തിരുവനന്തപുരം: കുടംബവഴക്കുകള്‍ സംബന്ധിച്ചകേസുകളായിരുന്നു ഇന്നലെ നടന്ന വനിതാകമ്മിഷന്റെ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ ഏറെയും. സിഐടിയു പ്രവര്‍ത്തകന്‍ വിഴിഞ്ഞം സ്വദേശിയും രണ്ടാം ഭാര്യയുമായ ഹൃദ്രോഗിയെ വണ്ടിക്കൂലി പോലും നല്‍കാതെ അദാലത്ത് നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് പോയത് അദാലത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കുടുംബ വഴക്കുകള്‍ പറഞ്ഞ് തീര്‍ക്കാനാണ് ഇരുവരും അദാലത്തിലെത്തിയതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാതെ വന്നതോടെ ഭര്‍ത്താവ് മടങ്ങുകയായിരുന്നു. ഹൃദ്രോഗിയായ തന്നെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. കേസ് അടുത്ത അദാലത്തിലേക്കു മാറ്റി.
വിമുക്തഭടനായ പിതാവില്‍ നിന്ന് ചെലവിന് പണം ആവശ്യപ്പെട്ടുകൊണ്ട്് മകള്‍ വനിതാ കമ്മിഷനിലെത്തിയ പരാതിയില്‍ സ്വന്തം വീട്ടില്‍ താമസിക്കാതെ അമ്മയുമൊത്ത് വാടകവീട്ടില്‍ താമസിക്കുന്നതിനെ വിമര്‍ശിക്കുകയാണ് പിതാവ് ചെയ്തത്. തനിക്ക് അവകാശപ്പെട്ട ഷെയര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട മകളോട്്് കാലശേഷം നല്‍കാമെന്നും അതുവരെ ചെലവിനു നല്‍കാമെന്നുമുള്ള ഉറപ്പിന്‍മേല്‍ കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.
കുടംബ വഴക്കുകള്‍ പലതും ഒത്തുതീക്കാന്‍ കുടംബങ്ങളിലെ മറ്റ് അംഗങ്ങള്‍തന്നെ തടസംനില്‍ക്കുന്ന കേസുകളും പരിഗണനയ്‌ക്കെത്തി. കുടുംബ പ്രശ്‌നങ്ങള്‍കാരണം ആത്മഹത്യാശ്രമം നടത്തി കെയര്‍ഹോമില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പിതാവു തിരിച്ചുകൊണ്ടു പോകാന്‍ അദാലത്തില്‍ തീരുമാനമായി.
മെഗാ അദാലത്തുകള്‍ പരാതികളില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാക്കാന്‍ സഹായിക്കുന്നതായി വനിതാസമ്മിഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു. ജില്ലയില്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഗാ അദാലത്തുകളിലൂടെ കൂടുതല്‍ പരാതികള്‍ പരിഗണിക്കാന്‍ കഴിയുന്നത് പരാതിക്കാര്‍ക്ക് സഹായകമാകുന്നുവെന്നും അവര്‍ പറഞ്ഞു.
ത്രിദിന മെഗാ അദാലത്തിന്റെ രണ്ടാം ദിവസം 130 പരാതികള്‍ പരിഗണിച്ചു. ഇവയില്‍ 71 പരാതികളില്‍ തീര്‍പ്പായി.11 പരാതികള്‍ റിപ്പോര്‍ട്ടിനും രണ്ടെണ്ണം കൗണ്‍സലിംഗിനും അയച്ചു. 46 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ കമ്മിഷനംഗം ഷിജി ശിവജിയും പങ്കെടുത്തു.
















