കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് കരിയില്‍ പുത്തന്‍പുരയില്‍ രാജ(63)നെ വീട്ടിന് സമീപത്തെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന രാജനെ പിറ്റേദിവസം വീടിന് മുന്നൂറ് മീറ്റര്‍ മാറി മരിച്ച നിലയില്‍ കാണുകയായിരുന്നു. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റു മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പരിക്കേറ്റ പാടുകളുമുണ്ടായിരുന്നു. കൊലപാതകം നടന്നത് മൃദദേഹം കണ്ടെത്തിയ സ്ഥലത്തല്ലെന്നും വീട്ടിനകത്ത് വെച്ചാണെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. എന്നാല്‍ കൊലപാതകം നടന്ന് രണ്ട് മാസമായിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജന്റെ ബന്ധുക്കള്‍ കലക്ടറെയും എസ്പിയെയും നേരിട്ട് കണ്ട് പരാതി നല്‍കിയിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അധികാരികള്‍ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും അറസ്റ്റ് അനിശ്ചിതമായി നീണ്ടുപോകുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും അറസ്റ്റ് ഉടന്‍ നടക്കുമെന്നും പോലീസ് പറഞ്ഞിരുന്നു. കൂത്തുപറമ്പ് സിഐ യു.പ്രേമനാണ് കേസന്വേഷണത്തിന്റെ ചുമതല. രാജന്റെ അടുത്ത ബന്ധുക്കളുള്‍പ്പടെ നാലു പേരെ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊലപാതകം വീട്ടിനകത്ത് വെച്ചാണ് നടന്നതെങ്കില്‍ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച് പോലീസിന് പ്രാഥമികമായ തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. സിപിഎം പാര്‍ട്ടി ഗ്രാമമായ കരിയില്‍ പ്രദേശത്ത് നടന്ന കൊലപാതകക്കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കളാണെന്ന ആരോപണം ശക്തമാണ്.
















