കൊല്ലം: അവിശ്വസനീയമായ ലാളിത്യമാണ് ഭാരത സംസ്കാരത്തിന്റെ സവിശേഷതയെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരിയും ചിന്തകനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്. പ്രപഞ്ച ശാസ്ത്രത്തിന്റെ ആധാരമായ സത്യത്തിന്റെ സവിശേഷതയും അവിശ്വസനീയതയാണ്. അന്തിമമായ സത്യത്തിന്റെ ലക്ഷണവും അതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി കൊല്ലത്ത് നടത്തിയ വിചാരസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യാന്വേഷണമാണ് ശാസ്ത്രം. സത്വാന്വേഷണമാണ് ഋഷിധര്മ്മവും. ഋഷിസംസ്കാരത്തിന്റെ പ്രമാണങ്ങളില്‍ ഒന്നാണ് പുനര്ജന്മം. അത് അവിശ്വസനീയമെന്ന് തോന്നുന്നത് ശാസ്ത്രമായതുകൊണ്ടാണ്. വ്യാസന് ശാസ്ത്രജ്ഞനാണ്. 85 കോടി ജീവജാലങ്ങളുടെ ചരിത്രത്തില്‍ നിന്നും കഥയെടുത്ത് ഭാവനയും ചാലിച്ച് വ്യാസന് എന്ന ശാസ്ത്രജ്ഞന് എഴുതിയതാണ് മഹാഭാരതം. പ്രപഞ്ച ശാസ്ത്രാധിഷ്ഠിതമാണത്. മലയാളത്തില്‍ കഥയും നോവലുമെഴുതുന്ന സാഹിത്യകാരന്മാരെപ്പോലെ ഒരാളാണ് വ്യാസനെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസമല്ല ‘ഭാരതീയരുടെ ആധാരം. അനുഭൂതിയാണ്. അണുവിന്റെ ഉള്ളിലെ ലോകത്തെയും വര്‍ണിക്കാനുള്ള ധൈഷണികധീരത ഭാരതത്തിനുണ്ട്. സയന്‍സിനെ ഉപരിപ്ലവമായി മാത്രം മനസിലാക്കുകയും അതിനെ യുക്തിവാദവുമായി ചേര്‍ത്തുപറയുകയും ചെയ്യുന്ന പുരോഗമനമെന്ന അന്ധവിശ്വാസം ഈ അനുഭൂതിയെ നിഷേധിക്കും. സംസ്കാരത്തിന്റെ രക്ഷ ആഗ്രഹിക്കാത്തതുകൊണ്ടാണ് അവര്‍ അവിശ്വസനീയ സത്വത്തെ അംഗീകരിക്കാത്തതെന്ന് തുറവൂര്‍ വിശ്വംഭരന് പറഞ്ഞു.
സംസ്കാരത്തെയും സംസ്കൃതത്തെയും വലിച്ചെറിഞ്ഞാണ് കേരളം ഇംഗ്ലീഷ് ഭാഷയുടെ പിന്നാലെ പാഞ്ഞത്. മലയാളിയുടെ ‘കട്ടമരം’ പോലും കട്ടെടുത്താണ് ഇംഗ്ലീഷ് അതിന്റെ പദസമ്പത്ത് വിപുലമാക്കിയത്. ഒരു ധാതുവില്‍ നിന്ന് തൊള്ളായിരം വാക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഭാഷയാണ് നമ്മള് ഉപേക്ഷിച്ചു കളയുന്നത്. ശാസ്ത്രലോകത്തെ വ്യാമുഗ്ധമാക്കിയ ഭഗവത്ഗീതയുടെ അന്തര്‍ധാര വാസിഷ്ട ശാസ്ത്രമാണ്. ഏകത്വമാണ് ദര്‍ശനം.
ജനാധിപത്യത്തില്‍ ധര്‍മ്മബോധത്തിന്റെ ഇടപെടല്‍ ഉണ്ടാകണം. അത് അഴിമതി രഹിതവും നീതിപൂര്‍വകവുമായ ജനാധിപത്യത്തെ സമ്മാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്മാരായ ജി. അശോകന്, എസ്.വിജയമോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: