പേരൂര്‍ക്കട: സിപിഎം കുടുംബത്തിന് 12 ഏക്കര്‍ ഭൂമി സ്വകാര്യസ്വത്താക്കാന്‍ സര്‍ക്കാരുകള്‍ ഒത്താശചെയ്തപ്പോള്‍ ഒരു മതിലിനപ്പുറത്ത് 280 കുടുംബങ്ങള്‍ കാലങ്ങളായി നരകയാതന അനുഭവിക്കുന്നു.സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് ക്യഷ്ണന് നായരും ജ്യേഷ്ഠന് നാരായണന് നായരും മക്കള്‍ ലക്ഷ്മി നായരും നാഗരാജ് നാരായണനും മണിമാളിക പണിത് കുടുംബസ്വത്താക്കി മാറ്റിയ പേരൂര്‍ക്കട ലോ അക്കാദമിയുടെ തൊട്ടടുത്ത പാര്‍വിപുരം കോളനിയിലെ 280 കുടുംബങ്ങളാണ് ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലും ചെറ്റകുടിലുകളിലും താമസിക്കുന്നത്.40 വര്‍ഷമായിട്ടും ഇതില്‍ പലര്‍ക്കും പട്ടയം പോലും നല്കാന് സര്‍ക്കാരുകള്‍ക്ക് ആയില്ല.
ലക്ഷ്മി നായരുടെ കുടുംബസ്വാധീനം ഈ പാവങ്ങള്‍ക്കില്ലാതെ പോയി എന്നതാണ് കാരണം. ഹാര്‍വിപുരം കോളനിയിലെ ഒന്നാം ലെയിനിലും രണ്ടാം ലെയിനിലുമായി ഏകദേശം 280 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പല കുടുംബങ്ങള്‍ക്ക് ഭൂമിക്കു പട്ടയം ലഭിച്ചിട്ടില്ല. സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോഴും കഴിഞ്ഞ 40 വര്‍ഷമായി പട്ടയം ലഭിക്കാത്തതുമൂലം ഭൂമിയില്‍ അന്തിയുറങ്ങാന്‍ മാത്രം വിധിക്കപ്പെട്ടു കഴിയുന്നവരാണ് ഇവര്‍. 3 സെന്റുമുതല്‍ 5 സെന്റുവരെയുള്ള ഭൂമിയിലാണ് മിക്കവരും താമസിക്കുന്നത്. ഭൂമി കൈമാറ്റം ചെയ്യുക, ലോണ്‍ എടുക്കുക, പണയം വയ്ക്കുക തുടങ്ങിയ കാര്യങ്ങളൊന്നും നടക്കാത്തതിനാല്‍ സാമ്പത്തികമായി വളരെ ഗതികേടിലാണ് ഇവര്‍ . ഭൂരിഭാഗം പേരും കഴിയുന്ന ചെറ്റക്കുടിലുകള്‍ മഴക്കാലങ്ങളില്‍ ചോര്‍ന്നൊലിക്കുന്നു. ചില വീടുകള്‍ (വീടുകള്‍ എന്നു പറയാമെങ്കില്‍) ഇടിഞ്ഞുപൊളിഞ്ഞു വീഴും. ഉയരത്തിലുള്ള കുടിലുകളില്‍ ചിലതിന്റെ മതില് (മതിലെന്നും പറയാനാകില്ലെങ്കിലും) പൊളിഞ്ഞു മറ്റൊരു വീടിന്റെ മുകളിലേക്കു പതിക്കും. കൗണ്‍സിലര്‍മാരും സന്നദ്ധപ്രവര്‍ത്തകരും മറ്റു ചേര്‍ന്നാണ് വീടുകള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നത്.
മഴക്കാലം ശക്തിപ്രാപിക്കുന്ന അവസരങ്ങളിലെല്ലാം ഹാര്‍വിപുരത്തുകാരുടെ അവസ്ഥ ഇതുതന്നെയാണ്. പട്ടയം ലഭിച്ച വീടുകളുടെ അവസ്ഥയും ഇതുതന്നെയാണ്. നല്ല നിലയില്‍ ഉറപ്പുള്ള ഒരു വീട് കെട്ടാന്‍ സര്‍ക്കാര്‍ സഹായമൊന്നും ഇവര്‍ക്കു ലഭിക്കാറില്ല. ഇവിടത്തെ നിരപ്പില്ലാത്ത ഭൂമിയില്‍ ഉറപ്പുള്ള വീട് നിര്‍മ്മണം അസാധ്യവുമാണ്. ഹാര്വ്വിപുരം ഒന്നാം ലെയിനിലെ താമസക്കാരായ രാജി, ബാബു, സുലോചനാ സുധാകരന് എന്നിവരും രണ്ടാം ലെയിനിലെ താമസക്കാരായ ജഗദമ്മ, ലീല, കമലമ്മ, ജോണ്‍, അമ്മുക്കുട്ടി, മണിയന്, രാജമ്മ എന്നിവരും വളരെ ദുരിതാവസ്ഥയിലാണ് കഴിഞ്ഞു വരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഗൗരിയമ്മ അധികാരത്തിലിരുന്നപ്പോള്‍ 40 ഓളം പേര്‍ക്ക് പട്ടയം കൊടുത്തിരുന്നു. അതിനുശേഷം ഹാര്‍വ്വിപുരത്തുകാര്‍ പട്ടയമേള കാണുകയോ അതില്‍ പങ്കാളികളാകുകയോ പട്ടയം ലഭിച്ചവരാകുകയോ ചെയ്തിട്ടില്ല. പട്ടയം ലഭിക്കപ്പെട്ടവരില്‍ത്തന്നെ, അതിന്റെ രേഖകള്‍ എങ്ങനെയോ നഷ്ടപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്.
