കണ്ണൂര്‍: വിഷു സംക്രമം നാളെ. മേട പുലരിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇനിയുളള മണിക്കൂറുകള്‍ വിഷു കണിയൊരുക്കാനുളള ധാന്യങ്ങളുള്പ്പെടെയുളളവ ശേഖരിക്കാനും വാങ്ങാനും പുതുവര്‍ഷ കോടിയും പടക്കങ്ങളും വാങ്ങാനുമുളള തിരക്ക്. നഗര-ഗ്രാമ വിത്യാസമില്ലാതെ ജനം വിപണിയിലേക്കിറങ്ങും. പലരും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിഷു ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്നലെ കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക ടൗണുകളിലും വിഷു ആഘോഷങ്ങളുടെ ഒരുക്കത്തിന് എത്തിച്ചേര്‍ന്നവരുടെ തിരക്ക് അനുഭവപ്പെട്ടു.
കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന വിവിധ മേളകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും തുണിക്കടകളിലും ഇലക്ട്രോണിക് ഷോറൂമുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയെത്തി. ജന തിരക്ക് കാരണം പലപ്പോഴും ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കാറുകള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വാഹനങ്ങള്‍ ഒന്നാകെ നഗരത്തില്‍ ഒഴുകിയെത്തിയതും ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിച്ചു. കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന തണല്‍ ഫയര്‍ കാണാനും നല്ല ജനതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
55 ഓളം കൈത്തറി സംഘങ്ങള്‍ പങ്കെടുക്കുന്ന കൈത്തറിമേള പോലീസ് മൈതാനിയിലും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എക്സിബിഷന് കലക്ടറേറ്റ് മൈതാനിയിലും ടൗണ്‍ സ്ക്വയറിന് സമീപം കരകൗശല ഉല്‍പ്പന്ന വിപണനമേളയും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനമേളയും ഖാദി സൗഭാഗ്യ ഷോറൂമില്‍ നടക്കുന്ന ഖാദി മേളയും സജീവമായിക്കഴിഞ്ഞിട്ടുണ്ട്. കൈത്തറി മേളയിലും ഖാദി മേളയിലും പതിവുപോലെ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ വഴിയോരക്കച്ചവടക്കാരും വിഷുവിന്റെ ഭാഗമായി നഗരങ്ങളിലെ പാതയോരങ്ങളില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. തുണി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നതു കൊണ്ടുതന്നെ വഴിയോര വിപണിയില്‍ സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുതലാണ്.
വന്‍ ഓഫറുകളാണ് വന്‍കിട വസ്ത്രവ്യാപാരികളും ഇലക്ട്രോണിക്സ് ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പടക്ക വിപണിയിലും ഇന്നലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ‘പോലീസ് സൈറണ്‍’ മുതല്‍ മ്യൂസിക്കല്‍ ട്രേക്കേഴ്സ് വരെയുളള ഏറെ വൈവിധ്യങ്ങളായ ഇനങ്ങള്‍ ഇത്തവണയും പടക്ക വിപണിയില്‍ ഇടം നേടിയിട്ടുണ്ട്.വിഷുക്കണിയൊരുക്കാനും സദ്യയൊരുക്കാനും കോടിയുടുപ്പുകള്‍ വാങ്ങാനും ജനം നഗരത്തിലേക്കിറങ്ങുന്നതോടെ ഇനിയുളള മണിക്കൂറുകളില്‍ ഗ്രാമങ്ങളും നഗരങ്ങളും ഉത്സവച്ഛായയിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: