കോഴിക്കോട്: മിഠായിത്തെരുവിലെ കടകളിലെ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നുറപ്പ് വരുത്തുന്നതിനായി നടത്തിയ അന്തിമഘട്ട പരിശോധന സമാപിച്ചു. ഇന്നലെ 58 കടകളില്‍ പരിശോധന നടത്തിയപ്പോള്‍ 26 കടകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്കി. മൂന്ന് ദിവസമായി നടത്തിയ പരിശോധനയില്‍ 441 കടകള്‍ക്കാണ് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയത്.
മൂന്ന് ദിവസമായി സംയുക്ത ഉദ്യോഗസ്ഥ സംഘം 1372 കടകളിലാണ് പരിശോധന നടത്തിയത്. അഡീഷണല്‍ തഹസില്‍ദാര്‍ അനിതകുമാരിയുടെ നേതൃത്വത്തില്‍ എട്ടു സംഘങ്ങളാണ് പരിശോധന നടത്തിയത്. വിവിധ വിഭാഗങ്ങളില്‍ നിന്നായി റവന്യു, കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, കോര്പ്പറേഷന് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വ്യാപാരികളുടെ പ്രത്യേക അപേക്ഷ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ടുദിവസം കൂടി സമയം അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു.
കച്ചവട സ്ഥാപനങ്ങള്‍ അടപ്പിക്കുകയല്ല ജില്ലാഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ നടപടിയില്‍ വിട്ടുവീഴ്ച അനുവദിക്കാനാകില്ല. സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തിയാല്‍ അടച്ചുപൂട്ടല്‍ നടപടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രവൃത്തി നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തിഗത അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മെയ് 22 വരെ സാവകാശം അനുവദിച്ചിരിക്കുന്നത്. 23 ന് അന്തിമ പരിശോധനയും അടപ്പിക്കല്‍ നടപടിയും സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: