മുതുവറ: അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്ത സംഭവത്തില്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് കോണ്‍ഗ്രസ്സിന്റേയും സിപിഎമ്മിന്റേയും സഹകാരിസംഗമങ്ങള്. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അടാട്ട് ബാങ്കിന്റെ സമ്പത്തില്‍ കണ്ണുവെച്ചാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും കുറ്റപ്പെടുത്തിയാണ് കോണ്‍ഗ്രസ് സംഗമം സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡണ്ട് എം.എം.ഹസ്സന് എത്തുമെന്നറിയിച്ചിരുന്നെങ്കിലും വന്നില്ല. ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപനാണ് ഉദ്ഘാടനം ചെയ്തത്. പുതിയ സര്‍ക്കാര്‍ വന്നശേഷം കണ്‍സ്യൂമര്‍ ഫെഡിനുവേണ്ടി അടാട്ട് ബാങ്കില്‍ നിന്നും വായ്പയെടുത്തത് കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍ എല്‍ഡിഎഫ് ഭരണസമിതി നടത്തിയ കൊള്ള കണ്ടുമടുത്താണ് ജനം യുഡിഎഫ് ഭരണസമിതിയെ തെരഞ്ഞെടുത്തത്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ഈ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാതാക്കാനുള്ള ശ്രമം ചെറുത്ത് തോല്പിക്കും.
46.75കോടിരൂപ കട്ടുമുടിച്ചതുകൊണ്ടാണ് നിലവിലുള്ള ഭരണസമിതിയെ സസ്പെന്റ് ചെയ്തതെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന് പറഞ്ഞു. ബാങ്കിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്ക് ഫയലുകള്‍ കാണാന്‍പോലും സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ആറുമാസത്തേക്ക് ഭരണസമിതിയെ സസ്പെന്റ് ചെയ്തത്. നിഷ്കളങ്കരാണ് തങ്ങളെന്ന് ഉറപ്പുണ്ടെങ്കില്‍ അനില്‍അക്കര എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ സമരം നിര്‍ത്തി അന്വേഷണവുമായി സഹകരിക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: