ടി.കെ.രാധാകൃഷ്ണന്‍
കോട്ടയം: അദ്ധ്യയന വര്‍ഷം സമാപിച്ചതോടെ വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി. പരീക്ഷാച്ചൂടില്‍ ഉരുകിയൊലിച്ച കുരുന്നുകളായ വിദ്യാര്‍ത്്ഥികള്‍ ആശ്വാസത്തിനായി പാര്‍ക്കുകളും പൊതുസ്ഥലങ്ങളും തേടുകയാണ്. പക്ഷേ കോട്ടയം നഗരത്തില്‍ എവിടെയും അങ്ങനെയൊരിടമില്ല. ഉണ്ടായിരുന്നവയെല്ലാം പലകാരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നുമില്ല.
നാഗമ്പടം മുന്‍സിപ്പല്‍ പാര്‍ക്ക് അടഞ്ഞ് കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏറെ വിസ്തൃതിയും സൗകര്യവുമുള്ള ഈ പാര്‍ക്കാണ് നഗരത്തിലെ തന്നെ പ്രധാന പാര്‍ക്ക്.
നാളുകള്‍ക്ക് മുമ്പ് പുനരുദ്ധാരണമെന്ന പേരില്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം നിരോധിച്ചത്. ജനങ്ങള്‍ക്ക് വന്ന് പോകാനുള്ള സൗകര്യവും, കുട്ടികളുടെ മാനസികോല്ലാസത്തിനും ഏറെ സഹായകമായിരുന്ന ഈ പാര്‍ക്ക് എന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പറയുവാന്‍ നഗരസഭക്കും കഴിയുന്നില്ല.
കളക്ടറേറ്റിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവഗണനയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇവിടം. ജില്ലാ ഭരണകേന്ദ്രത്തില്‍ നിന്ന് വിളിപ്പാടകലെയാണ് ഈ പാര്‍ക്ക്, എങ്കിലും ഇങ്ങനെയൊരു പാര്‍ക്ക് ഉണ്ടെന്ന് പലര്‍ക്കും അറിവില്ല. കുട്ടികള്‍ക്ക് വിനോദത്തിനായി യാതൊരു ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുമില്ല. പാര്‍ക്ക് എന്ന പേര് മാത്രമായി ഇതിവിടെ നിലകൊള്ളുന്നു.
കൈതാരം സ്വാമി സ്വന്തമായി നിര്‍മ്മിച്ച് മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്ന വയസ്‌ക്കരക്കുന്നിലെ പാര്‍ക്ക് ഇന്ന് വൃദ്ധജനങ്ങള്‍ക്കുള്ള പകല്‍വീടായി മാറി. കുട്ടികളുടെ ലൈബ്രറിയുടെ ഒരുഭാഗത്ത് നാളുകളോളം കുട്ടികള്‍ക്കായി പാര്‍ക്ക് നിലനിന്നിരുന്നു. ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്നതായിരുന്നു ഈ പാര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ അതും പ്രവര്‍ത്തനരഹിതമായി. ഉപകരണങ്ങളെല്ലാം തുരുമ്പ് പിടിച്ച് ഉപയോഗശൂന്യമായിക്കഴിഞ്ഞു. കോട്ടയത്തെ സിമന്റ് ഫാക്ടറിയുടെ വളപ്പില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് ഒരിക്കല്‍ പറഞ്ഞുകേട്ടിരുന്നു.
ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളും നടന്നിരുന്നു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാതെ ഇതും നഷ്ടസ്വപ്‌നമായി മാറുകയായിരുന്നു.
സ്വകാര്യ കമ്പനിയുടെ ഒരു പാര്‍ക്ക് കുട്ടികള്‍ക്ക് വേണ്ടി കോടിമതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ സജ്ജീകരണങ്ങളും കുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വാട്ടര്‍റൈഡ് സൈക്കിള്‍ റൈഡ് എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇവിടെ കയറി അതെല്ലാം കാണണമെങ്കില്‍ ഒരു കുട്ടിക്ക് 80രൂപ പ്രവേശന ഫീസ് നല്‍കണം.
മൂന്ന് വയസിന് മുകളിലേക്കുള്ള ഓരോ കുട്ടിക്കും 80രൂപ നല്‍കി പാര്‍ക്കില്‍ കയറുവാന്‍ സാധാരണ കുടുംബങ്ങള്‍ക്ക് സാധിക്കുകയുമില്ല. വാട്ടര്‍ റൈഡിനും സൈക്കിള്‍ റൈഡിനുെല്ലാം പ്രവേശനഫീസ് 150രൂപ അധികതുക നല്‍കുകയും വേണം. മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ള പാര്‍ക്കുകള്‍ ശരിയാംവണ്ണം പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നവെങ്കില്‍ സാധാരണ കുടംബങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും അവരുടെ മാനസികോല്ലാസത്തിന് പാര്‍ക്കുകള്‍ പ്രയോജനപ്പെടുമായിരുന്നു.
നഇതിന്റെ സംരക്ഷണത്തിനായി ചെറിയ തുക പ്രവേശനഫീസായി ഈടാക്കുവാനും മുന്‍സിപ്പാലിറ്റിക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാടിലാണ് മുന്‍സിപ്പല്‍ അധികൃതരുടേത്.
