ഓരോ വര്‍ഷവും പട്ടയത്തിനായി താലൂക്കില്‍ അപേക്ഷ സമര്‍പ്പിക്കും. അത് അവിടെനിന്ന് വില്ലേജ് ഓഫീസിലേക്കു പോകും. വില്ലേജുകാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തിലേക്കു കടക്കുകയില്ല. ഹാര്വ്വിപുരം നിവാസികളുടെ പട്ടയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കേണ്ടത് കുടപ്പനക്കുന്ന് വില്ലേജ് അധികൃതരാണ്. അളക്കുകയും തിരിക്കുകയും ചെയ്യണമെങ്കില്‍ ഒരുദിവസം മെനക്കെടണം. കൈക്കൂലി ലഭിച്ചാല്‍ മാത്രമേ ഇവര്‍ ഇതിനു തയ്യാറാകൂ.
ഫലത്തില്‍, ഓരോ ഹാര്‍വ്വിപുരത്തെ താമസക്കാരും മുറതെറ്റാതെ നല്‍കിവരുന്ന അപേക്ഷകള്‍ വില്ലേജില്‍ മുങ്ങും, പിന്നെ പൊങ്ങുകയുമില്ല. സര്‍ക്കാരിന് പ്രത്യേക പദ്ധതികള്‍ കൊണ്ടുവരികയോ, പട്ടയമേളകള്‍ സംഘടിപ്പിക്കുകയോ ചെയ്ത് ഈ കോളനിക്കാരെ പുനരുദ്ധരിക്കാവുന്നതേയുള്ളൂ, പക്ഷേ, അതുചെയ്യുന്നില്ല. വില്ലേജില്‍ പട്ടയത്തിനു നിരവധി ആള്ക്കാര് അപേക്ഷ നല്‍കിയെങ്കിലും ഭൂമി അളക്കുന്നതിനുപോലും ആളെത്തിയില്ലെന്ന് പ്രദേശത്തെ ഒരു മുന്‍ കൗണ്‍സിലര്‍ പറയുന്നു. സര്‍ക്കാരിന്റെ മിച്ചഭൂമിയില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ജീവിതം ഒരു അതിജീവന സമരം തന്നെയാണ്.
ഹാര്‍വ്വിപുരത്തുനിന്ന് കഷ്ടിച്ച് അരകിലോമീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന ലോ അക്കാദമി നടത്തിക്കൊണ്ടു പോകാന്‍ 3 ഏക്കര്‍ സ്ഥലം ധാരാളം. എന്നാല്‍ 14 ഏക്കറോളം സ്ഥലം ലോ അക്കാദമിക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം നടത്തി ലോ അക്കാദമിക്ക് ആവശ്യമുള്ള ഭൂമി മാത്രം നല്കി ബാക്കിയുള്ളവ പിടിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പട്ടയം ലഭിക്കാത്തവരും ഭൂമിയില്ലാത്തവരുമായ നിരവധി ആള്‍ക്കാരാണ് പേരൂര്‍ക്കടയിലും പരിസരത്തുമുള്ളത്.
വഴയില-പേരൂര്‍ക്കട റോഡ് വികസനത്തിന്റെ ഭാഗമായി പുറമ്പോക്കില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ ഇന്നു പേരൂര്‍ക്കട മാര്‍ക്കറ്റില്‍ അന്തിയുറങ്ങിയും കടത്തിണ്ണകളില്‍ പകലുകള്‍ കഴിച്ചുകൂട്ടിയും ജീവിതം തള്ളിനീക്കുന്നുണ്ട്. ഇവരെയൊക്കെ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരുകളാണ് സിപിഎം കുടുംബത്തിന് നഗരമധ്യത്തില്‍ 12 ഏക്കര്‍ ഭൂമി ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയെന്ന് കാണിച്ച, പിന്നീട് കുടുംബട്രസ്റ്റിന്റെ പേരില്‍ സ്വന്തമാക്കിയവര്‍ക്ക് അനുഭവിക്കാന്‍ ഒത്താശ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: