കോഴിക്കോട്: വേനലിന്റെ കാഠിന്യം കൂടിയതോട ശുദ്ധജല ലഭ്യതയിലുണ്ടായ കുറവ് ജില്ലയില്‍ ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി നിരീക്ഷണ വിഭാഗം – ഐഡിഎസ്പി വ്യക്തമാക്കുന്നു. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, ഭക്ഷ്യവിഷബാധ എന്നിവ വര്‍ദ്ധിക്കുന്നതായാണ് കണക്ക്. കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് മിക്കവരിലും രോഗങ്ങള്‍ ഉണ്ടാകുന്നത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും 191 പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 11,536 പേര്‍ക്കാണ് വയറിളക്കം ബാധിച്ചത്. മുന്‍വര്‍ഷങ്ങളിലെ ഇതേ കാലയളവിലെ കണക്കും ജനുവരിക്ക് മുമ്പുള്ള മാസങ്ങളിലെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്.
കുടിവെള്ളം, ഐസ് എന്നിവയില്‍ നിന്നാണ് രോഗം പകരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഭക്ഷണവും വെള്ളവും ഐസും കഴിച്ചവരിലാണ് രോഗം കാണുന്നത്.
മീന്‍ കേടാവാതെ സൂക്ഷിക്കാനുള്ള ഐസ് ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്നതാണ് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്. ഇത്തരം ഐസുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കപ്പെടുകയോ വെള്ളത്തിന്റെ ഗുണനിലവാരം രേഖപ്പെടുത്തുകയോ ചെയ്യപ്പെടുന്നില്ല. കൂള്‍ ബാറുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കുപുറമെ വിവാഹം, മറ്റു ആഘോഷങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും ഇത്തരം ഐസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും പലരും ഇതു പാലിക്കാന്‍ തയ്യാറാകുന്നില്ല. ഐസ് നിര്‍മ്മിക്കുന്ന പ്ലാന്റുകളില്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത് പരിസരം വൃത്തികേടായ നിലയിലാണെന്ന് കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചില ഐസ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ജില്ല പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വിഭാഗം ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് ഡിഎംഒ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങള്് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആശാദേവി പറഞ്ഞു. ഹോട്ടലുകള്‍, കൂള്‍ബാര്‍ ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധന നടത്തുന്നുണ്ട്. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും അവര്‍ അറിയിച്ചു.
കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക. പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക.
തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക. ഭക്ഷണശാലകളിലും കൂള്‍ബാറുകളിലും മറ്റും ശുചിത്വം ഉറപ്പാക്കുക. വൃത്തിഹീനവും തുറസ്സായ സ്ഥലങ്ങളിലും വില്പന നടത്തുന്ന ശീതള പാനീയങ്ങള്‍, ഐസ്, പഴകിയ ഭക്ഷണ സാധനങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. മത്സ്യം കേടുവരാതിരിക്കാന്‍ തയ്യാറാക്കുന്ന ഐസ് ശീതള പാനീയങ്ങളില്‍ ഉപയോഗിക്കാതിരിക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ടു വെയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: