തിരുവനന്തപുരം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിഎസ്എസ്‌സി എഞ്ചിനീയറുടെ യൂണിയന്‍പ്രവര്‍ത്തനം അന്വേഷിക്കാന്‍ പ്രധാമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. വലിയമല എംവിഐടി വിഭാഗത്തിലെ ജൂനിയര്‍ എഞ്ചിനീയര്‍ രാജീവ് കുറുപ്പാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എംപ്ലോയിസ് യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തനം നടത്തുന്നത്. വിഎസ്എസ്‌സിയിലെ ജീവനക്കാരില്‍ എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ തൊഴിലാളി നേതാവിന്റെ സ്ഥാനം വഹിക്കാന്‍ പാടില്ല. 4800 രൂപ ശമ്പള ഗ്രേഡില്‍ അമ്പതിനായിരം രൂപയ്‌ക്കകത്ത് ശമ്പളം വാങ്ങുന്നവര്‍ മാത്രമെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ ചുമതലകള്‍ വഹിക്കാനോ പാടുള്ളൂ. രാജീവ് കുറുപ്പ് ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ഇനത്തില്‍ കൈപ്പറ്റുന്നുണ്ട്.
കഴിഞ്ഞ ആറുവര്‍ഷമായി ഇയാള്‍ പ്രസിഡന്റ് പദവി വഹിക്കുന്നു. 2014 ല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയകുമാരന്‍നായര്‍ എന്നയാളെ വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സംഘടനാ റിപ്പോര്‍ട്ടില്‍ രാജീവ് കുറുപ്പ് പ്രസിഡന്റും വിജയകുമാരന്‍നായര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ്.വിഎസ്എസ്‌സിക്ക് നല്‍കിയ രേഖകളില്‍ വിജയകുമാരന്‍നായരുടെ പേര് മാത്രമെ നല്‍കിയിട്ടുള്ളൂ.യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന് നേതൃത്വം നല്‍കേണ്ടതും ആനുകൂല്ല്യങ്ങള്‍ സ്വീകരിക്കേണ്ടതും വിജയകുമാരന്‍ നായരാണ്. എന്നാല്‍ വിജയകുമാരന്‍നായരുടെ ആനുകൂല്ല്യങ്ങള്‍ നേടിയെടുക്കുന്നത് രാജീവ് കുറുപ്പും. പ്രസിഡന്റായാല്‍ മൊബൈല്‍ ഫോണ്‍, യാത്രാപ്പടി തുടങ്ങിയ ആനൂകൂല്ല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം ജോലിക്കും കയറണമെന്നില്ല.
നിയമം ലംഘിച്ച് വിഎസ്എസ്എസി ജീവനക്കാരന്‍ തൊഴിലാളി നേതാവിന്റെ ആനുകൂല്ല്യങ്ങള്‍ നേടിയെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി എത്തി. വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് വിഎസ്എസ്‌സി കണ്‍ട്രോളറോട് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















