മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളേജാശുപത്രിക്കു മുന്നില്‍ റോഡരുകില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ഭക്ഷണ വില്പന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എല്ലാ ദിവസവും രാവിലെയും ഉച്ച നേരത്തുമാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ വീടുകളില്‍ നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടു വന്ന് റോഡരുകില്‍ വില്പന നടത്തുന്നത്. കൂടുതലും മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്ന പാവപ്പെട്ട രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഈ ഭക്ഷണം വാങ്ങുന്നത്. ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണത്തേക്കാള്‍ വിലക്കുറവെന്നതാണ് അവരെ ആകര്‍ഷിക്കുന്നത്.
വെളുപ്പിനു തുടങ്ങുന്ന പ്രഭാത ഭക്ഷണത്തിന്റെ വില്പന പനിനൊന്നു മണിവരെ നീളും. നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ പാത്രങ്ങളില്‍ കൊണ്ടുവരുന്ന പലഹാരങ്ങളും കറികളും മറ്റും ആവശ്യക്കാര്‍ക്ക് പ്ലാസ്റ്റിക് കവറുകളിലും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളിലുമാണ് നല്‍കുന്നത്. ഉച്ചയ്ക്ക് ചോറും കറികളും ഇങ്ങനെ പൊതിയായും പാത്രങ്ങളിലും നല്‍കും.
പകല്‍ ഭക്ഷണ കച്ചവടം നടത്തുന്ന ഈ സ്ഥലത്ത് രാത്രികാലങ്ങളില്‍ തട്ടുകടകളാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ആകുമ്പോഴേക്ക് നിറയെ മാലിന്യം നിറയും ഇവിടെ. കോര്‍പ്പറേഷനിലെ ക്ലീനിംഗ് ജീവനക്കാര്‍ എത്തുംമുമ്പേ തുടങ്ങുന്ന കച്ചവടം വൃത്തിഹീനമായ സ്ഥലത്താണ് നടക്കുന്നത്. പാത്രങ്ങളില്‍ തുറന്നു വച്ചാണ് വില്പന നടത്തുന്നത്. മാലിന്യങ്ങളില്‍ വന്നിരിക്കുന്ന ഈച്ചയും മറ്റും ഈ ഭക്ഷണ പദാര്‍ത്ഥങ്ങളിലും വന്നിരിക്കും. കൂടാതെ റോഡിലൂടെ വാഹനങ്ങളും മറ്റും പോകുമ്പോഴുണ്ടാകുന്ന പൊടിയും മറ്റും ആഹാരത്തിലേക്ക് എത്തുകയും ചെയ്യും.
മെഡിക്കല്‍ കോളേജ് പരിസരത്തെ ഹോട്ടലുകളില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്താറുണ്ടെങ്കിലും വഴിയോര കച്ചവടക്കാരുടെ ഭക്ഷണം പരിശോധിക്കാന്‍ ആരും മെനക്കെടാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: