജപ്പെടുത്തി. ഇത് അങ്ങേയറ്റം ഗുണകരമായി മാറും. പദ്ധതി കൃത്യമായി നിര്‍വഹിക്കുന്ന സ്ഥിതിയുമുണ്ടാകും. ഏറ്റവും കാര്യക്ഷമമായി പദ്ധതി നിര്‍വഹണം നടത്തുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: