കണ്ണൂര്‍: ഒന്നരപ്പതിറ്റാണ്ടു കാലത്തെ തപസ്യയില്‍ രൂപപ്പെടുത്തിയ അമൃതനാട്യമെന്ന കലാരൂപത്തിന്റെ സ്രഷ്ടാവ് കലാമണ്ഡലം രമേഷ് കൗമാരമേള കണ്ണൂരില്‍ നടക്കുമ്പോഴും അമൃതനാട്യത്തെ മത്സര ഇനമായി ഉള്‍പ്പെടുത്താതിലുള്ള കാത്തിരിപ്പിന്റെ വേദനയിലാണ്. തന്റെ നൈസര്‍ഗ്ഗികമായ കഴിവിലൂടെ കലാകൈരളിക്ക് സംഭാവന ചെയ്ത അമൃതനാട്യത്തെ സ്‌കൂള്‍ കലോത്സവത്തില്‍ മത്സര ഇനമായി ചേര്‍ക്കാന്‍ കലാമണ്ഡലം രമേശിന്റെ ശ്രമം ആരംഭിച്ചിട്ട് ഒരു ദശകം പിന്നിടുകയാണ്. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക പൈതൃകമായ തെയ്യത്തിന്റെ ഐതിഹ്യവും മാഹാത്മ്യവും സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ കലാരൂപമാണ് അമൃതനാട്യം. മറ്റേതൊരു ശാസ്ത്രീയ നൃത്തരൂപത്തോടും കിടപിടിക്കത്തക്ക വിധത്തില്‍ കലാമണ്ഡലം രമേശ് തന്റെ ഉപാസനയിലൂടെ സൃഷ്ടിച്ച് വിദേശത്തും അന്യസംസ്ഥാനങ്ങളിലും സംസ്ഥാനത്തെ നിരവധി വേദികളിലും അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. 1997 ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ്മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങിലാണ് അമൃതനാട്യം ആദ്യമായി അരങ്ങിലെത്തിയത്. നിരന്തര ശ്രമത്തിന്റെ ഫലമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രിയും താല്‍പ്പര്യമെടുത്ത് അമൃതനാട്യത്തെ മേളയില്‍ ഉള്‍പ്പെടുത്തുവാന്‍ ഡിപിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡിപിഐ പ്രസ്തുത നിര്‍ദ്ദേശത്തെ അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് കലാമണ്ഡലം രമേശ് ഹൈക്കോടതി മുഖേന അനുകൂല വിധി നേടിയെടുത്തിട്ടും അമൃതനാട്യത്തെ അംഗീകരിക്കാന്‍ ഡിപിഐ തയ്യാറായില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷവും ഇതിനായി ഒരുപാട് പ്രയത്‌നിച്ചെങ്കിലും അമൃതനാട്യം രൂപപ്പെട്ട കണ്ണൂരില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള അരങ്ങേറുന്ന ഈ വേളയില്‍പ്പോലും മത്സരഇനമായി ഉള്‍പ്പെടുത്തിയില്ലല്ലോ എന്ന വേദനയിലാണ് രമേശ്. കഴിഞ്ഞ ആഴ്ച വന്ന ഹൈക്കോടതി വിധിയിലും തീരുമാനം പുനപരിശോധിക്കാന്‍ ഡിപിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമൃതനാട്യത്തെ കലോത്സവത്തില്‍ ഉള്‍പ്പെടുത്താനായി സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള കഴിഞ്ഞ സര്‍ക്കാറിന്റെ കാലം മുതല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. വേണ്ടത്ര കലാമൂല്യമില്ലാത്ത പല ഇനങ്ങളെയും-മാജിക് ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ പോലും-മത്സര ഇനമായി ചേര്‍ക്കുമ്പോള്‍ അമൃതനാട്യത്തോട് കാണിക്കുന്ന അവഗണന മലബാറിന്റെ കലാ സാംസ്‌കാരിക മേഖലയോടും കലാകാരന്‍മാരോടുമുള്ള അവഗണനയാണെന്ന് രമേശ് പറയുന്നു. ദൈനം കനിഞ്ഞിട്ടും പൂജാരി കനിയാത്ത ദുരവസ്ഥയാണ് കോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള ഡിപിഐയുടെ നിലപാടെന്ന് കരുതേണ്ടി വരും. കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടുപോലുമില്ലാതെ ആരോടും ഒരു പരിഭവവമില്ലാതെ തന്റെ കലാസപര്യ തുടരുകയാണ് ഈ അറുപതാം വയസ്സിലും രമേശ്.
















