കൊച്ചി: ചേരാനെല്ലൂരില്‍ വീട്ടുവേലക്കാരിയെ മോഷണക്കുറ്റമാരോപിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനു പിന്നില്‍ ദുരൂഹത. സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റും മര്‍ദ്ദനവും. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
വീട്ടുടമയുടെ മകന്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്തതായി പറയുന്നു. ഇതെത്തുടര്‍ന്ന് സ്ത്രീ ഇയാളെ തല്ലിയിരുന്നു. പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വീട്ടുടമ മോഷണക്കുറ്റമാരോപിച്ച് കള്ളപ്പരാതി നല്‍കിയതിന് പിന്നിലെന്നാണ് ആരോപണം. ചില നാട്ടുകാരാണ് ഈ വിവരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം പോലീസുകാര്‍ക്കായി വീട്ടുടമ നല്‍കിയതായും പറയുന്നു. തുടര്‍ന്നാണത്രെ കസ്റ്റഡിയിലെടുത്ത് സ്ത്രീയെ തല്ലിച്ചതച്ചത്. ഭീഷണി മൂലം ഇക്കാര്യം പുറത്തുപറയാന്‍ സ്ത്രീ മടിക്കുകയായിരുന്നു.
പീഡനശ്രമത്തിന്റെ വിവരം പുറത്തുപറയാതിരിക്കാനുള്ള ശ്രമമാണ് പോലീസും നടത്തിയതെന്നാണ് സൂചന. ലോക്കപ്പ് മര്‍ദ്ദനം വിവാദമാവുകയും മാധ്യമവാര്‍ത്തയാവുകയും ചെയ്തിട്ടും മര്‍ദ്ദനമേറ്റ സ്ത്രീക്കും കുടുംബത്തിനും എതിരായ ഭീഷണി നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുകള്‍ക്ക് ഇവര്‍ മടിക്കുന്നു. വിവിധ സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും സ്ത്രീയോ വീട്ടുകാരോ പരാതി നല്‍കാത്തതിനാല്‍ മറ്റുനടപടികള്‍ സ്വീകരിക്കാനാകുന്നുമില്ല.
അതേസമയം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെ സംരക്ഷിക്കാന്‍ ഊര്‍ജ്ജിതശ്രമം നടക്കുന്നുണ്ട്. എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി നിര്‍ദ്ദേശം നല്‍കിയിട്ടും നടപടി ഇഴയുകയാണ്. ചില പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും പോലീസുകാരെ സംരക്ഷിക്കുന്നതിന് രംഗത്തുണ്ട്. രണ്ട് വനിതാ പോലീസുകാരുള്‍പ്പെടെ എട്ടോളം പേരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. സര്‍വ്വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താലും പ്രതിഷേധ സമരങ്ങളും നടന്നെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ് എന്നാണ് പരാതി.നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മര്‍ദ്ദനമേറ്റ സ്ത്രീ. ചുരുങ്ങിയത് ആറുമാസമെങ്കിലും വിദഗ്ധ ചികിത്സ നല്‍കിയാലേ ഇവര്‍ക്ക് എഴുന്നേറ്റ് നടക്കാനാകുകയുള്ളൂ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബം പ്രതിസന്ധിയിലാണ്.
















