മട്ടാഞ്ചേരി: നാല്പതിറ്റാണ്ടിനകം അഞ്ചുലക്ഷത്തോളം പാട്ടുകള്‍, മുപ്പതിനായിരത്തോളം സിനിമകള്‍ എന്നിവയുടെ ശേഖരമുണ്ടാക്കിയ മട്ടാഞ്ചേരി സ്വദേശി എം.എ. മുഹമ്മദ് അഷറഫിന് മാപ്പിള കലാ അക്കാദമിയുടെ അവാര്‍ഡ്.
പത്തൊന്‍മ്പതാം വയസിലാണ് അഷറഫ് പാട്ടുകളുടെ ശേഖരണം ആരംഭിച്ചത്. ഇന്നിപ്പോള്‍ ആശേഖരം അഞ്ചുലക്ഷം ഗാനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ ആദ്യ സിനിമകളായ വിഗതകുമാരന്‍, ബാലന്‍ തുടങ്ങി ഇന്നലെ വരെ ഇറങ്ങിയ സിനിമകളും, ഗാനങ്ങളും അഷറഫിന്റെ ശേഖരത്തിലുണ്ട്.
താന്‍ പാടിയ പഴയ പാട്ടുകള്‍ തേടി ഗാന ഗന്ധര്‍വന്‍ പത്മശ്രീ യേശുദാസ് അഷറഫിനെ തേടിയെത്തിയത് ആശ്ചര്യ നിമിഷമായിരുന്നു. പിതാവ് അഗസ്റ്റിന്‍ ഭാഗവതര്‍ ആലപിച്ച ഗാനങ്ങള്‍ വരെ ഏറ്റുവാങ്ങിയാണ് യേശുദാസ് അഷറഫിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വിവരമറിഞ്ഞ് സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്ററും താന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ശേഖരിക്കാന്‍ അഷറഫിനോടെത്തി. നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിന്റെ കൈവശമില്ലാത്ത സിനിമകള്‍ മകന്‍ ഷാനവാസ് അഷറഫില്‍ നിന്നാണ് ശേഖരിച്ചു കൊണ്ടുപോയത്. അഷറഫിന്റെ പ്രവൃത്തി വിലയിരുത്തി പിന്നീട് പ്രേംനസീര്‍ പുരസ്‌കാരവും നല്‍കിയിരുന്നു. മലയാള സിനിമയിലെ ഗാനങ്ങള്‍ മാത്രമല്ല അഷറഫിന്റെ കൊച്ചു വീട്ടിലെ നിധിശേഖരത്തില്‍. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും, സിനിമകളുമുണ്ട്. മുഹമ്മദ് റഫി ആലപിച്ച പഞ്ചാബി ഗാനങ്ങളടക്കം.
1975 മുതലുള്ള മാപ്പിള പാട്ടുകളുടെ ശേഖരവും അഷറഫിന്റെ പക്കലുണ്ട്. 40 വര്‍ഷമായി ഗാന ശേഖരത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരിക്കുന്ന അഷറഫിനെ കേരള മാപ്പിള കലാ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചു. മാപ്പിള പാട്ടുകളുടെ കുലപതിയായ വി.എം. കുട്ടിയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ഇപ്പോള്‍ അഷറഫ് ഗിന്നസ് ബുക്കിലേക്ക് കയറുവാനുള്ള ഒരുക്കത്തിലാണ്.
















