ചെട്ടികുളങ്ങര: ദേവീസ്തുതിയോടെ വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ട ചടങ്ങുകള്‍ക്ക് ദീപം തെളിഞ്ഞു. രാവിലെ വഴുപാടു സമര്‍പ്പിക്കുന്ന ഭക്തര്‍ കുടുംബസമേതം ക്ഷേത്രത്തിലെത്തി കുട്ടികളെ ദത്തെടുത്ത് ആചാര വിധി പ്രകാരം ഭവനങ്ങളിലെത്തിച്ചു. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷമുള്ള ശുഭമൂഹൂര്‍ത്തത്തിലാണ് വഴുപാട് ഭവനങ്ങളില്‍ കുത്തിയോട്ടത്തിനു തുടക്കം കുറിച്ചത്. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലേക്ക് ദേവിയെ ആവാഹിച്ച് കുടിയിരുത്തിയശേഷം ഒരു വാളു പൂജ ചെയ്ത് ഗണപതി ഒരുക്ക് നടത്തി പന്ത്രണ്ടു രാശിയെ പ്രതിനിധാനം ചെയ്ത് പന്ത്രണ്ടുവിളക്കു സ്ഥാപിച്ചു. ഈ വിളക്കുകള്‍ കൊളുത്തി ദീപാരാധന നടത്തിയശേഷം നേര്‍ച്ച കുട്ടികള്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണ നല്‍കി. തുടര്‍ന്ന് കുത്തിയോട്ട ചടങ്ങുകള്‍ ആരംഭിച്ചു. അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭവനങ്ങളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഈ വര്‍ഷം 15 കുത്തിയോട്ടങ്ങളാണ് നടക്കുന്നത്. കോതമംഗലം തൃക്കാരിയൂരിലാണ് ഇത്തവണ ഏറ്റവും അകലെനിന്നുള്ള കുത്തിയോട്ട വഴിപാട്.
കരകള്‍ക്കു പുറമെ മാവേലിക്കര, മാന്നാര്‍, ചെന്നിത്തല, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലും കുത്തിയോട്ട വഴിപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആദ്യ ദിനം തന്നെ കുത്തിയോട്ടം ദര്‍ശിക്കുവാന്‍ ഭക്തജനത്തിരക്കായിരുന്നു.
















