നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ തഹസില്‍ദാരെ വസ്തു ഉടമകള്‍ ഉപരോധിച്ചപ്പോള്‍
നെയ്യാറ്റിന്‍കര: കേന്ദ്രം നല്‍കിയ നഷ്ടപരിഹാര തുക സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് വസ്തു ഉടമകള്‍ തഹസീല്‍ദാരെ ഉപരോധിച്ചു.
2013 ല്‍ കഴക്കൂട്ടം – കാരോട് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുപുറം സ്വദേശികളായ ആറ് കുടുംബങ്ങളില്‍ നിന്നായി 75സെന്റ് വസ്തു സര്‍ക്കാര്‍ ഏറ്റെടുത്തു. വസ്തുവിന്റെ വില നിശ്ചയിച്ച ശേഷം അധികൃതരുടെ ഉറപ്പിന്മേല്‍ ഭൂമി സംബന്ധമായ രേഖകള്‍ കൈമാറി. 2014ആഗസ്റ്റ് 28 ന് നഷ്ടപരിഹാര തുക അനുവദിച്ചു. എന്നാല്‍ തുക കൈപ്പറ്റാനായി ഭൂഉടമകള്‍ സംസ്ഥാനസര്‍ക്കാരിനു മുന്നിലെത്തിയപ്പോള്‍ നഷ്ടപരിഹാര തുകനല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ഭൂമിക്ക് മറ്റ് ചില അവകാശികളുള്ളതിനാല്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ് ഭൂഉടമകളെ തിരിച്ചയയ്ച്ചു. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ നഷ്ടപരിഹാര തുക ആറ് കുടുംബക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. തടഞ്ഞുവച്ച തുക നല്‍കാന്‍ 2016 ജൂണ്‍ 25ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അനുവദിച്ച തുക നല്‍കിയില്ല.
മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ പലതവണ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തുക കിട്ടാത്തതിന്റെ മനോവിഷമത്തില്‍ രണ്ടുപേര്‍ മരണത്തിനു കീഴടങ്ങി. ഓരോ കുടുംബവും ലക്ഷങ്ങളുടെ കടക്കെണയിലുമാണ്. ഈ കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്.
നഷ്ടപരിഹാരത്തുക എത്രയുവേഗം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ആറ് കുടുംബംഗങ്ങളിലെയും അംഗങ്ങള്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റഹ്മാനെ ഉപരോധിച്ചത്. ഒരുമണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ എസ്‌ഐ വിനോദ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരാതിക്കാരുമായി ചര്‍ച്ച നടത്തി. തുക നല്‍കാനുള്ള നടപടികള്‍ എത്രയും വേഗം കൈകൊള്ളാമെന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
















