കൊട്ടാരക്കര: അമ്മമാരുടെ കണ്ണീരില്‍ മാര്‍ക്‌സിസ്റ്റ് കുലം തന്നെ മുടിഞ്ഞ് പോകുമെന്ന് ബിജെപി നേതാവ് വിവി.രാജേഷ് പറഞ്ഞു. കൊട്ടാരക്കരയില്‍ ചിതാഭസ്മ നിമജ്ജനയാത്രക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി അധികാരത്തിലേറിയതിന് ശേഷം സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നിന്ന് ഒരമ്മക്ക് തിരുവനന്തപുരത്ത് എത്തി സമരം ചെയ്യേണ്ട അവസ്ഥയാണ്. നാണമുള്ള സര്‍ക്കാരാണെങ്കില്‍ രാജിവെക്കുകയാണ് വേണ്ടത്. ഒരു സ്ത്രീയുള്‍പ്പടെ ഒരു കുടുംബത്തിലെ രണ്ടുപേരെ ചുട്ടുകൊന്ന കൊടുംക്രൂരത നടന്നിട്ടും മാധ്യമങ്ങളും പ്രതികരണ തൊഴിലാളികളും നിശബ്ദരായതിനെ കേരളീയ സമൂഹം വേദനയോടെയാണ് നോക്കി കണ്ടത്. സ്ത്രീകളെ കൊല്ലുന്ന പ്രത്യയശാസ്ത്രത്തിന് അന്ത്യം അടുത്തതായി യാത്രക്ക് കേരളീയ സമൂഹം നല്‍കിയ പിന്തുണ തെളിയിക്കുന്നു. നടിയായാലും സാധാരണക്കാരനായാലും നാരിയാണങ്കില്‍ രക്ഷയില്ലെന്ന് അവസ്ഥയാണ് പിണറായി ഭരണത്തിലെന്ന് ജാഥാക്യാപ്ടന്‍ രേണുസുരേഷ് പറഞ്ഞു. സിപിഎം വിറളിപിടിച്ച് ഓടുകയാണ്. സ്ത്രീകളും കുട്ടികളും ദളിതരുമെല്ലാം ഇതിന് ഇരകളാവുന്നു. അമ്മമാരുടെ കണ്ണീരീല്‍ നിന്നുതിരുന്ന രോഷാഗ്നിയില്‍ കേരളഭരണം കത്തിചാമ്പലാവും. ചോര കണ്ട് കൊതിതീരാത്ത മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത്. കേരളീയ സ്ത്രീകളുടെ ആത്മരോഷമാണ് ജാഥയില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. മാതൃത്വത്തിന്റെ വിലാപത്തിന്റെ ശക്തി കേരളമുഖ്യനും സിപിഎമ്മും അറിയാന്‍ പോകുന്നതേയുള്ളുവെന്ന് പ്രൊഫ.വി.റ്റി.രമ പറഞ്ഞു.
വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങി കടയ്‌ക്കല്‍ രവീന്ദ്രനാഥില്‍ എത്തി നില്‍ക്കുന്ന സിപിഎം അറുകൊല രാഷ്‌ട്രീയത്തിനെതിരെ ഉയിര്‍ത്തെഴുനേറ്റ സ്ത്രീശക്തിയില്‍ ഭരണത്തിന്റെ അസ്ഥിവാരം തന്നെ ഇളകി തെറിക്കുമെന്ന് നിവേദിത സുബ്രഹ്മണ്യന്‍ പറഞ്ഞു. സിപിഎം ആര്‍എസ്എസിനെ വല്ലാതെ ഭയക്കുന്നതാണ് ഈ അരുകൊലകള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും ഇതിന് സിപിഎം ഉത്തരം പറയുന്ന കാലം വിദൂരമല്ലന്നും അവര്‍ പറഞ്ഞു. സ്വാഗതസംഘം രക്ഷാധികാരി ഡോ.ശ്രീഗംഗ അധ്യക്ഷയായിരുന്നു. നേതാക്കളായ രാജിപ്രസാദ്, രാജേശ്വരിരാജേന്ദ്രന്‍, സുമാദേവി, ബിറ്റിസുധീര്‍, ലതാമോഹന്‍, ദേവകിഅമ്മ എന്നിവര്‍ സംസാരിച്ചു.
















