തിരുവനന്തപുരം: ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ആഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും സമരഭൂമിയിലേക്കെത്തി. എബിവിപി, ഇടത്-വലത് പക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ ഒന്നടങ്കം നടത്തുന്ന സമരം പതിനഞ്ചാംദിവസം കഴിയുമ്പോള്‍ പിന്തുണയുമായി കൊടിയുടെ നിറം മറന്ന് ജനപ്രതിനിധികള്‍ എല്ലാ സമര പന്തലിലുമെത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ആഭിവാദ്യമര്‍പ്പിക്കുകയാണ്.
വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. സമര പന്തലിലെത്തി എല്ലാ വിദ്യാര്‍ത്ഥി നേതാക്കളെയും കണ്ട് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് ഉപവാസസമരം ആരംഭിച്ചത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുത്ത് മികവുറ്റ കേന്ദ്രമാക്കി മാറ്റണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍ സമരപന്തലിലെത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം സമരനേതാക്കളെ കണ്ടു.
വിദ്യാര്‍ത്ഥി സമരത്തിലൂടെയാണ് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ടായതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. അനധികൃതമായി മാനേജ്‌മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വിഎസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.കോളേജ് ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടതുപോലെ അനധികൃതക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
എംഎല്‍എ മാരായ മുഹമ്മദ് മുഹ്‌സിന്‍, മുല്ലക്കര രത്‌നാകരന്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവരും സമര നേതാക്കളെ കണ്ട് അഭിവാദ്യമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിലെ വിഷയങ്ങള്‍ ജനപ്രതിനിധികളോട് പങ്കുവച്ചു. കോളേജിനുള്ളില്‍ പോലും തടവറയിലെന്നപോലെയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മകന്റെ കാമുകിയാണ് ഹോസ്റ്റല്‍ ഭരിക്കുന്നതെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്റേണല്‍മാര്‍ക്ക് ഉള്‍പ്പെടെ തയ്യാറാക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയിലേക്ക് പോലും പുറത്തേക്ക് വിടില്ലെന്നുരക്ഷിതാക്കളെ ഉള്‍പ്പെടെ അസഭ്യം പറയുകയാണ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ഇതിനിടിയല്‍ പിരിച്ചുവിട്ട താത്കാലിക ജീവനക്കാരും ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധവുമായി എത്തി. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, വാച്ചര്‍ എന്നീ ജോലികള്‍ ചെയ്തിരുന്നവരെ അകാരണമായി പിരച്ചുവിട്ടെന്നും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ നിഷേധിക്കപ്പെട്ടുവെന്നും ആരോപിച്ചു. തെളിവെടുപ്പിനെത്തിയ എത്തിയ സെനറ്റ് ഉപസമിതിയ്‌ക്ക് മുമ്പിലും വിദ്യാര്‍ത്ഥിനികളും പിരിച്ചുവിട്ട തൊഴിലാളികളും മൊഴിനല്‍കി.
വൈകുന്നേരം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ക്യാമ്പസിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
















