തിരുവനന്തപുരം: ബിജെപി വൻ മുന്നേറ്റം കാഴ്ചവച്ച തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന മൂന്ന് നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികൾ മണ്ഡലം മാറാനുള്ള തിരക്കിട്ട ശ്രമത്തിൽ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആരോഗ്യ-ദേവസ്വം മന്ത്രിയായ വി.എസ്. ശിവകുമാറും വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് കോൺഗ്രസിലെ കെ. മുരളീധരനും നേമത്തു നിന്ന് വിജയിച്ച സിപിഎം നേതാവ് വി. ശിവൻകുട്ടി എംഎൽഎയുമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സുരക്ഷിത മണ്ഡലങ്ങൾ തേടി പരക്കം പായുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് അറിയപ്പെട്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആരോഗ്യവകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസിന്റെ ആരോഗ്യം വളരെയേറെ ശോഷിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ഇവിടെ കോൺഗ്രസ് ക്ഷയിക്കാനാരംഭിച്ചത്. അന്ന് ബിജെപി സ്ഥാനാർഥി ഒ. രാജഗോപാൽ ഒന്നാമതെത്തി കോൺഗ്രസിന്റെ ശശി തരൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. ആകെയുള്ള 149 ബൂത്തുകളിൽ 86 ബൂത്തുകളിൽ ഒന്നാംസ്ഥാനത്ത് ഒ. രജഗോപാലെത്തി. ബിജെപിക്ക് 40,835 വോട്ടുകളും യുഡിഎഫിന് 39,027 വോട്ടുകളും എൽഡിഎഫിന് 27,385 വോട്ടുകളുമായിരുന്നു. കോർപ്പറേഷനിലേക്ക് ഈ മണ്ഡലത്തിലെ വാർഡുകളിൽ നിന്നുളള വിധിയെഴുത്ത് മന്ത്രിയുടെ രാഷ്‌ട്രീയ നിലനിൽപ്പിന് തീർപ്പുകൽപ്പിക്കുമെന്ന് അന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയത് ഇന്ന് അക്ഷരാർഥത്തിൽ ഫലിച്ചിരിക്കുകയാണ്.
29 വാർഡുകളുള്ള ഇവിടെ ഇപ്പോൾ ബിജെപി പത്തു വാർഡുകൾ വിജയിക്കുകയും 11-ാമത്തെ ഇടത്ത് സ്വതന്ത്രനെ പിന്തുണച്ച് വിജയിപ്പിക്കുകയും ചെയ്തു. ലോക്‌സഭയിലേക്കും നഗരസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായി തിരിച്ചടി കിട്ടിയതിന് പുറമെ ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ ബിജെപി വിജയിച്ചതും മന്ത്രി ശിവകുമാറിനെ മണ്ഡലം മാറാൻ പ്രേരിപ്പിക്കുന്നു. നേമത്ത് നിലവിലെ എംഎൽഎ സിപിഎമ്മിന്റെ വി. ശിവൻകുട്ടി കഴിഞ്ഞതവണ ഞെങ്ങിഞെരുങ്ങിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാർഥി വിജയിക്കുമെന്ന ഘട്ടം പ്രചാരണവേളയിൽ തന്നെ തിരിച്ചറിഞ്ഞ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ ഒന്നടങ്കം ശിവൻകുട്ടിക്ക് വോട്ടു മറിക്കുകയായിരുന്നു.കോൺഗ്രസാകട്ടെ ജനതാദളിലെ ചാരുപാറ രവിയെന്ന ദുർബലനായ സ്ഥാനാർഥിയെ നിയോഗിച്ച് ശിവൻകുട്ടിക്ക് വിജയപാതയൊരുക്കി. എന്നാൽ ലോക്‌സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജനഹിതം മറിച്ചു വന്നിരിക്കുകയാണ്.
20 കോർപ്പറേഷൻ വാർഡുകളുള്ള നേമത്ത് പത്തുവാർഡുകൾ വിജയിച്ചാണ് ബിജെപി ശിവൻകുട്ടിക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപി വൻമുന്നേറ്റമാണ് നടത്തിയത്. ഇതോടെ ശിവൻകുട്ടി ഇക്കുറി മത്സരരംഗത്തു നിന്നു തന്നെ പിന്മാറാനുള്ള ഒരുക്കത്തിലാണ്. മുൻ മേയർ അഡ്വ കെ. ചന്ദ്രികയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് നിലവിൽ ശിവൻകുട്ടിയുടെ ശ്രമം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ആറുവർഷം കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്ന കെ. മുരളീധരനാണ് 2011 ൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ചത്.
തുടർന്നു വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മിന്നുന്ന പ്രകടനമാണ് ഇവിടെ നടത്തിയത്. ഇപ്പോൾ ആകെയുള്ള 24 വാർഡുകളിൽ ഒമ്പതിലും വൻഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചത് മുരളീധരന്റെ നെഞ്ചിടിപ്പു വർധിപ്പിച്ചിരിക്കുന്നു. ബിജെപിയോട് ഏറ്റുമുട്ടിയാൽ ഫലം എന്തായിരിക്കുമെന്ന ആശങ്ക അദ്ദേഹം നിയമസഭയ്‌ക്കകത്തും പുറത്തും പരസ്യമായി നിരവധിതവണ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കെ. മുരളീധരനും സുരക്ഷിതമായ മണ്ഡലത്തിനു വേണ്ടി തിരയുകയാണ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പു ഫലം ഇരുമുന്നണികളിലുമായി വിജയിച്ചു വന്ന മൂന്നുപേരുടെ ഉറക്കം കെടുത്താൻ ആരംഭിച്ചിരിക്കുന്നു. വരുംദിനങ്ങളിൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
















