കണ്ണൂര്‍: സമൂഹത്തില്‍ ശാസ്ത്രാവബോധം ശക്തിപ്പെടുത്തുകയും വിദ്യാര്‍ഥികളുടെ ശാസ്ത്രപഠന-ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമായി കണ്ണൂര്‍ സയന്‍സ് പാര്‍ക്കിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രപദ്ധതി തയ്യാറാവുന്നു. പാര്‍ക്കിന്റെ വികസനത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറായത്.
ജില്ലാ പഞ്ചായത്തിന്റെ ആരൂഢം പദ്ധതിക്കുകീഴില്‍ ചട്ടുകപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ശാസ്ത്രപഠന-ഗവേഷണങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിപ്പിക്കുകയും നഗരത്തിലെ സ്ഥാപനമെന്ന നിലയില്‍ ശാസ്ത്രപ്രദര്ശനങ്ങള്ക്കും മറ്റുമുള്ള സംവിധാനങ്ങള്‍ സയന്‍സ് പാര്‍ക്കില്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഐഎസ്ആര്‍ഒ, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ തുടങ്ങിയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ശാസ്ത്ര ശില്പശാലകള് സംഘടിപ്പിക്കുക, ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ അധ്യാപകര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ പ്രധാന മേഖലകളുടെ ചെറുപതിപ്പുകള്‍ സയന്‍സ് പാര്‍ക്കില്‍ പ്രദര്ശനത്തിനായൊരുക്കാനും പദ്ധതിയുണ്ട്. ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി യംഗ് സയന്റിസ്റ്റ് അറ്റ് കണ്ണൂര്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനും പ്രതിമാസ ശാസ്ത്ര പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ഇതോടൊപ്പം രാജ്യത്തെ പ്രധാന ശാസ്ത്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സെക്രട്ടറി ഇന്‍ ചാര്‍ജ് രാജന്, സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ എ.വി അജയകുമാര്‍, വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മുന്‍ ഡയരക്ടര്‍ ബാലഗംഗാധരന്‍, ശാസ്ത്രകേരളം എഡിറ്റര്‍ ഒ.എം ശങ്കരന്, സീക്ക് പത്മനാഭന്, അനന്തന് നമ്പ്യാര്‍, മുരളി പാടിയോട്ടുചാല്‍, പ്രൊഫ. വി.എ രാമാനുജന്, കെ.ടി ബാബുരാജ്, ദേവരാജന്‍, ശാസ്ത്ര അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: