കോഴിക്കോട്: മത്സ്യബന്ധന-വിപണന മേഖലകളിലെ ചൂഷണവും അവഗണനയും തടയണമെന്നും കച്ചവടക്കാരില്‍ നിന്നും മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള പണം ഉടന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യം.
സംസ്ഥാനസര്‍ക്കാര്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബില്ലിനു മുന്നോടിയായുള്ള ചര്‍ച്ചയിലാണ് ഇത്തരം നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നത്. ഫിഷറീസ് വകുപ്പാണ് മലബാര്‍മേഖലയിലെ തീരദേശ ജില്ലകളിലുള്ളവര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചത്.
മത്സ്യഫെഡ് മുഖേനയാണ് ഹാര്‍ബറുകളില്‍ മത്സ്യലേലം നടക്കുന്നത് എങ്കിലും അത് കടലാസില്‍ മാത്രമാണ്, ലക്ഷകണക്കിന് രൂപയാണ് കച്ചവടക്കാര്‍ മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ക്ക് നല്‍കാനുള്ളത്, മത്സ്യമാര്‍ക്കറ്റുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ല തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ശില്പശാലയില് ഉന്നയിക്കപ്പെട്ടത്. മലബാര്‍ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നിബന്ധനകള്‍ തെക്കന്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന് മത്സ്യതൊഴിലാളി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. തീരദേശമേഖലയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് വേണം പുതിയ ബില്ല് അവതരിപ്പിക്കാനെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
നിയമസഭയില്‍ അവതരിപ്പിക്കാനായി തയ്യാറാക്കുന്ന ബില്‍ മേഖലാ, സംസ്ഥാനതല ശില്പ്പശാലകളിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്തിമരൂപം നല്‍കും. ഹാര്‍ബറുകള്‍ മാര്‍ക്കറ്റിംഗ് സെന്ററുകള്‍ എന്നിവടങ്ങളിലല്ലാതെയുളള മത്സ്യ ലേലം നിരോധിക്കും, ഫിഷ് ലാന്റിംഗ് സെന്ററുകളുടെയും ഫിഷിംഗ് ഹാര്‍ബറുകളുടെയും മത്സ്യ വിപണന കേന്ദ്രങ്ങളുടെയും നടത്തിപ്പിനും പരിപാലനത്തിനുമായി ജനപ്രതിനിധികള്‍, മത്സ്യ തൊഴിലാളി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി മാനേജ്മെന്റ് സൊസൈറ്റികളും കമ്മിറ്റികളും രൂപീകരിക്കും.
ഫിഷ് ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ മത്സ്യം ശൂചിയായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തന്നതിന് സംവിധാനം ഒരുക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ ശൂപാര്‍ശ ചെയ്യുന്നവര്‍ക്ക് മാത്രമേ മത്സ്യം ലേലം ചെയ്യുന്നതിന് പെര്‍മിറ്റ് അനുവദിക്കുകയുളളൂ. കമ്മീഷന് 5 ശതമാനത്തില്‍ അധികരിക്കാതെ നിജപ്പെടുത്തും തുടങ്ങിയവയാണ് ബില്ലിലുള്ള നിര്‍ദ്ദേശങ്ങള്‍.
എണ്ണത്തിന്റെയോ തൂക്കത്തിന്റെയോ ബോക്സ്, ബാസ്കറ്റ് എന്നിവയുടേയോ അളവിന്റെ അടിസ്ഥാനത്തിലായിരിക്കണം മത്സ്യലേലം നിര്‍ണ്ണിയക്കേണ്ടത് എന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഐസ് പ്ലാന്റ്, മത്സ്യം കയറ്റുന്ന വാഹനം, എന്നിവയ്ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ചെക്ക് പോസ്റ്റുകള്‍ വഴി ഉറപ്പു വരുത്തും.
ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, കെ.കെ. സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എ.കെ. ജയനാരായണന്‍, ബി.കെ. സുധീര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, സി.എച്ച്. കൃഷണദാസ്, ബാബു, മോഹന്‍ദാസ്, വി.വി. ഉത്തമന്, ആര്. ഗംഗാധരന്, സവിത കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: