തെരഞ്ഞെടുപ്പു നീതിപൂര്‍വകവും ജനാധിപത്യപരവും സമാധാന മാര്‍ഗ്ഗത്തിലുള്ളതുമാകാന്‍ നിയമവും നിയമപാലകരും മാത്രം പോരാ അതനസരിക്കാന്‍ സ്വയം തീരുമാനിക്കുന്ന ജനതയും വേണം. കക്ഷി രാഷ്‌ട്രീയ മത്സരത്തില്‍ ക്രമം തെറ്റിക്കുന്ന ഏതു പ്രവൃത്തിയും തെരഞ്ഞെടുപ്പ് അക്രമമാണ്. അതിന് സ്ഥാനാര്‍ത്ഥിമുതല്‍, പ്രചാരണക്കാര്‍ മുതല്‍, വോട്ടര്‍മാര്‍വരെ കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.
പ്രചാരണം:
സ്വന്തം നേട്ടങ്ങളും ഗുണങ്ങളും പറഞ്ഞ് വോട്ടര്‍മാരുടെ പിന്തുണ നേടുന്നതാണ് ശരിയായ മാര്‍ഗ്ഗം. വ്യക്തിപരമായ നേട്ടങ്ങളും പാര്‍ട്ടിയുടെ നയവും നേട്ടവും നടപടികളും പ്രചരിപ്പിക്കാം. എതിര്‍പാര്‍ട്ടികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അത് ചട്ടഘനമാകാം. കുറവുകള്‍ ചൂണ്ടിക്കാട്ടാം, പോരായ്‌മകള്‍ വിളിച്ചു പറയാം. പക്ഷേ, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിയമനടപടിക്കും തെരഞ്ഞെടുപ്പു ക്രമ നടപടിക്കും കാരണമായേക്കാം.
ജാതി-സമുദായങ്ങളുടെ പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും വിനിയോഗിച്ചുകൂടാ. ഇതെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരണപ്രവര്‍ത്തകര്‍ക്കും ബാധകമായകാര്യങ്ങളാണെങ്കില്‍ ഇതാ സംഘടനകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശവും- സ്ഥാനാര്‍ത്ഥിക്കോ വോട്ടര്‍ക്കോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരേ സാമൂഹിക ബഹിഷ്‌കരണം, ജാതിവിലക്ക് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിച്ചാല്‍ അതു ചട്ടലംഘനമാകും.
പെരുമാറ്റച്ചട്ടം:
പെരുമാറ്റച്ചട്ടം സര്‍ക്കാരിനു മാത്രം ബാധകമായ കാര്യമല്ല. അത് സ്ഥാനാര്‍ത്ഥിക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും ബാധകമാണ്. ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. പോസ്റ്ററിലും ലഘുലേഖയിലും മറ്റും അച്ചടിക്കുന്നയാളിന്റെ പേരും വിലാസവും മറ്റു വിവരങ്ങളും വേണം. അച്ചടിശാലകളും ഇക്കാര്യത്തില്‍ ചട്ടം പാലിച്ചുവെന്ന് ഉറപ്പുവരുത്തണം.
ഫഌക്‌സ് ഉപയോഗം:
ഫഌക്‌സ് ഉപയോഗം സമ്പൂര്‍ണ്ണമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചിട്ടില്ല. അത്തരം നിരോധനത്തിന് ഏറെ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ നിയന്ത്രിത ഉപയോഗമാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പരമാവധി ഫഌക്‌സുപയോഗം കുറയ്‌ക്കണമെന്നേ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളു. എന്നാല്‍ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കേണ്ടതുണ്ട്.
















