ഇടുക്കി: ചിന്നക്കനാലില്‍ താമസിച്ചിരുന്ന മുത്തയ്യ പാവാട എന്നയാളുടെ പേരില്‍ വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം ഒമ്പതാം വര്‍ഷത്തിലും ഇടയുന്നു. വ്യാജ പട്ടയം ഉണ്ടാക്കിയ കുറ്റവാളിയെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് ബുദ്ധിമുട്ടുകയാണ്..
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സമയത്താണ് മുത്തയ്യ പാവാടയുടെ പേരിലുള്ള വ്യാജ പട്ടയം കണ്ടെത്തിയത്. 1977ല്‍ ലഭിച്ചെന്ന് പറയുന്ന പട്ടയത്തിന് മുപ്പത് വര്‍ഷം പിന്നിട്ടപ്പോള്‍ തണ്ടപ്പേര് പിടിച്ച് കരം അടച്ചതാണ് ദൗത്യസംഘത്തിന് സംശയം ഉണ്ടാകാന്‍ കാരണം. അന്വേഷണം നടത്തിയപ്പോള്‍ പട്ടയം വ്യാജമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് 115/ 2008 എന്ന ക്രൈം നമ്പരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് കോട്ടയം ക്രൈംബ്രാഞ്ച് 186/2008 എന്ന ക്രൈം നമ്പരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ആദ്യം തന്നെ ചിന്നക്കനാല്‍ വില്ലേജിലെ 20/1 ല്‍പ്പെട്ട എല്‍എ 56/7 എന്ന പട്ടയ നമ്പരിന്റെ ഉടമയെത്തേടിയിറങ്ങി. ഈ അന്വേഷണം അവസാനിച്ചത് ചിന്നക്കനാല്‍ വില്ലേജില്‍ താമസിക്കുന്ന മുത്തയ്യ പാവാട എന്ന മധ്യവയസ്കന്റെ കുടിലിന് മുന്നിലായിരുന്നു.
ക്രൈംബ്രാഞ്ച് സംഘം മുത്തയ്യയെ പിടികൂടി ചോദ്യം ചെയ്തു. അപ്പോഴാണ് മുത്തയ്യ അറിയാതെ മറ്റൊരാള്‍ മുത്തയ്യയുടെ പേരില്‍ പട്ടയം സമ്പാദിച്ചതായി വ്യക്തമായത്.
തുടരന്വേഷണത്തില്‍ ചിന്നക്കനാല്‍ വില്ലേജ് അസിസ്റ്റന്റായിരുന്ന കെ.ആര്. നാരായണനിലേക്ക് അന്വേഷണം വന്നു. നാരായണനാണ് വ്യാജ പട്ടയം മുഖേന കരം അടയ്ക്കുന്നതിനും തണ്ടപ്പേര് തയ്യാറാക്കുന്നതിനും നേതൃത്വം നല്‍കിയത്. നാരായണന് വില്ലേജ് ഓഫീസറുടെ ചുമതല താല്‍ക്കാലികമായി ലഭിച്ച അവസരത്തിലായിരുന്നു തിരിമറി. ഇയാളെ ക്രൈം ബ്രാഞ്ച് ഒന്നാം പ്രതിയാക്കി. തുടരന്വേഷണത്തില്‍ അന്നത്തെ തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റുണ്ടാകുമെന്ന് കണ്ട് കേസിലെ ഒന്നാം പ്രതി കെ.ആര് നാരായണന് വിഷം കഴിച്ച് ജീവനൊടുക്കി.
രണ്ട് വര്‍ഷം മുമ്പ് തന്റെ പേരില്‍ വ്യാജ പട്ടയം സമ്പാദിച്ച കുറ്റവാളി നിയമത്തിന് മുന്നില്‍ എത്തും മുന്‍പ് മുത്തയ്യ പാവാട മരണപ്പെട്ടു. മുത്തയ്യയുടെ പേരില്‍ വ്യാജ പട്ടയം ഉണ്ടാക്കിയെങ്കിലും വസ്തു കയ്യേറിയിരുന്നില്ല. വസ്തു കയ്യേറുന്നതിനുള്ള മുന്നൊരുക്കമായിരുന്നു വ്യാജ പട്ടയം പിടികൂടിയതിലൂടെ ഇല്ലാതായത്.
ഒമ്പത് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലും മുത്തയ്യയുടെ പേരില്‍ വ്യാജ പട്ടയം ഉണ്ടാക്കിയ കുറ്റവാളിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ വച്ച് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ നല്കാന് തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: