കണ്ണൂര്‍: ജില്ലയിലെ കാവുകളിലും ക്ഷേത്രങ്ങളിലും പൂര മഹോത്സവത്തിന് തുടക്കമായി. മീനമാസത്തിലെ കത്തിയുരുകുന്ന ചൂടില്‍ മലബാറിലെ കാവുകളും ഭഗവതി ക്ഷേത്രങ്ങളും ഹൈന്ദവ ഗൃഹങ്ങളും പൂരോത്സവത്തിനായി ഒരുങ്ങിയിരിക്കുകയാണ്. പരമശിവന്റെ മൂന്നാംകണ്ണില്‍ ഭസ്മമായിതീര്‍ന്ന കാമദേവന്റെ പുനര്‍ ജനത്തിന് ഭാര്യ രതീദേവിയോട്, പൂക്കളാല്‍ ഭര്‍ത്താവിന്റെ രൂപമുണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ടുവെന്നും കാമദേവന്റെ പുനര്‍ ജനനത്തില്‍ ത്രിലോക വാസികളായ പതിനെട്ട് സ്ത്രീകള്‍ പതിനെട്ട് വര്‍ണ്ണങ്ങളില്‍ ആടിപ്പാടി നൃത്തം ചെയ്ത് ആനന്ദ നിര്‍വൃതി കൊണ്ടു എന്നതാണ് പൂരോത്സവത്തിന്റെ സങ്കല്പം. സ്ത്രീകളുടെ ഉത്സവം എന്ന നിലയിലാണ് പൂരോത്സവം നടന്നുവരുന്നത്. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും വീടുകളില്‍ കാമദേവനെ നിര്‍മ്മിച്ച് ഏഴ് ദിവസം പൂജ ചെയ്യും. പൂരം നാളില്‍ വീടിന് മുന്നിലുള്ള പ്ലാവിന് ചുവട്ടില്‍ സ്ത്രീകളും കുട്ടികളും കാമദേവനെ യാത്രയയക്കുന്നു. അട നിവേദ്യങ്ങളാണ് പൂരത്തിന് പ്രധാനം. മലബാറിലെ ദേവീക്ഷേത്രങ്ങളിലാണ് പൂരോത്സവവും പൂരക്കളിയും മറത്തുകളിയും നടന്നുവരുന്നത്. ജില്ലയിലെ മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, തലമുണ്ട ശ്രീ പുതിയഭഗവതി ക്ഷേത്രം, നായ്ക്കാലി ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, മാടായി തിരുവെട്ടൂര്‍ കാവ്, വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം, ശ്രീകണ്ഠപുരം പൊടിക്കളം ഭഗവതി ക്ഷേത്രം തുടങ്ങി നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പൂരമഹോത്സവം വിപുലമായ പരിപാടികളോടെ നടത്തിവരുന്നുണ്ട്.
തലമുണ്ട പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 8ന് സമാപിക്കും. ഇന്ന് വൈകുന്നേരം 7ന് കുട്ടികളുടെ വിവിധ പരിപാടികള്‍, രാത്രി 9.30ന് തലമുണ്ട ദേശവാസികളുടെ പൂരക്കളി കുളിച്ചെഴുന്നള്ളത്ത്, നാളെ വൈകുന്നേരം 7ന് എക്സൈസ് വകുപ്പ് അവതരിപ്പിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണ നാടകം, 5ന് രാത്രി 7ന് കഥാ പ്രസംഗം, 6ന് രാത്രി 7ന് പ്രഭാഷണം, 7ന് രാത്രി 7ന് ഏകപാത്ര നാടകം തുടര്‍ന്ന് തിരുവാതിരക്കളി, പൂരക്കളി കുളിച്ചെഴുന്നള്ളത്ത്, 8ന് പകല്‍ 11ന് ക്ഷേത്രം അടിയന്തിരം, 12 മുതല്‍ പൂരക്കളികള്‍, വൈകുന്നേരം 6ന് പൂരം കുളിച്ചെഴുന്നള്ളത്ത്, രാത്രി 8ന് തേങ്ങയേറ്, 9ന് പാടിപ്പൊലിപ്പിക്കല് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: