കൊല്ലം: ശുചിമുറി മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കോര്പ്പറേഷന് മുന്‍ഗണന നല്‍കുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു.
പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള 40 കോടി രൂപ അമൃത് പദ്ധതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് 220 കോടിയോളം രൂപ വേണ്ടിവരും. സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ സുസ്ഥിര നഗരവികസനപദ്ധതിയില്‍ നിന്ന് ഈ പണം ലഭിക്കുകയില്ല. കോര്‍പ്പറേഷന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കില്ല. എന്നാല്‍ പൈപ്പ്ലൈന് ഉള്‍പ്പെടെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും. ഈ പശ്ചാത്തലത്തില്‍ 2018ന് പദ്ധതി കമ്മിഷന് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള കൗണ്‍സില്‍ അംഗങ്ങളുടെ ആശങ്കക്ക് മറുപടിയായാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. കൊല്ലം മുനിസിപ്പാലിറ്റിയായിരിക്കുമ്പോഴാണ് ശുചിമുറി മാലിന്യസംസ്കരണ പദ്ധതിക്ക് തുടക്കമിട്ടത്. നഗരമേഖലകളില്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. കോടിക്കണക്കിന് രൂപ ഇതിനായി ചെലവഴിച്ചിട്ടുമുണ്ട്. പദ്ധതി ഇനിയും പ്രവാര്ത്തികമാക്കിയില്ലെങ്കില് ക്രൂരമായ വിനോദമെന്നേ വിശേഷിപ്പിക്കാനാകൂ എന്നും മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്ന് നടപ്പില്‍വരുത്താന്‍ കഴിയുമെന്ന് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ഹഫീസ് പൊതുചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതിനായി ഡ്രെയിനേജ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ള കരാറുകാരുടെ യോഗം വിളിച്ചുചേര്‍ക്കണം. സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളും നിരന്തരം നടക്കുന്നുണ്ടെങ്കിലും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും അംഗം പറഞ്ഞു. വലിയ നഗരങ്ങളില്‍ പോലും പ്ലാസ്റ്റിക് നിരോധിച്ച സാഹചര്യത്തില്‍ ഇവിടെയും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കണമെന്നും ഹഫീസ് ആവശ്യപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുനില കെട്ടിടസമുച്ചയങ്ങളുടെ നിര്‍മ്മാണം യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നതായി എന്‍.മോഹനന് ചൂണ്ടിക്കാട്ടി. നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവയ്പിച്ചതോടെ പ്രദേശത്തെ കിണറുകളില്‍ വെള്ളം എത്തിയതായും ഈ പശ്ചാത്തലത്തില്‍ കാലവര്‍ഷം എത്തുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും അംഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് മേയര്‍ ഉറപ്പുനല്‍കി.
ചിന്നക്കട ടൗണിന് സമീപം മാലിന്യങ്ങള്‍ നിറഞ്ഞതായി എം.എസ്.ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് അവിടെ നിറഞ്ഞിരിക്കുകയാണ്. കൊല്ലത്തിന്റെ മുഖം എത്ര വികൃതമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമെന്നും അംഗം പറഞ്ഞു. കോര്പ്പറേഷന് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് വെള്ളം എത്തിക്കുന്നതെന്നും യുഡിഎഫ് അംഗം പ്രേംഉഷാര്‍ പരാതിപ്പെട്ടു.
പുതിയ കുടിവെള്ളപദ്ധതികളൊന്നും നിലവിലില്ലെന്ന് മേയര്‍ പറഞ്ഞു. തെന്മല, ഞാങ്കടവ് എന്നിവിടങ്ങളില്‍ നിന്ന് വെള്ളം എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതില്‍ ഞാങ്കടവ് പദ്ധതി പ്രാവര്‍ത്തികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020ന് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് ജലഅതോറിറ്റി അറിയിച്ചിട്ടുള്ളത്. വെള്ളം സംഭരിക്കാനായി വസൂരിച്ചിറയില്‍ നിര്‍മ്മിക്കുന്ന ടാങ്കിനായി ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: