
ഇരിട്ടി: ലൈംഗിക പീഡനത്തെത്തുടര്‍ന്ന് വീട്ടമ്മയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം റിമാന്റില്‍. ആറളം പന്നിമൂലയിലെ സജീവ സിപിഎം പ്രവര്‍ത്തകനും ബ്രാഞ്ച് കമ്മറ്റിയംഗവുമായ മാവില വീട്ടില്‍ പി.എം.രാജീവ(43)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മുപ്പതിന് വൈകുന്നേരം 6 മണിയോടെ യായിരുന്നു ഇരിട്ടി പയഞ്ചേരി വികാസനഗറിലെ എഴുപതുകാരിയായ കാണിയേരി സരോജിനിയമ്മയെ മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ പരിശോധനാ സമയത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് സരോജിനിയമ്മ വിധേയയായിരുന്നു എന്ന വിവരത്തെത്തുടര്‍ന്ന് ഐജി മഹിപാല്‍ യാദവ്, എസ്പി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവര്‍ പോലീസ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുമായി ആശയവിനിമയം നടത്തി.
കഴിഞ്ഞ 30ന് ഉച്ചക്ക് 12 നും 1 നും ഇടയിലാണ് പ്രതി സരോജിനി അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് സിഐ സുനില്‍കുമാര്‍ പറഞ്ഞു. പ്രതിയുടെ സഹോദരിയും ജനാധിപത്യ മഹിളാ അസ്സോസ്സിയേഷന്‍ നേതാവുമായ സൗദാമിനിയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. സരോജിനി അമ്മയുടെ മകന്‍ നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ് പ്രവര്‍ത്തിക്കായാണ് പ്രതി രാജീവന്‍ ഇവിടെയെത്തിയത്. പ്രതിയുടെ സഹോദരിയുടെ വീടും പ്രേമരാജന്‍ നിര്‍മ്മിക്കുന്ന വീടും സരോജിനി അമ്മയുടെ വീടും എല്ലാം അടുത്തടുത്താണ്. പ്രതിയുടെ സഹോദരീഭര്‍ത്താവ് സുഗുണനും സരോജിനിയമ്മയും തമ്മില്‍ കുടുംബ ബന്ധവും ഉള്ളതിനാല്‍ പ്രതി ഇടയ്‌ക്കിടെ ഇവിടെ വരുകയും ഇവരുമായി എല്ലാം നല്ല ബന്ധവും നിലനിര്‍ത്തുകയും ചെയ്തിരുന്നു.
പ്രേമരാജന്റെ വീട് പണി നടക്കുന്നതിനാല്‍ ഇവര്‍ക്കുള്ള ഭക്ഷണം പ്രതിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് തയ്യാറാക്കിയിരുന്നത്. ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതി എത്തിയപ്പോള്‍ സരോജിനിയമ്മയും ഇവിടെയെത്തിയിരുന്നു. ഈ സമയത്തു പ്രതിയുടെ സഹോദരി വീട്ടിലുണ്ടായിരുന്നില്ല. പ്രേമരാജന്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രസവസംബന്ധമായ ചികിത്സാ ആവശ്യാര്‍ഥം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നതിനാല്‍ അവിടേക്കു പോയിരുന്നു. ഈ സമയം വീട്ടില്‍ ആകെ ഉണ്ടായിരുന്നത് പ്രേമന്റെയും ജ്യേഷ്ടന്റെയും കുട്ടികള്‍ മാത്രമായിരുന്നു. ഇവര്‍ ഈ സമയത്തു പുറത്തു കളിക്കുകയായിരുന്നു എന്നും ക്രൂരമായ ലൈംഗിക പീഡനമാണ് പ്രതി നടത്തിയതെന്നും സിഐ പറഞ്ഞു. പീഡനത്തിന് ശേഷം ഏറെ ക്ഷീണിതയായ സരോജിനി അമ്മ വൈകുന്നേരത്തോടെ മുഴക്കുന്നിലെ തറവാട്ടുവീട്ടില്‍ എത്തുകയും ഇവിടെ നിന്നും താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വിവരമറിയിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം ആറു മണിയോടെ ആണ് ഇവര്‍ വീടിനകത്തു തൂങ്ങിമരിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്ന സ്ഥലത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഴക്കുന്ന് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ മഫ്ടിയിലെത്തിയ പോലീസ് നിരീക്ഷണം നടത്തുന്നതിനിടയില്‍ ഇപ്പോള്‍ അറസ്റ്റിലായ രാജീവന്‍ മൃതദേഹം സംസ്‌കരിക്കുന്നിടത്തെത്തിയതായും ഇദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമവും ഇടയ്‌ക്കിടെ സ്ഥലം മാറിമാറി നില്‍ക്കുന്നതും മറ്റും കണ്ടെത്തിയ പോലീസ് രാജീവനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആദ്യം മട്ടന്നൂര്‍ സിഐക്കും പിന്നീട് പേരാവൂര്‍ സിഐ ക്കും കേസന്വേഷണത്തിനുള്ള ചുമതല നല്‍കി. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതയെ റിമാന്റു ചെയ്തു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് അഞ്ചു ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ഭരണസ്വാധീനത്തില്‍ ഉന്നതര്‍ ഇടപെട്ട് കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് ബിജെപി, മഹിളാമോര്‍ച്ച സംഘടനകള്‍ മുന്നോട്ടുവന്നു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, പേരാവൂര്‍ എംഎല്‍എ സണ്ണിജോസഫ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ മരിച്ച സരോജിനിയമ്മയുടെ വീട് സന്ദര്‍ശിച്ചു. കേസ് അട്ടിമറിക്കുന്നെന്ന് കാണിച്ച് ബിജെപി ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെയാണ് ഇപ്പോള്‍ പ്രതിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്. പീഡനത്തെത്തുടര്‍ന്ന് തുടകള്‍ക്കിടയിലും കൈവിരലുകള്‍ക്കിടയിലും മറ്റും പോറലുകളും പാടുകളും ഉണ്ടായിരുന്നു. പ്രതിയുടെ ശരീരത്തിലും നഖങ്ങള്‍ കൊണ്ടുള്ള ഒമ്പതോളം പാടുകളുണ്ടായിട്ടുണ്ട്. മൃതദേഹ പരിശോധനാ സമയത്തു മൃതദേഹത്തില്‍ കണ്ട പാടുകളാണ് സരോജിനിയമ്മ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന സംശയത്തിലേക്കു വിരല്‍ ചൂണ്ടിയത്. സരോജിനി അമ്മയുടെ ശരീരത്തില്‍ നിന്നും കിട്ടിയ മുടിയും ബീജവും ഇനി ഫോറന്‍സിക്ക് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയമായ ചില പരിശോധനകളും ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങളും സംയോജിപ്പിച്ചാണ് പ്രതി രാജേഷ് തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും സിഐ അനില്‍കുമാര്‍ പറഞ്ഞു. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
















