Categories: Vicharam

റോബര്‍ട്ട് വാദ്ര രക്ഷപ്പെടരുത്‌

Published by
ജന്മഭൂമി ഓണ്‍ലൈന്‍

 

വിവാദ വ്യവസായിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വാദ്രയുടെ മുഴുവന്‍ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യം ഉയരുകയാണ്. ഹരിയാനയിലെ ഇടപാട് മാത്രം അന്വേഷിച്ചപ്പോള്‍ 50 കോടി 5 ലക്ഷം രൂപ റോബര്‍ട്ട് വാദ്ര തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും വന്‍തോതില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് ഒരുപാട് പരാതികള്‍ നിലവിലുണ്ട്. അവ ഇനിയും സമഗ്രമായ അന്വേഷണത്തിലേക്ക് എത്തിയിട്ടില്ല.

ഭൂമിയും പാതാളവും ആകാശവും കൊള്ളയടിച്ച യുപിഎ ഭരണത്തിന്റെ തണലിലാണ് റോബര്‍ട്ട് പരസഹസ്രം കോടികളുടെ ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. സോണിയയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് റോബര്‍ട്ട്. പ്രിയങ്കയുടെ 13-ാം വയസ്സില്‍ ബ്രിട്ടീഷ് സ്‌കൂളില്‍ റോബര്‍ട്ട് കണ്ടുമുട്ടിയപ്പോള്‍ തുടങ്ങിയ ബന്ധം 1997 ല്‍ കല്യാണത്തിലേക്കെത്തുകയായിരുന്നു.

ബ്രാസിന്റെയും കരകൗശലവസ്തുക്കളുടെയും വിപണനത്തിലൂടെ ജീവിച്ചവരായിരുന്നു റോബര്‍ട്ടിന്റെ കുടുംബം. പ്രിയങ്കയുടെ വിവാഹത്തിനുശേഷമാണ് റോബര്‍ട്ടിന്റെ ജാതകം തെളിഞ്ഞത്. ഇന്ത്യയിലെ 23 അതിവിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായിരുന്നു വിമാനത്താവളങ്ങളിലെ ഗ്രീന്‍ചാനല്‍ സൗകര്യം. റോബര്‍ട്ടിനെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിമാനം ഇറങ്ങുമ്പോഴും കയറുമ്പോഴും ഒരു പരിശോധനയും ഗ്രീന്‍ ചാനല്‍ യാത്രക്കാരന് ബാധകമല്ല.

ആം ആദ്മി പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണും അരവിന്ദ് കേജ്‌രിവാളും റോബര്‍ട്ടിന്റെ അനധികൃതമായ ഇടപാടുകളെക്കുറിച്ച് ആക്ഷേപമുന്നയിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ ഡിഎല്‍എഫ് റോബര്‍ട്ടിന് 65 കോടി രൂപ വായ്‌പ നല്‍കിയതിന് പിന്നിലും ദുരൂഹത ചൂണ്ടിക്കാട്ടുന്നു. ഒരു രൂപപോലും പലിശ ഡിഎല്‍എഫ് വാങ്ങിയില്ലെന്ന് മാത്രമല്ല, ഒരു ഈടും ഈ വായ്‌പയ്‌ക്കില്ല. രാജ്യത്തെ ഒരു രാഷ്‌ട്രീയ കുടുംബത്തിന്റെ താല്‍പര്യ സംരക്ഷണവും അവരുടെ ആവശ്യവുമാണ് ഈ ഇടപാടുകള്‍ക്കെല്ലാമെന്നത് പരസ്യമായ രഹസ്യമാണ്.

ഹരിയാനയിലെ റോബര്‍ട്ടിന്റെ ഭൂമിയിടപാടുകളില്‍ വന്‍ തട്ടിപ്പുണ്ടെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര കമ്മീഷന് രൂപംനല്‍കുകയായിരുന്നു. 2008ല്‍ ഹരിയാനയിലെ നാലു ഗ്രാമങ്ങളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ കൈമാറ്റത്തില്‍ നയാ പൈസ ചെലവാക്കാതെയാണ് റോബര്‍ട്ട് അമ്പതു കോടി അഞ്ചുലക്ഷം രൂപ കൈക്കലാക്കിയതെന്നാണ് കണ്ടെത്തിയത്.

റോബര്‍ട്ടിന്റെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31-നാണ് കമ്മീഷന്‍ ഹരിയാന സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് സീലുവച്ച കവറില്‍ സുപ്രീംകോടതിക്കു നല്‍കി. ഹരിയാനയിലെ ഭൂമിയിടപാടുകള്‍ സംബന്ധിച്ചുള്ള കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

സ്‌കൈലൈറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്തിയ ഇടപാടുകളാണ് ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര അന്വേഷിച്ചത്. അതിലൊന്നില്‍ നിന്നാണ് 50 കോടി രൂപ അനധികൃതമായി റോബര്‍ട്ട് തട്ടിയെടുത്തത്. ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസിന്റെ കൈവശമുണ്ടായിരുന്ന ഭൂമി റോബര്‍ട്ടിന്റെ കമ്പനിക്കു കൈമാറുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്.

ഈ ഗ്രാമങ്ങളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചില നിര്‍മാണങ്ങള്‍ നടത്താന്‍ എന്ന പേരിലായിരുന്നു കൈമാറ്റം. അതുകൊണ്ടുതന്നെ ഈ ഭൂമി കിട്ടാന്‍ ഒരു രൂപപോലും മുടക്കിയില്ല. അധികം വൈകാതെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി ഈ ഭൂമി, റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡിഎല്‍എഫിനു കൈമാറി. ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍നിന്ന് ഭൂമി നേടാന്‍ വിഐപി പരിഗണനയും റോബര്‍ട്ട് ഉപയോഗിച്ചുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഹരിയാനയില്‍ ഭരണത്തിലിരുന്ന ഭൂപീന്ദര്‍ ഹൂഡയുടെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്താണ് റോബര്‍ട്ട് കച്ചവടം തകൃതിയായി നടത്തിയത്. പാവപ്പെട്ട ജനങ്ങള്‍ക്കായി ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ റോബര്‍ട്ടിനായി വേണ്ടതെല്ലാം ചെയ്തുകൊടുത്തു. റോബര്‍ട്ടിന്റെ കാശൊന്നും കുടുംബത്തിനായി ഉപയോഗിച്ചില്ലെന്നാണ് സോണിയ പറയുന്നത്. കുടുംബത്തിലെത്തിയാലും ഇല്ലെങ്കിലും ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ച് ആരും രക്ഷപ്പെട്ടുകൂടാ. ഹരിയാനയ്‌ക്ക് പുറത്തുള്ള അനധികൃത ഇടപാടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഒട്ടും വൈകരുത്.