പാനൂര്‍: പാടത്തു പണിക്കു മുന്നേ മുന്‍കൂര്‍ കൂലികൊടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലാസെക്രട്ടറി പി.ജയരാജന്റെയും ആഹ്വാനത്തിന് പാര്‍ട്ടി ക്രിമിനലുകളുടെ പിന്തുണ. ഇത് ധര്‍മ്മടം അണ്ടലൂരിലെ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സന്തോഷ്‌കുമാറിന്റെ ജീവിതമാണ് പൊലിച്ചത്. ഒരു പ്രകോപനവും അണ്ടലൂരില്‍ ഉണ്ടായില്ലായെന്ന യാഥാര്‍ത്ഥ്യം ഓര്‍ക്കുമ്പോള്‍ സിപിഎമ്മിന്റെ അക്രമമുഖം വെളിവാക്കപ്പെടും. ആസൂത്രിതമായി പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിറക്കുനി, ധര്‍മ്മടം, മീത്തലെപീടീക, മുഴപ്പിലങ്ങാട് മേഖലകളില്‍ ആയുധ സംഭരണം നടത്തിയാണ് സന്തോഷ്‌കുമാറിനെ വെട്ടിക്കൊന്നത്. ബിജെപി ബൂത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സന്തോഷ്‌കുമാര്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു. ആ ഘട്ടം മുതല്‍ത്തന്നെ നിരവധി ഭീഷണികള്‍ സന്തോഷിനു നേരെ ഉണ്ടായിരുന്നു. ഈ കൊലപാതകം നടക്കുന്നതിന്റെ രണ്ടു മണിക്കൂര്‍ മുന്‍പ് ധര്‍മ്മടത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇയാള്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ധര്‍മ്മടം പോലീസും സിപിഎം അക്രമത്തിനു കൂട്ടുകൂടി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുമെന്ന പ്രതീതി സൃഷ്ടിച്ച് കൊലയാളികള്‍ക്ക് സൗകര്യം ചെയ്തു കൊടുത്ത പോലീസിനും സന്തോഷിന്റെ കൊലപാതകത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. പ്ലാസ്റ്റിക് ഷീറ്റ് പുതച്ചു ഇടിഞ്ഞു വീഴാറായ വീട്ടില്‍ അന്തിയുറങ്ങുന്ന ഗൃഹനാഥനെ വെട്ടിക്കൊല്ലാന്‍ ആസൂത്രണം നടത്തിയവരും കൊലക്ക് ആഹ്വാനം നടത്തിയവരും സൗകര്യം ചെയ്തവരും ഒരു കുടുംബത്തിലെ വിളക്കാണ് തല്ലിക്കെടുത്തിയത്. ഈ ക്രൂരകൃത്യത്തിനു ചരിത്രം മാപ്പു തരില്ല.
















