തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ പംക്തിയില്‍ കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. അവിടെ ഇപ്പോള്‍ സുരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. പാക് സേനയുടെയും ഭീകരവാദികളുടെയും കൂട്ടുകെട്ട് ബാങ്കുകള്‍ കൊളളയടിച്ചും സുരക്ഷാസൈനികരെ നിര്‍ദ്ദാക്ഷിണ്യം കൊന്നും ഭാരതീയ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയും വലിയ പ്രകോപനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തങ്ങള്‍ തട്ടികൊണ്ടുപോയി കൊലചെയ്ത ഭാരതസൈനികരുടെ മൃതദേഹങ്ങളില്‍ നിന്നു തല വെട്ടിമാറ്റുകയും വികൃതമാക്കുകയും ചെയ്ത പാക് പ്രവൃത്തിക്ക് അവിടെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ-ഭരണനേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നതയുമായി ബന്ധമുണ്ടെന്നു പറഞ്ഞാല്‍ ഒറ്റനോട്ടത്തില്‍ അത് യുക്തിസഹമാണെന്ന് തോന്നില്ല.
അന്താരാഷ്‌ട്ര അതിര്‍ത്തിക്കിപ്പുറം നില്‍ക്കുന്ന നമ്മള്‍ അത്തരം നിഗമനങ്ങളെ വിശ്വാസത്തിലെടുക്കില്ല. പാക്കിസ്ഥാനിലെ അധികാരകേന്ദ്രങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയോടെ വേണം ഇത്തരം നിഗമനങ്ങളെ സമീപിക്കാന്‍. ഇസ്ലാമാബാദിലെ പട്ടാളം രാഷ്‌ട്രീയ നേതൃത്വത്തിന്റെ കീഴിലുള്ള വെറുമൊരു പട്ടാളമല്ല. ഭാരതത്തില്‍നിന്നും മറ്റുപല ജനായത്തരാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി സര്‍ക്കാരിനോളം തന്നെ അധികാരം പാക്കിസ്ഥാനില്‍ സൈന്യത്തിനുമുണ്ട്.
ഇസ്ലാമിനെ സംരക്ഷിക്കുവാനുള്ളതാണ് സൈന്യം എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനപരമായ കാഴ്ചപ്പാട്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുവാനുള്ളതാണ് സൈന്യം എന്ന ആധുനികബോധത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണത്.അതുകൊണ്ടുതന്നെ സൈന്യത്തിന് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക ശക്തി ചെലുത്താന്‍ കഴിയാറുണ്ട്. ജനാധിപത്യഭരണകൂടത്തിനുമേല്‍ പട്ടാളത്തിന്റെ അധീശത്വം എല്ലായ്‌പ്പോഴും ന്യായീകരിക്കപ്പെടാറുണ്ട്. ഹിന്ദുജനതയെ ആക്രമിക്കാനും അടിച്ചമര്‍ത്താനുമുള്ള ദൗത്യത്തില്‍ ജനാധിപത്യഭരണകൂടം പരാജയപ്പെടുന്നു എന്നതാണ് ന്യായീകരണം.
പാക്കിസ്ഥാനിലെ മുസ്ലിം ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാന്‍ എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമികഭരണം പുനഃസ്ഥാപിക്കുന്നതിന്റെ ആദ്യപടിയാണ്. മുഗളന്‍മാരില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ കൈവശമാക്കിയതെന്നും അതിനാല്‍ അത് തിരിച്ച് മുസ്ലിങ്ങള്‍ക്ക് മടക്കി കൊടുക്കണമെന്നുമുള്ള വിചിത്രവാദം വിഭജനത്തിനു മുന്‍പുതന്നെ മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. ഈ വാദം വസ്തുതകള്‍ക്കു നിരക്കാത്തതാണ്. മുഗള്‍ ഭരണത്തില്‍നിന്ന് ഭാരതത്തെ സ്വതന്ത്രമാക്കുന്നതിനുള്ള ഒരുപാട് സമരങ്ങള്‍ രാജ്യമാസകലം നടന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പാക്കിസ്ഥാന്‍ രൂപീകൃതമായ കാലം തൊട്ട് പ്രചാരം നേടിയ ഈ വിചിത്രവാദം 1952ല്‍ ലിയാഖത്ത് അലിഖാന്റെ കൊലപാതകത്തോടെ കൂടുതല്‍ ശക്തമാവുകയും ചെയ്തു. 1952 മുതലിങ്ങോട്ട് ആ രാജ്യത്ത് സിവിലിയന്‍ ഭരണവും സൈനികഭരണവും മാറി മാറി വന്നുകൊണ്ടേയിരിക്കുകയാണ്.
നയതന്ത്രവിദഗ്ദനും പണ്ഡിതനുമായ ഹുസൈന്‍ ഹഖാനിയുടെ ‘പാക്കിസ്ഥാന്‍: ബിറ്റുവീന്‍ മോസ്‌ക്ക് ആന്റ് ദി മിലിട്ടറി’ എന്ന ഗവേഷണ ഗ്രന്ഥം മുതല്‍ ക്രിസ്റ്റീന്‍ ഫെയറിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഫൈറ്റിങ് ടു ദി എന്‍ഡ്’ ‘വരെ പാകിസ്ഥാന്റെ മേല്‍സൂചിപ്പിച്ച അടിസ്ഥാന സിദ്ധാന്തത്തെ തുറന്നുകാട്ടുന്നു.
ആയിഷാ സിദ്ധിഖിയുടെ ‘മിലിട്ടറി ഇന്‍കോര്‍പ്പറേറ്റഡ്: ഇന്‍സൈഡ് പാക്കിസ്ഥാന്‍സ് മിലിട്ടറി എക്കോണമി’ എന്ന ഗവേഷണ പ്രബന്ധത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഘടനയെക്കുറിച്ച് വിവരിക്കുന്നുണ്ട്. രണ്ട് ബില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക വരവ് ഉണ്ടത്രെ പാക് സേനക്ക്. അണുവായുധങ്ങള്‍ ഭീകരവാദികള്‍ക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കയില്‍നിന്ന് പണം പിടുങ്ങാറുണ്ടെന്നും ആ പുസ്തകത്തില്‍ സൂചനയുണ്ട്.
പാക്‌സേനയുടെ ഇന്റലിജന്‍സ് വിഭാഗമായ ഐഎസ്‌ഐ ഭാരതത്തില്‍ നുഴഞ്ഞുകയറാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു.1989 ല്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം അവസാനിച്ചപ്പോള്‍ സോവിയറ്റ് വിരുദ്ധരായ ഒരുപാട് ജിഹാദികള്‍ തൊഴില്‍രഹിതരായി. ഭാരതത്തില്‍ ഇസ്ലാമിക ഭീകരവാദം വളര്‍ത്തുന്നതിന് ഐഎസ്‌ഐ ഈ ജിഹാദികളെയാണ് ആയുധമാക്കിയത്. ഈ സമയത്തുതന്നെയാണ് കശ്മീരിലെ വിഘടനവാദികള്‍ക്ക് വലിയ തോതില്‍ ധനസഹായം ലഭിച്ചതും ഭീകരവാദികളുടെ സഹായം ലഭിച്ചതും.
മദ്രസകള്‍ പെരുകിയതോടെ യുവജനതയുടെമേല്‍ മതപണ്ഡിതന്മാരുടെ സ്വാധീനം വര്‍ദ്ധിക്കുകയും ആ രാജ്യം വലിയൊരു സമ്മര്‍ദ്ദത്തിനടിപ്പെടാന്‍ തുടങ്ങുകയും ചെയ്തു. പള്ളിയുടെ സ്വാധീനം ശക്തിപ്പെടുത്താനായി ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ ഉദയം ചെയ്തു. അവയുടെ പ്രവര്‍ത്തനം സൗദി അറേബ്യ പോലുള്ള ഇസ്ലാമികരാജ്യങ്ങളിലും വ്യാപിച്ചതോടെ അവയുടെ സാമ്പത്തികശേഷി വലിയതോതില്‍ വര്‍ദ്ധിക്കുകയും, പാക്കിസ്ഥാനുള്ളില്‍ മറ്റൊരു അധികാരകേന്ദ്രമായി ആ സംഘടനകള്‍ മാറാന്‍ തുടങ്ങുകയും ചെയ്തു. ഹുസൈന്‍ ഹഖാനി തന്റെ ഗ്രന്ഥരചന നടത്തുന്ന സമയത്തുതന്നെ പള്ളിക്കും പട്ടാളത്തിനുമിടയിലെ കേവലമൊരു കളിപ്പാവയായി പാക്കിസ്ഥാന്‍ മാറിതുടങ്ങിയിരുന്നു.
ഇത്തരം ഒരു സാഹചര്യത്തില്‍ ഓരോ ഭീകരവാദി സംഘടനയും തങ്ങളാണ് കൂടുതല്‍ ഭാരതവിരുദ്ധര്‍ എന്നു കാണിക്കാന്‍ മത്സരിക്കുമെന്നത് പകല്‍പോലെ വ്യക്തമാണ്. ഭാരതത്തിനെതിരെ അതിക്രമം നടത്തുന്നതില്‍ ഓരോരുത്തരും തമ്മില്‍ തമ്മില്‍ മത്സരമാണ്. അത് അവര്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാകുന്നതിലേക്കുപോലും നയിക്കുന്നു.
ഇസ്ലാമാബാദ് പ്രതിനിധീകരിക്കുന്ന സിവിലിയന്‍ ഭരണകൂടത്തിന് ചില പ്രഥമപരിഗണനകളുണ്ട്. സൈനികനേതൃത്വത്തിനു മറ്റു ചിലതും. കാഫിറുകളുടെ ‘ഇന്ത്യയെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി പാക് സൈനികനേതൃത്വം ഭാരതത്തെ പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.
ഭീകരവാദി സംഘങ്ങളെ സൃഷ്ടിച്ച് അവര്‍ക്കു പരിശീലനം കൊടുത്ത് ഭാരതത്തിലേക്കും മറ്റിടങ്ങളിലേക്കും അയച്ച് യഥാര്‍ത്ഥ ഭാരതവിരുദ്ധര്‍ തങ്ങളാണെന്ന് തെളിയിച്ച് തങ്ങള്‍ക്കു കിട്ടികൊണ്ടിരിക്കുന്ന സംഭാവനകള്‍ നിലനിര്‍ത്തുന്നതില്‍ പാക്കിസ്ഥാനിലെ പള്ളിയും മുള്ളമാരും ബദ്ധശ്രദ്ധരാണ്.
ഈ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഫലമായിരുന്നു ഡോണ്‍ ലീക്ക്. കഴിഞ്ഞ ഒക്ടോബറില്‍ സിവിലിയന്‍, സൈനിക, മത നേതൃത്വങ്ങളുടെ ഉന്നതതല യോഗം പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തില്‍ നടന്നിരുന്നു. പരസ്പരമുള്ള പഴിചാരലിലാണ് ആ യോഗം അവസാനിച്ചത്. നയതന്ത്രമേഖലയില്‍ ഒറ്റപ്പെട്ടതിന് പാക്‌സര്‍ക്കാര്‍ ഏറെ പഴികേട്ടു. സൈനികനേതൃത്വം ചില ഭീകരവാദി സംഘടനകളെ മാത്രം ഒറ്റപ്പെടുത്തുന്നു എന്നായിരുന്നു സര്‍ക്കാറിന്റെ പരാതി. ഭാരതത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുന്നതിലും അന്താരാഷ്‌ട്രരംഗത്ത് ഒറ്റപ്പെടുന്നതിലും മതനേതൃത്വം സൈന്യത്തേയും സര്‍ക്കാറിനേയും കുറ്റപ്പെടുത്തി.
ഈ കലഹങ്ങളെക്കുറിച്ച് അറിഞ്ഞ ഡോണ്‍ പത്രത്തിന്റെ ലേഖകന്‍ സിറില്‍ അല്‍മെയ്ദ ഇതേക്കുറിച്ച് പത്രത്തിലെഴുതി. പത്രറിപ്പോര്‍ട്ട് പള്ളിയേയും പട്ടാളത്തേയും അരിശം കൊള്ളിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശകനായ ഫത്തേമിയാണ് വിവരങ്ങള്‍ ചോര്‍ന്നതിനുത്തരവാദിയെന്ന് അവര്‍ ആരോപിച്ചു. ഡോണ്‍ ലീക്കിനെക്കുറിച്ചു അന്വേഷിക്കാന്‍ വിരമിച്ച ഒരു ജഡ്ജി തലവനായുള്ള സമിതിക്കു പ്രധാനമന്ത്രി നവാസ് ഷെരീഫ് രൂപം നല്‍കി. സമിതിയുടെ ശുപാര്‍ശപ്രകാരം ഫത്തേമി പുറത്താക്കപ്പെട്ടു.നടപടി അപര്യാപ്തമാണെന്നും കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്നും സൈന്യം വാദിച്ചു. സാമൂഹമാധ്യമങ്ങളില്‍ പരസ്പരം കുറ്റാരോപണങ്ങള്‍ നിറഞ്ഞു. സൈന്യം ഭാരതവിരുദ്ധപ്രവര്‍ത്തനങ്ങളുടെ മൂര്‍ച്ച കൂട്ടുകയും ചെയ്തു.
സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഇതുമായി ബന്ധപ്പെട്ടു വായിക്കണം. തങ്ങളുടെ ഇന്ത്യാവിരുദ്ധത തെളിയിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാഗമാണത്. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താനും നവാസ് ഷരീഫിനെ പ്രതിരോധത്തിലാക്കാനും ഇതിലൂടെ സൈന്യത്തിനു സാധിച്ചു. ഇന്ത്യാവിരുദ്ധതയില്‍ മുന്‍നിരയിലേക്കെത്താനും ഇന്ത്യയുടെ പ്രതിക്രിയയുടെ പരിധി എത്രയെന്നു തുറന്നുകാട്ടാനും അവര്‍ക്കായി.
അണ്വായുധഭീഷണി ഉയര്‍ത്തി അന്താരാഷ്‌ട്രസമൂഹത്തെ കശ്മീരില്‍ ഇടപെടുവിക്കാനുള്ള അവസരമായി നവാസ് ഷെരീഫ് ഈ അവസരത്തെ ഉപയോഗിച്ചേക്കാം. പാക്കിസ്ഥാനിലെ അധികാരമത്സരത്തില്‍ തന്റെ ഇടം ഉറപ്പിക്കാനുള്ള വിഫലശ്രമത്തിലാണ് അദ്ദേഹം. ഒരു കാടന്‍ കടന്നാക്രമണത്തിലൂടെ ഭാരതത്തിനു പ്രതികരിക്കാനാകില്ല. കാരണം കശ്മീരില്‍ അന്താരാഷ്‌ട്ര ഇടപെടല്‍ എന്ന ഷരീഫിന്റെ ആവശ്യത്തിനു അത് ശക്തി പകരും.
ഒരു തലക്ക് പത്തു തല എന്ന കണക്കില്‍ പാക്കിസ്ഥാനോട് പകരം ചോദിക്കണമെന്നു വാദിക്കുന്നവര്‍ ശ്രദ്ധിക്കണം. പാക്കിസ്ഥാനിലെ മൂവര്‍സംഘത്തിന്റെ കൈയ്യിലെ പാവയായി നാം മാറാന്‍ പാടില്ല. ഭാരത സര്‍ക്കാര്‍ ശാന്തമായി ചിന്തിച്ച് ഉചിതമായ മറുപടി പാക്കിസ്ഥാനു കൊടുക്കട്ടെ.
അണ്വായുധഭീഷണി ഉയര്‍ത്തി അന്താരാഷ്‌ട്രസമൂഹത്തെ കശ്മീരില്‍ ഇടപെടുവിക്കാനുള്ള അവസരമായി നവാസ് ഷെരീഫ് ഈ അവസരത്തെ ഉപയോഗിച്ചേക്കാം. പാക്കിസ്ഥാനിലെ അധികാരമത്സരത്തില്‍ തന്റെ ഇടം ഉറപ്പിക്കാനുള്ള വിഫലശ്രമത്തിലാണ് അദ്ദേഹം. ഒരു കാടന്‍ കടന്നാക്രമണത്തിലൂടെ ഭാരതത്തിനു പ്രതികരിക്കാനാകില്ല. കാരണം കശ്മീരില്‍ അന്താരാഷ്‌ട്ര ഇടപെടല്‍ എന്ന ഷരീഫിന്റെ ആവശ്യത്തിനു അത് ശക്തി പകരും. ഒരു തലക്ക് പത്തു തല എന്ന കണക്കില്‍ പാക്കിസ്ഥാനോട് പകരം ചോദിക്കണമെന്നു വാദിക്കുന്നവര്‍ ശ്രദ്ധിക്കണം. പാക്കിസ്ഥാനിലെ മൂവര്‍സംഘത്തിന്റെ കൈയ്യിലെ പാവയായി നാം മാറാന്‍ പാടില്ല. ഭാരത സര്‍ക്കാര്‍ ശാന്തമായി ചിന്തിച്ച് ഉചിതമായ മറുപടി പാക്കിസ്ഥാനു കൊടുക്കട്ടെ.
















