കൊച്ചി: മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദ് എംപിയുടെ മരണം വിവാദമാക്കി നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ മുന്‍കാലത്ത് പ്രമുഖ നേതാക്കളുടെ മരണത്തോട് അനാദരവ് കാട്ടുകയും മൃതദേഹത്തെവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവര്‍.
കോണ്‍ഗ്രസ് ഭരണകാലത്ത് 2004 ല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൃതദേഹം ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്‌ക്കാന്‍ പോലും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുവദിച്ചില്ല. വിലാപയാത്ര എത്തുന്നത് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ ഗേറ്റ് അടയ്‌ക്കുകയായിരുന്നു.
ദല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസില്‍ മരിച്ച റാവുവിന്റെ മൃതദേഹം മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലെത്തിച്ചശേഷം എത്രയുംവേഗം ഹൈദരാബാദിലേക്ക് കയറ്റിവിടാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. മൃതദേഹം ഹൈദരാബാദില്‍ സംസ്‌കരിച്ചാല്‍ മതിയെന്ന് സോണിയയുടെ ആജ്ഞാനുവര്‍ത്തികളായ ശിവരാജ് പാട്ടീല്‍, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ റാവുവിന്റെ കുടുംബാംഗങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢിയും ഇതിനു കൂട്ടുനിന്നു.
റാവുവിന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌കരിക്കണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. എന്നാല്‍ സോണിയക്ക് ഇത് ഇഷ്ടമായിരുന്നില്ല. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസുകാരനായിരുന്ന, 1991-1996 കാലയളവില്‍ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌കരിച്ചാല്‍ അവിടെ സ്മാരകമുയരുമെന്ന ഭീതിയായിരുന്നു സോണിയക്ക്. സോണിയക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണ് റാവുവിനെ ദല്‍ഹിയില്‍ സംസ്‌കരിക്കാതിരുന്നതെന്ന് മകന്‍ പ്രഭാകര്‍റാവു തുറന്നടിക്കുകയും ചെയ്തു.
1950 ല്‍ അന്തരിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ഉരുക്കുമനുഷ്യനുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സംസ്‌കാരചടങ്ങില്‍ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വന്തം മന്ത്രിമാരെ അനുവദിക്കാതിരുന്നത് അക്കാലത്ത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആഭ്യന്തര സെക്രട്ടറിയായിരുന്ന വി.പി. മേനോന്‍ സ്വന്തം ചെലവില്‍ മന്ത്രിമാരെ അയയ്‌ക്കുകയായിരുന്നു.
ഇ. അഹമ്മദിന്റെ മരണത്തെച്ചൊല്ലി ബഹളമുണ്ടാക്കുന്ന കേരളത്തിലെ ഒരു നേതാവ് 2013 ല്‍ ഒരു പ്രമുഖ നേതാവ് തിരുവോണ ദിവസം അന്തരിച്ചപ്പോള്‍ മരണം പിറ്റേ ദിവസം പ്രഖ്യാപിച്ചാല്‍ മതിയെന്ന് വീട്ടുകാരോട് പറഞ്ഞയാളാണത്രെ. സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന ഒ. ഭരതന്‍ അന്തരിച്ചപ്പോള്‍ ഒരുവാക്കുകൊണ്ടുപോലും അനുശോചിക്കാനോ ആശ്വസിപ്പിക്കാനോ തയ്യാറാവാതിരുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഭരതന്റെ മകന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.
അതിര്‍ത്തിയില്‍ ശത്രുസേനയോട് പൊരുതി ജീവന്‍ ബലിയര്‍പ്പിക്കുന്ന സൈനികരുടെ മൃതദേഹത്തെ കേരളത്തിലെ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ അവഹേളിച്ച നിരവധി സംഭവങ്ങളുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരസൈനികന്റെ വീട് സന്ദര്‍ശിച്ച പ്രമുഖ നേതാവിനെ സൈനികന്റെ അച്ഛന്‍ ആട്ടിയിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.
അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു പിഴവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തെ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച റാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടും സംഭവം വിവാദമാക്കുന്നതിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ ദുഷ്ടലാക്കാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
















