മാഹി: കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണെങ്കിലും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഏതാനും ദിവസം മുമ്പുവരെ മാഹി പ്രദേശം. കേരളത്തിലേതിനേക്കാല്‍ കുറഞ്ഞ വിലക്കുള്ള ഇന്ധനവും മദ്യവും-അതായിരുന്നു മലയാളികളെ മാഹിയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇന്ന് മാഹിയുടെ അവസ്ഥ മയങ്ങിനില്‍ക്കുന്ന കള്ളുകുടിയന്റേതിന് സമമാണ്. കാര്യമായ ആളനക്കമില്ലാതെ നില്‍ക്കുകയാണ് മാഹി.
9 കിലോമീറ്റര്‍ മാത്രമുള്ള മാഹിയില്‍ ഉണ്ടായിരുന്നത് 64 മദ്യഷാപ്പുകളായിരുന്നു. അതില്‍ ദേശീയപാതയ്‌ക്ക് സമീപത്ത് മാത്രമുണ്ടായിരുന്നത് 45 എണ്ണം. 1996 മുതലാണ് മാഹിയെ മലയാളികള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ചാരായം നിരോധിക്കുകയും കേരളത്തില്‍ മദ്യത്തിന് 200 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ഒന്നാം തീയതി ഡ്രൈഡേ ആക്കിയതോടെയും മലബാറുകാര്‍ കുടി മാഹിയിലേക്കാക്കി. ഉമ്മന്‍ചാണ്ടി ബാറുകള്‍ പൂട്ടിയതോടെ കുടിയേറ്റം പൂര്‍ണ്ണതയിലെത്തി.
കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളത്തിലെത്തിയ അന്യ സംസ്ഥാനത്തൊഴിലാളികളുടേയും കേന്ദ്രമായിരുന്നു ഇവിടം. ചിലര്‍ ഇവിടെ മയങ്ങിക്കിടന്നു. പരസ്പരം തല്ലുകൂടി. ആയിരക്കണക്കിനാളുകളാണ് മാഹിയില്‍ ലഹരിതേടി നിത്യേന എത്തിയിരുന്നത്. പ്രതിവര്‍ഷം ആയിരം ലോഡിലേറെ മദ്യം മാഹിയിലെത്തുന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇതില്‍ പകുതിയിലേറെയും വിറ്റഴിക്കുന്നത് മാഹി ടൗണിലാണ്. എന്നാല്‍ ഇവിടെ വില്‍ക്കുന്ന മദ്യത്തിന്റെ ഏറിയ പങ്കും ഇവിടെതന്നെ ഉല്‍പാദിപ്പിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പരിശോധനയ്‌ക്കൊന്നും ആരും മുതിര്‍ന്നില്ല.
ഇപ്പോള്‍ മദ്യഷാപ്പുകള്‍ക്കെതിരായ കോടതിവിധി പ്രാബല്യത്തില്‍ വന്നതോടെ ദേശീയപാതയോരത്തെ മദ്യഷാപ്പുകളെല്ലാം പൂട്ടി. പള്ളൂര്‍, പന്തക്കല്‍, കോപ്പാലം എന്നിവിടങ്ങളിലേക്ക് മാത്രമായി ഷാപ്പുകള്‍ ചുരുങ്ങി. ഇതോടെ മദ്യപാനികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും മാഹി താല്‍ക്കാലികമായെങ്കിലും മോചിതമായിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് റോഡില്‍ വീഴുന്ന മദ്യപാനികളും അക്രമവാസന പ്രകടമാക്കുന്നവരുമെല്ലാം മാഹിയിലെ തെരുവോരത്തെ പതിവ് കാഴ്ചകളായിരുന്നു. എന്നാല്‍ ഇന്ന് മാഹി പട്ടണത്തില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ വിജനമായ കടത്തിണ്ണകളുടേതാണ്.
അതേസമയം സൃഷ്ടിക്കപ്പെടുന്നത് മറ്റൊരു മാഹിയാണ്. യഥാര്‍ത്ഥ മാഹിയില്‍ നിന്ന് മിനിമം ചാര്‍ജ്ജ് കൊടുത്താല്‍ എത്തുന്ന പുതിയ മാഹി. 64 കടകളില്‍ നിന്ന് വിറ്റിരുന്ന മദ്യമാണ് ഇനി ഇവിടെ വില്‍ക്കേണ്ടി വരുന്നത്. നേരത്തെ ടൗണിലെ വാണിജ്യകേന്ദ്രങ്ങളിലായിരുന്നു മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനി ഇവ ബാധിക്കുന്നത് ഗ്രാമത്തിലെ ജീവിതത്തെയാണ്.
ഒന്നാംതീയ്യതി മുതല്‍ പള്ളൂരിലേയും മറ്റും പമ്പുകളില്‍ ഇന്ധനം നിറയിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. വൈകുന്നേരങ്ങളില്‍ കൂടുതല്‍ തിരക്കനുഭവപ്പെടുകയാണ്. ഇതുവഴിയോടുന്ന ബസ്സുകളിലും തിരക്കനുഭവപ്പെടുകയാണ്.
















