കൊച്ചി: ദാഹജലത്തിനായി കാത്തിരിക്കുന്ന ജനങ്ങളെ പിഴിഞ്ഞ് ജില്ലയിലെ കുടിവെള്ള മാഫിയ. അമിത വില ഈടാക്കുന്നതിന് പുറമേ ഗുണനിലവാരമില്ലാത്ത കുടിവെള്ളം ജനങ്ങളുടെ ആരോഗ്യത്തിനും ഭീഷണിയാവുകയാണ്. നിലവില്‍ 1000 ലിറ്റര്‍ വെള്ളത്തിന് 700 മുതല്‍ 1000 രൂപ വരെയാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. സ്ഥിരമായി കുടിവെള്ളം എടുക്കുന്നവര്‍ക്ക് മാത്രം വില ചെറിയ കുറവ് നല്‍കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുപ്പിവെള്ള വില്‍പ്പനയില്‍ ഇത്തവണ 30 ശതമാനത്തോളമാണ് വര്‍ദ്ധനവുണ്ടായതെന്നാണ് ഏജന്‍സികള്‍ പറയുന്നത്.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നൂറോളം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയില്‍ 23 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും ലൈസന്‍സും, മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ മൂന്ന് കമ്പനികള്‍ മാത്രമാണ് കേരളത്തിന് പുറത്ത് നിന്നും വെള്ളമെടുക്കുന്നത്. ഭൂരിപക്ഷവും കേരളത്തിലെ ജലശ്രോതസ്സുകളെ തന്നെയാണ് ആശ്രയിക്കുന്നത്. നദികളും, കുളങ്ങളും വറ്റി വരണ്ട സാഹചര്യത്തില്‍ വ്യത്തിഹീനമായ സാഹചര്യങ്ങളിലെ വെള്ളമാണ് ഇവ ശേഖരിക്കുന്നതില്‍ അധികവും. ക്ലോറിനേഷന് പോലും നടത്താതെ ശേഖരിച്ചു വിതരണം ചെയ്യുന്ന വെള്ളം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുകയാണ്.
5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കര്‍ തൊട്ട് 30,000 വരെയുള്ളലയിലാണ് ജില്ലയില്‍ വെള്ളമെത്തിക്കുന്നത്. ജലനിരപ്പ് താഴ്ന്ന കിണറുകളിലേക്കു ടാങ്കറിലെത്തിച്ചു വെള്ളം അടിച്ചിടുന്നവരുണ്ട്. ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ലോറികളില്‍ ശുദ്ധജല വില്പന നടത്തിയിരുന്നത്. വെള്ളം ശേഖരിക്കുന്ന ജലസ്രോതസ്സില്‍ നിന്നു സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും. പിന്നീട് പരിശോധന ഫലം കൊണ്ടുവരുമ്പോഴാണ് സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയിരുന്നത്. പക്ഷേ, ഈ ലൈസന്‍സിന്റെ മറവില്‍ പോലും തട്ടിപ്പ് നടക്കുന്നുണ്ട്. ഇതിന് പുറമേ ആഴ്ചയിലൊരിക്കലെങ്കിലും ഈ ജലസ്രോതസ്സുകള്‍ ക്ലോറിനേഷന് നടത്തി അണുവിമുക്തമാക്കേണ്ടതുണ്ട്. പലരും ഇത് ചെയ്യുന്നില്ല. വെള്ളം ശേഖരിക്കുന്ന സ്ഥലത്തുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കും വില്പനക്കാരുടെ മേല്‍ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത സാഹചര്യമാണുള്ളത്. ലൈസന്‍സില്ലാതെ വെള്ളം ശേഖരിക്കുന്ന ഏജന്‍സികളുടെ വിവരങ്ങള്‍ ജില്ലാ ഭരണക്കൂടത്തെ അറിയിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് ചെയ്യാനാകുന്നത്. ഒരു സ്രോതസ്സിലെ സര്‍ട്ടിഫിക്കേറ്റ് പരിശോധന ആവശ്യങ്ങള്‍ക്കായി കൈവശം വച്ചശേഷം മറ്റു സ്രോതസ്സുകളിലെ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇൗ സാഹചര്യത്തില്‍ വിതരണത്തിനിടെയില് തന്നെ ലോറികളിസെ പരിശോധന ശക്തമാകേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: