ചാരുംമൂട്: വാഗ്ദാനങ്ങള്‍ മാത്രം നല്‍കി മടങ്ങുന്ന ജനപ്രതിനിധികളും അര്‍ഹിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ അന്തേവാസികളുടെ ജീവിതം നരക തുല്യമാക്കുന്നു.
അസുഖം ഭേദമായെങ്കിലും ഉറ്റവര്‍ ഏറ്റെടുക്കാത്തവര്‍ ഉള്‍പ്പെടെ 175 പേരാണ് ഇപ്പോള്‍ ലെപ്രസി സാനിട്ടോറിയത്തില്‍ കഴിയുന്നത്.
തങ്ങള്‍ക്ക് പിടിപെട്ട അസുഖത്തിന്റെ പേരില്‍ ശാരീരിക വേദന അനുഭവിക്കുമ്പോഴും സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്നതായി അന്തേവാസികള്‍ പറയുന്നു.
ആരാധനാലയങ്ങള്‍, വിനോദോപാദികള്‍ എല്ലാം ഒരുകാലത്ത് ഉണ്ടായിരുന്നു. ആഹാരത്തിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അന്ന് അനുവദിച്ചുകിട്ടിയ മിക്ക ആനുകൂല്യങ്ങളും ഇപ്പോഴും സര്‍ക്കാരുകള്‍ ഇവര്‍ക്കു വേണ്ടി ചെയ്തു കൊടുക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും പല ആനുകൂല്യങ്ങളും ഇപ്പോള്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്നില്ല.
ഇതെല്ലാം കൃത്യസമയത്ത് കൈപ്പറ്റുന്ന ഉദ്യോഗസ്ഥ പ്രമാണികള്‍ ഉണ്ട്. ഇവരുടെ പേരുകള്‍ പറയുന്നതു പോലും ജീവനു ഭീഷണിയാണെന്ന് അന്തേവാസികള്‍ പറഞ്ഞു. റേഷന്‍ യഥാസമയത്ത് കൊടുക്കുന്നതായി രേഖയുണ്ടെങ്കിലും പട്ടിണി മാറ്റുന്നത് വെളിയില്‍ നിന്നും ആരെങ്കിലും കൊണ്ടു കൊടുക്കുന്ന അരിയും സാധനങ്ങളും ഉപയോഗിച്ചാണെന്നും ഇവര്‍ വെളിപ്പെടുത്തി.
അന്തേവാസികളുടെ പേരില്‍ നടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ക്രമക്കേടുകളെ പറ്റി സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ തൂണ് തകര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ സാനിറ്റഠി സന്ദര്‍ശിച്ചു. 23 കോടിയുടെ വികസനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
















