അച്ഛന് ഇന്ത്യയിലെ മികച്ച വോളിബോള്‍ താരം, അര്‍ജ്ജുന അവാര്‍ഡ് ജേതാവ്. അമ്മയും അറിയപ്പെടുന്ന വോളിബോള്‍ താരം. എന്നാല്‍, മകളെത്തിയത് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍. അതാണ് പുസരള വെങ്കട്ട സിന്ധു.
ഈ പേരില്‍ എല്ലാവര്ക്കും താരത്തെ മനസ്സിലാവണമെന്നില്ല. പി.വി. സിന്ധു എന്നായാലോ, ഭാരത ജനത മുഴുവന്‍ ഈ താരത്തെ നെഞ്ചിലേറ്റും. അതെ, ഇന്ത്യന്‍ കായികരംഗത്ത് പുതുചരിത്രം കുറിച്ചവളാണ് സിന്ധു എന്ന 21 കാരി. തകര്‍പ്പന്‍ സ്മാഷുകള്കൊണ്ടും പ്ലേസ് കൊണ്ടും നെറ്റ് പ്ലേ കൊണ്ടും രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം കീഴടക്കി സിന്ധു.
ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരങ്ങളായിരുന്ന പ്രകാശ് പദുകോണിനും യു. വിമല്‍കുമാറിനും ഗോപിചന്ദിനും സൈന നെഹ്വാളിനുമൊന്നും നേടാനാവാഞ്ഞ ചരിത്ര നേട്ടത്തിലേയ്ക്കാണ് സിന്ധു റിയോ ഒളിമ്പിക്സില്‍ റാക്കറ്റേന്തിയത്.
തൊണ്ണൂറുകളില്‍ വോളിബോള്‍ കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്ത പി. വെങ്കട്ടരമണയുടെയും വിജയയുടെയും മകളായി 1995 ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ ജനിച്ചു സിന്ധു. മകളെ ഇഷ്ടാനുസരണം ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് അവര്‍ വിട്ടതോടെ സിന്ധു എന്ന സൂപ്പര്‍താരം പിറന്നു.
സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന്റെ കളിയില്‍ ആവേശംകൊണ്ടാണ് പാരമ്പര്യ പാതവിട്ട് എട്ടാം വയസ്സില്‍ സിന്ധു റാക്കറ്റേന്തിയത്. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സിഗ്നല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍ട്ടില്‍ പരിശീലകനായ മെഹബൂബ് അലിയാണ് സിന്ധു ബാഡ്മിന്റണ്‍ ബാലപാഠങ്ങള്‍ പഠിച്ചത്. വൈകാതെ രമണയുടെ സുഹൃത്തുകൂടിയായ ഗോപിചന്ദിന്റെ അക്കാദമിയിലേക്ക്. പിന്നീട് അമ്പരപ്പിക്കുന്ന വേഗത്തില്‍, നിരവധി കിരീടങ്ങളാണ് സിന്ധു അണിഞ്ഞത്. വീട്ടില്‍ നിന്ന് ദിവസും 56 കിലോമീറ്റര്‍ യാത്ര ചെയ്തായിരുന്നു സിന്ധു പരിശീലനത്തിനു പോയിരുന്നത്.
അണ്ടര്‍ ടെന്‍ വിഭാഗത്തില്‍ ആള് ഇന്ത്യ റാങ്കിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സിലും സിംഗിള്‍സിലും സ്വര്‍ണ്ണം. പിന്നീട് അണ്ടര്‍ 13 വിഭാഗത്തില്‍ പോണ്ടിച്ചേരിയില്‍ ഓള് ഇന്ത്യ റാങ്കിങ് ടൂര്‍ണമെന്റില്‍ സബ്ജൂനിയര് സിംഗിള്‍സ്, ഡബിള്‍സ് പൂനെയില്‍ വച്ച് ദേശീയ സബ്ജൂനിയര് കിരീടം, ദേശീയ സ്കൂള്‍ ഗെയിംസില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ടീം ഇനത്തില്‍ സ്വര്‍ണ്ണം എന്നിവ നേടി.
സിന്ധുവിന്റെ ആദ്യ രാജ്യാന്തര മെഡല്‍ 2009-ല്‍ കൊളംബോയില്‍ നടന്ന ഏഷ്യന്‍ സബ്ജൂനിയര് ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമാണ്. 2010-ല്‍ ഇറാന് ഫജര്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചലഞ്ചില്‍ സിംഗിള്‍സില്‍ വെള്ളി. അതേവര്‍ഷം മെക്സിക്കോയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍, യൂബര്കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. 2011-ല്‍ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സിംഗിള്‍സ് സ്വര്‍ണ്ണം, ലക്നൗ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും മിക്സഡ് ടീം ഇനത്തിലും വെങ്കലം.
സിന്ധു 2012-ല്‍ ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തെത്തി. സൈനയ്ക്ക് ശേഷം ലോക റാങ്കിംഗില്‍ ആദ്യ 20 എത്തുന്നതാരമായി. അതേവര്‍ഷം ജൂലൈ ഏഴിന് ഏഷ്യന്‍ യൂത്ത് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ കീഴടക്കി സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം ഒളിമ്പിക് സെമിയിലും ഒകുഹാരക്കെതിരെയായിരുന്നു സിന്ധുവിന്റെ വിജയം. തുടര്‍ന്ന് ചൈന മാസ്റ്റേഴ്സ് സൂപ്പര്‍ സീരിസില്‍ ലണ്ടന്‍ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് ചൈനയുടെ ലി സുറേയിക്കെതിരെ അട്ടിമറി വിജയം നേടി സെമിയില്‍. അതേവര്‍ഷം ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി.
2013 മെയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടം സിന്ധുവിന്. തൊട്ടുപിന്നാലെ ഗ്വാങ്ഷു ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനും രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ മൂന്നാം റൗണ്ടില്‍ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ സിന്ധു വാങ് ഷിഹിയാനെയും തകര്‍ത്ത് സെമിയിലെത്തി. സെമിയില്‍ തായ്ലന്‍ഡിന്റെ രചനോക് ഇന്റാനോണിനോട് പരാജയപ്പെട്ടെങ്കിലും വെങ്കലം നേടി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ സൂപ്പര്‍താരം സൈന നെഹ്വാളിനുപോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമായിരുന്നു സിന്ധുവിന്റേത്.
ഇതോടെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും കരസ്ഥമാക്കി.
അതേവര്‍ഷം മക്കാവു ഓപ്പണ്‍ ഗ്രാന്‍ഡ്പ്രിക്സ് ഗോള്‍ഡും സിന്ധു നേടി. അടുത്ത വര്‍ഷവും സിന്ധുവിന്റേതായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും യൂബര്‍ കപ്പില്‍ ടീം ഇനത്തിലും വെങ്കലം. കൂടാതെ, മക്കാവു ഓപ്പണ്‍ കിരീടവും നേടി. 2014ലെ മികച്ച പ്രകടനം ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനവും സിന്ധുവിന് നേടിക്കൊടുത്തു.
2015-ല്‍ സിന്ധു തന്റെ ആദ്യ സൂപ്പര്‍ സീരിസ് ഫൈനലില്‍ മത്സരിച്ചു. ഒക്ടോബറില്‍ നടന്ന ഡെന്മാര്ക്ക് ഓപ്പണില്‍. ഫൈനലിലേക്കുള്ള വഴിയില്‍ സിന്ധു അട്ടിമറിച്ചത് തായ് സു യിങ്, വാങ് യിഹിയാന്, കരോലിന മാരിന് എന്നീ സൂപ്പര്‍ താരങ്ങളെ. എന്നാല്‍ ഫൈനലില്‍ ചൈനയുടെ നിലവിലെ ജേത്രി ലി സുറേയിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ട് വെള്ളികൊണ്ട് തൃപ്തിയടഞ്ഞു. നവംബറില്‍ വീണ്ടും മക്കാവു ഓപ്പണില്‍ സിന്ധുവിന് കിരീടം.
തുടര്‍ച്ചയായ മൂന്നാം തവണ.
ഈ വര്‍ഷമാദ്യം മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്സില്‍ വനിതാ സിംഗിള്‍സ് കിരീടവും സിന്ധുേനടി. തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തില്‍ വെള്ളിയും ടീമിനത്തില്‍ സ്വര്‍ണവും നേടി. അതിനുശേഷമാണ് റിയോയിലെത്തിയത്. പിന്നീടു നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. സിന്ധുവിന്റെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി രാജ്യവും ആദരിച്ചു. 2013-ല്‍ അര്‍ജ്ജുന അവാര്‍ഡും 2015-ല്‍ പത്മശ്രീയും രാജ്യം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: