കൊച്ചി: ബിജെപിയും എസ്എന്‍ഡിപിയോഗവും തമ്മിലുള്ള ബന്ധത്തില്‍ ഭയന്ന സിപിഎം, സഖ്യം തകര്‍ക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ വിഎസ് അച്യുതാനന്ദനെക്കൊണ്ട് വെള്ളാപ്പള്ളി നടേശെനതിരെ ദേശാഭിമാനിയില്‍ ലേഖനം എഴുതിപ്പിച്ചു.
എസ്എന്‍ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും നിയമനങ്ങള്‍ നടത്തി കോടികള്‍ കോഴവാങ്ങിയെന്ന പഴയ ആരോപണമാണ് ലേഖനത്തില്‍ വിഎസ് ഉന്നയിക്കുന്നത്. കോഴ വാങ്ങിയ പണം കള്ളപ്പണമായി കടത്തി. ഇത് എവിടെ നിക്ഷേപിച്ചെന്നു പറയണം. അതിന്റെ കണക്ക് പറയണം. വിഎസ് ലേഖനത്തില്‍ ആരോപിക്കുന്നു.
96 മുതല്‍ 2013 വരെയായി 180 കോടിയിലേറെ രൂപ വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ കണക്കില്‍ അഞ്ചു ആറും ലക്ഷങ്ങള്‍ മാത്രമാണ് കാണിച്ചിരിക്കുന്നത്. എസ്എന്‍ ട്രസ്റ്റില്‍ വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളാണ്. കണക്കുകള്‍ വായിച്ചുതുടങ്ങുമ്പോള്‍ തന്നെ അവര്‍ കൈയടിച്ച് ഇത് പാസാക്കും. ഡിസംബറില്‍ പാര്‍ട്ടി തുടങ്ങിയാലും പ്രസിഡന്റ് മകന്‍ തുഷാറായിരിക്കും.ട്രഷറര്‍ സ്വന്തം അളിയനായിരിക്കും. വിഎസ് ലേഖനത്തില്‍ പറയുന്നു.
മൈക്രോ ഫൈനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി തട്ടിപ്പ് നടത്തി ഈഴവരെ വഞ്ചിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് സമുദായാംഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും വിഎസ് ഇന്നലെ ശ്രമംനടത്തി. ബാങ്കുകളില്‍ നിന്ന് ‘രണ്ടു ശതമാനം പലിശയ്‌ക്ക് വായ്‌പ്പയെടുത്ത് 12 ശതമാനം പലിശയ്‌ക്ക് നല്‍കി പാവം ഈഴവരെ വഞ്ചിക്കുകയാണ്. വിഎസ് ഇന്നലെ ഇറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. 15 കോടിയാണ് ഇങ്ങനെ വായ്‌പ്പ എടുത്തത്.ബാക്കി തുക നേതാക്കള്‍ എടുക്കുകയാണ്.ഇക്കാര്യം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു.
ഭയപ്പെടുത്തിയും നുണപ്രചരിപ്പിച്ചും എസ്എന്‍ഡിപി യോഗത്തെ ഒപ്പം നിറുത്താനും ബിജെപി ബന്ധം തകര്‍ക്കാനുമാണ് വിഎസിന്റെ ശ്രമം. തങ്ങള്‍ക്കും പാര്‍ട്ടിക്കും അനഭിമതനാണെങ്കിലും തത്ക്കാലം വിഎസിനെ തന്നെ കളത്തിലിറക്കി കളിപ്പിക്കാനാണ് കോടിയേരിയുടേയും പിണറായായിയുടയേും നീക്കം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിഎസിനെതിരെ വീണ്ടും നീക്കമാരംഭിക്കാമെന്നാണ് ഇവരുടെ മനസിലിരുപ്പ്.
















