തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശ പ്രകാരം ഭരണം നടത്തില്ലെന്ന് ടി പി സെന്‍കുമാര്‍. ഇതുവരെ ഏത് രീതിയാണോ പിന്തുടര്ന്നത് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.
സെന്‍കുമാര്‍ വരുമെന്ന് മുന്‍കൂട്ടി കണ്ട് കൂടിയാണ് ശ്രീവാസ്തവയുടെ നിയമനം സര്‍ക്കാര്‍ വേഗത്തിലാക്കിയത്. ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് ആണെന്നും പോലീസിന്റെയല്ലെന്നുമുള്ള നിലപാടിലാണ് സെന്‍കുമാര്‍.
പോലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന് തച്ചങ്കരിയെ കൊണ്ട് വന്നതും ഇപ്പോള്‍ നടത്തിയ മറ്റ് നിയമനങ്ങളുമെല്ലാം ഏതെങ്കിലും തരത്തില്‍ തന്റെ അധികാരത്തില്‍ കൈകടത്താനാണെങ്കില് അനുവദിക്കില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.
സംസ്ഥാനത്തെ അഞ്ചോ, ആറോ പേര്‍ക്ക് മാത്രമാണ് തന്നോട് വിരോധമെന്നും വിരമിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാമെന്നും കഴിഞ്ഞ ദിവസം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ സെന്‍കുമാര്‍ പറഞ്ഞത് നിലപാടുകളില്‍ പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ്.
സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജൂണ്‍ 30 വരെ പോലീസിനെ സംബന്ധിച്ച ‘സുപ്രധാന’ തീരുമാനങ്ങള്‍ എടുക്കാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ നീക്കമത്രെ.
സങ്കീര്‍ണ്ണതയുള്ള ‘ഫയലുകള്‍’ ഭരണ വിഭാഗം ചുമതലയുള്ള എഡിജിപി ടോമിന് തച്ചങ്കരി കണ്ടതിന് ശേഷം മാത്രമേ ഇനി ‘മുന്നോട്ട് ‘ നീങ്ങൂ. ജില്ലകളിലെ പൊലീസ് ഭരണത്തിലും തച്ചങ്കരി വഴിയുള്ള ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി നടത്തുക.
അതേസമയം രാഷ്ട്രീയ താല്പര്യമുള്ള കേസുകളില്‍ സെന്‍കുമാറിന്റെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്. പ്രത്യേകിച്ച് സെന്‍കുമാറിന്റെ രണ്ടാം വരവ് പ്രതിപക്ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: