കാന്‍ബറ: ലോകകപ്പിലെ നവാഗതരായ അഫ്ഗാനിസ്ഥാന് തുടക്കം തോല്‍വിയോടെ. ഇന്നലെ പൂള് എയില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ 105 റണ്‍സിനാണ് അഫ്ഗാന് പോരാളികള്‍ ബംഗ്ലാദേശിനോട് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 267 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ 42.5 ഓവറില്‍ 162 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് വിജയം ബംഗ്ലാ കടുവകള്‍ക്കൊപ്പം നിന്നത്. നന്നായി പന്തെറിഞ്ഞിട്ടും ബാറ്റിംഗില്‍ പിഴച്ചതാണ് അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്. ലോകകപ്പിന്റെ ചരിത്രത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വിജയമാണിത്. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നേറ്റ അട്ടിമറിക്കുള്ള മധുരപ്രതികാരം കൂടിയായി ബംഗ്ലാദേശിന് ഈ ജയം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ അമ്പരപ്പിക്കുന്ന ബൗളിംഗാണ് അഫ്ഗാന് താരങ്ങള്‍ നടത്തിയത്. അഫ്ഗാന് ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് നേടാന്‍ ഏറെ ബുദ്ധിമുട്ടിയ ബംഗ്ലാദേശിന് സ്കോര്‍ബോര്‍ഡില്‍ 52 റണ്‍സായപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെടുകയും ചെയ്തു. 55 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത അനമുള്‍ ഹഖിനെയും 42 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത തമിം ഇഖ്ബാലിനെയും മടക്കിയത് മിര്‍വൈസ് അഷറഫാണ്. 20 ഓവര്‍ പിന്നിടുമ്പോള്‍ 67 റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശ് സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് 25 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് സ്കോറിംഗിന് കുറച്ചെങ്കിലും വേഗത കൂട്ടിയത്. 26-ാം ഓവറില്‍ ബംഗ്ലാ സ്കോര്‍ 100 കടന്ന ഉടനെ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന സൗമ്യ സര്‍ക്കാരിനെ ഷപൂര്‍ സ്രദാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അധികം കഴിയും മുന്നേ സ്കോര്‍ 119-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. 46 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത മഹ്മദുള്ളയെ ഷപൂര്‍ സ്രദാന്‍ തന്നെയാണ് മടക്കിയത്.
പിന്നീട് പരിചയസമ്പന്നരായ ഷാക്കിബ് അല്‍ ഹസ്സനും മുഷ്ഫിഖുര്‍ റഹിമും ഒത്തുചേര്‍ന്നതാണ് കളിയുടെ തിരക്കഥ മാറ്റിമറിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 114 റണ്‍സ്. ലോകകപ്പിന്റെ ചരിത്രത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ബാറ്റിങ് കൂട്ടുകെട്ടും ഇതുതന്നെ. 15.5 ഓവറിലാണ് ഇവര്‍ 114 റണ്‍സ് അടിച്ചുകൂട്ടിയത്. ഷക്കിബ് അല്‍ ഹസ്സന് 51 പന്തില്‍ നിന്ന് 63 റണ്‍സും മുഷ്ഫിഖര്‍ റഹിം 56 പന്തില്‍ നിന്ന് 71 റണ്‍സും അടിച്ചുകൂട്ടിയതോടെയാണ് ബംഗ്ലാദേശ് സ്കോര്‍ ഭേദപ്പെട്ട നിലയിലെത്തിയത്.
ആറ് ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു മുഷ്ഫിഖറിന്റെ ഇന്നിങ്സ്. ഷാക്കിബ് ആറ് ബൗണ്ടറിയും ഒരു സിക്സും ചേര്‍ന്നാണ് 51 പന്തില്‍ നിന്ന് 63 റണ്‍സെടുത്തത്. ഷാക്കിബിന്റെ 27-ാം അര്‍ധസെഞ്ച്വറിയാണിത്. ഈ നേട്ടത്തോടെ 142 ഏകദിനങ്ങളില്‍ നിന്ന് നാലായിരം റണ്‍ തികയ്ക്കുകയും ചെയ്തു ഇരുപത്തിയേഴുകാരനായ ഷാക്കിബ്. ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയവരില്‍ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ മാത്രമാണ് (14) രണ്ടക്കം കടന്നത്. അവസാന ഓവറിലെ അവസാന പന്തില്‍ അഫ്താബ് ആലം തസ്കിന് അഹമ്മദിനെ ബൗള്‍ഡാക്കിയതോടെ ബംഗ്ലാദേശിനെ ഓള് ഔട്ടാക്കാനും അഫ്ഗാനിസ്ഥാന് കഴിഞ്ഞു.
അഫ്ഗാന് ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഷാപൂര്‍ സദ്രാനും മിര്‍വൈസ് അഷറഫുമാണ്. ഷാപൂര്‍ ഏഴോവര്‍ എറിഞ്ഞ് ഇരുപത് റണ്‍ മാത്രം വിട്ടുകൊടുത്തും മിര്‍വൈസ് ഒന്‍പത് ഓവര്‍ എറിഞ്ഞ് 32 റണ്‍സിനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹാമിദ് ഹസ്സന്, അഫ്താബ് ആലം എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
എന്നാല്‍ ബൗളിംഗിലെ മികവ് ബാറ്റിംഗില്‍ ആവര്‍ത്തിക്കാന്‍ അഫ്ഗാനിസ്ഥാന് താരങ്ങള്‍ കഴിഞ്ഞതേയില്ല. സ്കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ് അവരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സമിയുള്ള ഷെന്‍വാരിയുടെയും (75 പന്തില്‍ നിന്ന് 42) മുഹമ്മദ് നബിയുടെയും (43 പന്തില്‍ നിന്ന് 44) നവ്റോസ് മംഗള്‍ (57 പന്തില്‍ 27) എന്നിവരുടെ പോരാട്ടമൊഴിച്ചുനിര്ത്തിയാല് ക്രീസില്‍ അഫ്ഗാനിസ്ഥാന് യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നവരോസ് മംഗള്‍-സമിയുള്ള ഷെന്‍വാരിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 62 റണ്‍സിന്റെയും നജിബുള്ള സദ്രാന്-മുഹമ്മദ് നബി കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടും മാത്രമായിരുന്നു അഫ്ഗാന് നിരയിലുണ്ടായ മികച്ച പ്രകടനം.
ഒന്‍പത് ഓവറില്‍ 20 റണ്‍ മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മഷ്റഫെ മൊര്‍താസയും 8.5 ഓവറില്‍ 43 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷക്കബി അല്‍ ഹസനുമാണ് അഫ്ഗാനിസ്ഥാനെ വരിഞ്ഞുകെട്ടിയത്. ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ്സ്കോറര്‍ മുഷ്ഫിഖര്‍ റഹിമാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: