ന്യൂദല്‍ഹി/ലണ്ടന്‍: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന്റെ അനന്തരഫലം ഉടനൊന്നും അവസാനിക്കില്ലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച തുടങ്ങിയ ആക്രമണം പുതിയ രൂപത്തില്‍ വീണ്ടുമെത്തുമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന. 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിച്ചുവെന്നാണ് ഒടുവിലത്തെ വിവരം.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തെയാണ് ആക്രമണം ബാധിച്ചത്. വാനക്രൈ എന്ന റാന്‍സംവെയറാണ് ഇതിനുപയോഗിച്ചത്. ആദ്യ തവണത്തേത് തടയാനായെങ്കിലും പുതിയ പതിപ്പുമായി അക്രമികള്‍ വീണ്ടുമെത്തുമെന്നാണ് വിവിധ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
ബ്രിട്ടണിലെ മാല്‍വെയര്‍ ടെക്കും യുഎസിലെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരുമാണ് ആദ്യ ആക്രമണം തടഞ്ഞത്. എന്നാല്‍, വീണ്ടും അതിനാകണമെന്നില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, സുരക്ഷ ഉറപ്പാക്കാന്‍ മൈക്രോസോഫ്റ്റ് പുതിയൊരു പാച്ച് ഫയല്‍ പുറത്തിറക്കി. എംഎസ് 17-010 എന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം.
ഇന്ത്യ, റഷ്യ പോലുള്ള രാജ്യങ്ങള്‍ക്കാണ് ഏറെ ഭീഷണി. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ നൂറിലധികം കമ്പ്യൂട്ടറുകള്‍ തകര്‍ത്തതാണ് വലിയ ആക്രമണം. മറ്റു വലിയ സംഭവങ്ങളുണ്ടായതായി വിവരമില്ലെങ്കിലും ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവരോട് കരുതിയിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് എമര്‍ജന്‍സി ടീം നിര്‍ദേശിച്ചു. സ്ഥിതി ഗുരുതരമെന്നും ഇവര്‍ പറഞ്ഞു. രാജ്യത്തെ മിക്കവാറും കമ്പ്യൂട്ടറുകളില്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നത്. സമയബന്ധിതമായി ഇവ അപ്ഡേറ്റ് ചെയ്യാത്തതാണ് പ്രശ്നം.
ആസ്ത്രേലിയ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇതിനു പിന്നിലാരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡൊമെയ്ന്‍ വിലാസം ഉപയോഗിക്കാതെയാണ് വൈറസിനെ ഇവര്‍ പരത്തുന്നത്. ഉറവിടം കണ്ടെത്തി ഡൊമെയ്നില്‍ രജിസ്റ്റര്‍ ചെയ്താണ് ആദ്യ ആക്രമണത്തിന് തടയിട്ടത്. രാജ്യാന്തര ഏജന്‍സികള്‍ അക്രമിയെത്തേടി ഇറങ്ങിയിട്ടുണ്ട്.
വിന്‍ഡോസ് എക്സ്പിയിലെ സുരക്ഷാ പാളിച്ച ആദ്യം കണ്ടെത്തിയത് അമേരിക്കന്‍ സുരക്ഷാ എജന്‍സിയാണ്. മറ്റു കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാന്‍ അവര്‍ ഇതിനെ മറയാക്കി. ഇവിടെ നിന്ന് കവര്‍ന്നാണ് ഹാക്കര്‍മാര്‍ വാനാക്രൈ സൃഷ്ടിച്ചത്. അതേസമയം, പിഴവ് കണ്ടെത്തിയ മൈക്രോസോഫ്റ്റ് മാര്‍ച്ചില്‍ തന്നെ പ്രതിവിധിയും കണ്ടെത്തിയിരുന്നു. എന്നാല്‍, ഭൂരിഭാഗവും അത് അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: