ന്യൂദല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടര്‍ച്ച. ഇന്നലെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കിയ അവര്‍ പത്താം സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 7 വിക്കറ്റിന് 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു പന്ത് ബാക്കിനില്‍ക്കേ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 169 റണ്‍സെടുത്താണ് വിജയം നേടിയത്.
അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ നാലാം വിജയമാണ് ഇന്നലത്തേത്. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. വിജയത്തോടെ കൊല്‍ക്കത്ത എട്ട് പോയിന്റുമായി മുംബൈയെ പിന്തള്ളി ഒന്നാമതെത്തി. മുംബൈ ഇന്ത്യന്‍സിനും എട്ട് പോയിന്റുണ്ടെങ്കിലും മികച്ച റണ്‍റേറ്റാണ് കൊല്‍ക്കത്തയെ ഒന്നാമതെത്തിച്ചത്. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം ഡെയര്‍ ഡെവിള്‍സിന്റെ ആദ്യ തോല്‍വിയാണിത്.
ദല്‍ഹി ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കൊല്‍ക്കത്ത തുടക്കത്തിലെ തകര്‍ച്ചക്കുശേഷം മനീഷ് പാണ്ഡെയുടെയും യൂസഫ് പഠാന്റെയും അര്‍ദ്ധസെഞ്ചുറി പ്രകടനമാണ് കൊല്‍ക്കത്തയെ തുണച്ചത്. ഒരുഘട്ടത്തില്‍ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ നാലാം വിക്കറ്റില്‍ പഠാനും മനീഷും ചേര്‍ന്ന് 12 ഓവറില്‍ നേടിയ 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയതീരത്തെത്തിച്ചത്.
മനീഷ് പാണ്ഡെ 47 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറുമടക്കം 61 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്താകെ നിന്നപ്പോള്‍ യൂസഫ് പഠാന് 39 പന്തില്‍ 6 ഫോറും രണ്ട് സിക്സറുമടക്കം 59 റണ്‍സെടുത്തു. യൂസഫ് പുറത്തായശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് (7), ക്രിസ് വോക്സ് (3) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും മനീഷ് പാണ്ഡെയുടെ ഉജ്ജ്വല ഇന്നിങ്ങ്സ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. ഗംഭീര്‍ (14), ഗ്രാന്‍ഡ്ഹോം (1), റോബിന് ഉത്തപ്പ (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്. ദല്‍ഹിക്കായി സഹീര്‍ ഖാനും കുമ്മിന്‍സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദല്‍ഹിക്ക് മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ ബില്ലിങ്സും (21) മലയാളി താരം സഞ്ജുവും (25 പന്തില്‍ 39) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6.1 ഓവറില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബില്ലിങ്സിനെ കള്‍ട്ടര്‍ നീല്‍ മടക്കിയശേഷം കൃത്യമായ ഇടവേളകളില്‍ ദല്‍ഹിക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയത്. പിന്നീട് കരുണ്‍ നായര്‍ (21), ശ്രേയസ് അയ്യര്‍ (26), ഋഷഭ് പാന്ത് (38) എന്നിവര്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കള്‍ട്ടര്‍ നീലിന്റെ മികച്ച ബൗളിങ്ങാണ് ദല്‍ഹിയെ കൂറ്റന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: