ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബാങ്കുകള്‍ കൊള്ളയടിച്ചത് പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പുകളാണെന്ന് ഐജി ജവേദ് ഗില്ലാനി അറിയിച്ചു. ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര ഗ്രൂപ്പുകളാണ് ബാങ്ക് കൊള്ളയ്‌ക്കു പിന്നിൽ.
ബാങ്ക് കൊള്ളയുമായി ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍നിന്നു വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ ചിലര്‍ വിദ്യാര്‍ഥികള്‍ക്കു പണം നല്‍കിയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 200 ഭീകരര്‍ കാഷ്മീരിലുണ്ടെന്നും അതില്‍ 110 പേര്‍ പ്രാദേശിക ഭീകരരാണെന്നും ഐജി പറഞ്ഞു.
തെക്കന്‍ കശ്മീരിൽ ഭീകരര്‍ നാലു ബാങ്കുകളാണ് കൊള്ളയടിച്ചത്. ഇതേതുടര്‍ന്ന് തെക്കന്‍ കാഷ്മീരിലെ പുല്‍വാമയിലും ഷോപിയാനിലുമായുള്ള 40 ഓളം ബ്രാഞ്ചുകളിലെ പണമിടപാടുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
















