പുനലൂര്‍: വേനല്‍ ചൂട് കടുത്തതോടെ കുടിവെള്ളത്തിനായും മറ്റുമായി ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന കല്ലടയാര്‍ ഇന്ന് മലീമസമാണ്. എന്നാല്‍ ഇത് സംരക്ഷിക്കാന്‍ അധികൃതര്‍ യാതൊരു നടപടികളും കൈകൊണ്ടട്ടില്ല. പുനലൂര്‍, പത്തനാപുരം ടൗണുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കല്ലടയാറ്റില്‍ എത്തുന്നത് തടഞ്ഞാല്‍ തന്നെ അതിനെ സംരക്ഷിക്കാന്‍ ഒരു പരിധിവരെ കഴിയും. പുനലൂര്‍ നഗരസഭ തന്നെയാണ് നദി മലിനമാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്. കല്ലടയാറിന്റെ തീരത്ത് മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് വ്യാപാരികളേയും ഹോട്ടലുടമകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കാനും നഗരസഭാ അധികൃതര്‍ക്ക് കഴിയാറില്ല. ഹോട്ടലുകളില്‍ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യം കല്ലടയാറ്റിലാണ് വന്നുചേരുന്നത്. മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ കരവാളൂര്‍ പഞ്ചായത്തിലെ തോടുകള്‍ വഴി എത്തുന്ന മലിന്യം നിറഞ്ഞ ജലം അടുക്കളമൂല, തൊളിക്കോട്, വഴി കല്ലടയാറ്റില്‍ എത്തുന്നു. കൂടാതെ കരവാളൂര്‍ പഞ്ചായത്തിനും ഏരൂര്‍ പഞ്ചായത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ആര്‍പിസി പേപ്പര്‍മില്ലില്‍ നിന്നും ഒഴുകുന്ന മലിനജലവും ഇവിടേക്കാണ് എത്തുന്നത്. മണിയാര്‍, പുത്തയം, ചുടുകട്ട, വഴി എത്തുന്ന വിഷാംശം കലര്‍ന്ന ജലം കല്ലടയാറ്റില്‍ കുളിക്കുന്നവരില്‍ ത്വക്ക് രോഗങ്ങള്‍ സമ്മാനിക്കുന്നു. പുനലൂര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങള്‍ അടങ്ങിയ വെള്ളം ഒഴുകുന്ന ഓട ചെന്നവസാനിക്കുന്നത് ആറ്റിലാണ്. വര്‍ള്‍ച്ച രൂക്ഷമായതോടെ മിക്ക കിണറുകളും കുളങ്ങളും വറ്റിവരണ്ടു ഇതോടെ ആളുകള്‍ കുളിക്കുവാനും വസ്ത്രം കഴുകുന്നതിനും ആറ്റിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. സ്ഥിരമായി കല്ലടയാറ്റില്‍ കുളിക്കുന്നവരില്‍ ത്വക്ക് രോഗങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമായി കഴിഞ്ഞു.
ഇത്തരത്തില്‍ കല്ലടയാര്‍ മലീമസമാകുമ്പോഴും ഇതിനെതിരെ ചെറുവിരലനക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞട്ടുമില്ല. കല്ലടയാറ്റില്‍ ജല നിരപ്പ് ക്രമാതീതമായി താഴുകയാണ്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഗരസഭ പണംപറ്റി ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് ഓരോ ദിവസവും വില്പ്പന നടത്തുന്നത്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞട്ടില്ല. മലീമസമായ നദീജലം പരിശോധന നടത്തി വേണ്ടുന്ന നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ശക്തമാണ്.
















