കാക്കനാട്: തൃക്കാക്കര നഗരസഭ പട്ടിക വിഭാഗം വയോജനങ്ങള്‍ക്ക് വിതരണം ചെയ്ത് ഇരുമ്പ് കട്ടില്‍. അറുപതിന് മുകളില്‍ പ്രായമുള്ള, വാതം ഉള്‍പ്പെടെ രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് നഗരസഭ പട്ടിക വിഭാഗം പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് ഇരുമ്പ് കട്ടിലുകള്‍ നല്‍കിയത്.
വീതിയും നീളവും കുറഞ്ഞതാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇനി വിതരണം ചെയ്യുന്ന കട്ടിലുകള്‍ക്ക് നീളവും വീതിയും കൂട്ടി നല്‍കാന്‍ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. 142 വയോജനങ്ങള്‍ ആറടി നീളവും രണ്ടര അടി വീതിയുമുള്ള ഇരുമ്പ് കട്ടിലുകളാണ് ആദ്യഘട്ടം നഗരസഭ വിതറണം ചെയ്ത്. വയോജനങ്ങള്‍ക്ക് മയ്യിത്ത് കട്ടിലുകളാണ് നല്‍കിയതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് തല്‍കാലം വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ചെലവിഴിക്കാനാവാതെ കെട്ടിക്കിടന്ന പട്ടിക ജാതി ക്ഷേമ ഫണ്ട് വിനിയോഗിച്ചാണ് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കാന്‍ തീരുമാനിച്ചത്. അറുപത് പേര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ അപേക്ഷകരുടെ എണ്ണം മൂന്നൂറ്റി അറുപതില്‍ കൂടുതലായ സാഹചര്യത്തില്‍ ഇരുമ്പ് കട്ടില്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
കട്ടിലിന് 5000 രൂപ വിലനിശ്ചയിച്ച് ജില്ല പ്ലാനിങ് സമിതി അംഗീകരവും നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ 3500 രൂപയുടെ ഇരുമ്പ് കട്ടില്‍ നല്‍കിയാല്‍ മതിയെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി തീരുമാനമെടുത്തു. പരമാവധി അയ്യായിരം രൂപ വില വരുന്ന മരം അല്ലെങ്കില്‍ ഇരുമ്പ് കട്ടില്‍ നല്‍കാനായിരുന്നു ഡി.പി.സി അംഗീകരിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതണം ചെയ്യുന്ന സിഡ്‌കോ മുഖേനയാണ് കട്ടിലുകള്‍ വാങ്ങിയത്. മരത്തില്‍ നിര്‍മ്മിച്ച കട്ടിലുകള്‍ പട്ടിക വിഭാഗക്കാരുടെ വീടുകള്‍ക്ക് പുറത്തിട്ട് വെയിലും മഴയും കൊണ്ട് നശിക്കുമെന്ന് ന്യായം കണ്ടെത്തിയാണ് ഇരുമ്പ് കട്ടിലുകള്‍ നല്‍കാന്‍ ക്ഷേമസമിതി തൂരുമാനിച്ചതെന്ന് പട്ടിക വിഭാഗം വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ടി.ബാബു പറഞ്ഞു. സിഡ്‌കോ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങിയ കട്ടിലുകളാണ് വിതണത്തിന് എത്തിച്ചിരിക്കുന്നത്. സ്വന്തം നിലയില്‍ ഉത്പാദനമില്ലാത്ത ഏജന്‍സികളെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെയാണ് തൃക്കാക്കര നഗരസഭ കട്ടിലുകള്‍ വാങ്ങാന്‍ സിഡ്‌കോയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
















