കൊച്ചി: ഫ്ളാറ്റ് നിര്‍മ്മാണമടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് നിയമം കേരളത്തില്‍ ഉടന്‍ നടപ്പാകും. മെയ് ഒന്നിനാണ് രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നത്. ഏപ്രില്‍ 30നകം സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടിയിരുന്നു. എന്നാല്‍, കേരളമൊഴികെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് നിയമം നടപ്പാക്കാനായി വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളം ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ ജന്മഭൂമിയോട് പറഞ്ഞു.
സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നു. അപ്പാര്‍ട്ട്മെന്റ്, പ്ലോട്ട്, ഫ്ളാറ്റ് എന്നിവ വില്‍ക്കണമെങ്കിലോ നിര്‍മ്മിച്ചു നല്കണമെങ്കിലോ ബില്‍ഡിങ് ഏജന്റുമാര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പദ്ധതികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലോ കാലതാമസം വരുത്തിയാലോ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ക്കാണ് നിയമം. ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങിയുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമായതോടെയാണ് കേന്ദ്രം നിയമം പാസാക്കിയത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കേരളം 2015ല്‍ റിയല്‍ എസ്റ്റേറ്റ് നിയമം പാസാക്കിയിരുന്നു. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ടെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് എതിര്‍ത്തു. അതുകൊണ്ടുതന്നെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാനാണ് ഇടത് സര്‍ക്കാര്‍ നീക്കം. കേന്ദ്രനിയമത്തില്‍ അനുശാസിക്കുന്ന അതോറിറ്റി രണ്ടുമാസത്തിനകം സംസ്ഥാനത്ത് രൂപീകരിക്കുമെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.
നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
*500 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും കമ്പനികള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
*സ്ഥലവില മുതല്‍ നിര്‍മ്മാണച്ചെലവ് വരെയുള്ള തുകയുടെ 70 ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് തടയാനാണിത്.
*പ്രോജക്ട് പ്ലാന്‍ തയ്യാറാക്കാതെയും സര്‍ക്കാര്‍ അംഗീകാരം കിട്ടാതെയും ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനാവില്ല.
*ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലാനില്‍ മാറ്റം വരുത്തരുത്.
*പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ തര്‍ക്ക പരിഹാര സംവിധാനം വേണം.
*നിര്‍മ്മാണം കഴിഞ്ഞ് അഞ്ചുവര്‍ഷം വരെ കേടുപാട് വന്നാല്‍ കമ്പനി ഉത്തരവാദിത്വം ഏല്ക്കണം.
*പണി വൈകിയാല്‍ ഉപഭോക്താവിന് പലിശ നല്‍കണം.
* നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് മൂന്നുവര്‍ഷം വരെ പിഴയോടുകൂടിയ തടവോ അല്ലാതെയുള്ള തടവോ അനുഭവിക്കണം.
*ഉപഭോക്താക്കള്‍ക്ക് കെട്ടിടം കൈമാറിക്കഴിഞ്ഞാല്‍ മൂന്നുമാസത്തിനകം റസിഡന്റ്സ് അസോസിയേഷനുകള്‍ രൂപവത്കരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: