അരൂര്‍: ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ പ്‌ളാസ്റ്റിക് സംസ്‌ക്കരണ യന്ത്രം തുരുമ്പെടുത്തു നശിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അരൂരിനെ പ്‌ളാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയതാണ് യന്ത്രം. എന്നാല്‍ പ്രവര്‍ത്തന ക്ഷമമാണോ എന്നുപോലും നോക്കാതെ യന്ത്രം ഉപേക്ഷിക്കുകയായിരുന്നു.
യന്ത്രം വാങ്ങിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് നഷ്ടമായത്. എന്തുകൊണ്ടാണ് ഈ യന്ത്രം പ്രവര്‍ത്തനസജ്ജമാക്കാതിരുന്നതെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും അന്നത്തെ ഭരണ സമിതിക്കായില്ല. ഈ യന്ത്രം പഴയ അരൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സ്ഥലം ലഭിക്കാതിരുന്നതാണത്രെ ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.എന്നാല്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടത്താതെ യന്ത്രം സ്ഥാപിച്ചത് എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന പ്‌ളാസ്റ്റിക് കിറ്റുകളും വസ്തുക്കളും സംഭരിച്ച് ഈ യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ അവ ചെറിയ മുത്തുകളായി ശേഖരിക്കാനാവുമന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശ വാദം.
സ്ഥലം കിട്ടിയില്ലെന്ന്
2012-13 കാലയളവില്‍ മാലിന്യ സംസ്‌ക്കരണം വിഷയമായി വന്നെങ്കിലും യന്ത്രം വാങ്ങുന്നതു സംബന്ധിച്ചുള്ള തീരുമാനം പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥലം കിട്ടാതായതോടെ വ്യവസായ മേഖലയിലെ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളില്‍ സ്വകാര്യവ്യക്തിയെക്കൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കായ്‌കയാല്‍ നടന്നില്ലെന്നും പഞ്ചായത്ത് അംഗം ജെഎസ്എസിലെ വി.കെ.ഗൗരീശന്‍ പറഞ്ഞു.
പ്രതിസന്ധി
പരിഹരിക്കും
2017-18 പദ്ധതിയില്‍ 20-ാം വാര്‍ഡില്‍ മാലിന്യ സംസ്‌ക്കരണത്തിന് മുന്‍ഗണന നല്‍കി വിഷയം അവതരിപ്പിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമുണ്ട്. യന്ത്രം വാങ്ങുന്നതിനു മുമ്പ് അതിനാവശ്യമായ അനുബന്ധ ഘടകങ്ങളെക്കുറിച്ച് ദീര്‍ഘവീക്ഷണം ഇല്ലാതിരുന്നതാണ് പ്രതിസന്ധിയായത്. വാട്ടര്‍ അതോറിട്ടിക്ക് ജലസംഭരണി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് വക സ്ഥലമാണ് നല്‍കിയത് പകരം സ്ഥലം തിരികെ കിട്ടുന്ന മുറയ്‌ക്ക് അവിടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
















