തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ പീഡനകഥകള്‍ മറ്റേത് സ്വാശ്രയ കലാലയത്തെയും വെല്ലുന്നതാണ്. കുക്കറി ഷോ അവതാരകയും സിപിഎം നേതാവും എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠപുത്രിയുമായ ലക്ഷ്മി എന്‍.നായര്‍ പ്രിന്‍സിപ്പല്‍ ആയ ലോ അക്കാദമി ലോ കോളേജാണ് വിവാദത്തിലായത്.
വിദ്യാര്‍ത്ഥി പീഡനവും ഭീഷണിയും കടുത്ത ശിക്ഷാ നടപടികളും കൈക്കൊള്ളുന്നതായി പരാതികളുയര്‍ന്നു. സ്വാശ്രയ വിഷയം കത്തിയതോടെ സഹികെട്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രാപ്പകല്‍ സമരത്തിനിറങ്ങിയതോടെ കലാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
അക്കാദമിയില്‍ മാഡം എന്നുപറഞ്ഞ് കുടുംബഭരണം നടത്തുന്ന ലക്ഷ്മിനായരുടെ പീഡനംമൂലം 21 വിദ്യാര്‍ത്ഥികളാണ് ഇയര്‍ ഔട്ടായത്. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കും ഹാജരും ഭാവിയുമെല്ലാം മാഡത്തിന്റെ കൈയില്‍ ‘ഭദ്ര’മാണ്. ‘മാഡ’ത്തിന് ഇഷ്ടമില്ലാത്തവരാണെങ്കില്‍ അവരുടെ കാര്യം പോക്ക് തന്നെ.
സെമസ്റ്ററില്‍ രണ്ടു തവണ ഇന്റേണലും ഹാജരുമൊക്കെ പ്രസിദ്ധപ്പെടുത്തണമെന്നുണ്ടെങ്കിലും അക്കാദമിയില്‍ വിലപോവില്ല. പരീക്ഷയ്‌ക്ക് തൊട്ടുമുന്‍പ് മാഡത്തെ കണ്ടുവണങ്ങുമ്പോള്‍ കയ്യില്‍ കുറിച്ചിരിക്കുന്ന പേപ്പര്‍ നോക്കി ഹാജരും മാര്‍ക്കും പറയും. ഹാജര്‍ബുക്ക് പരിശോധിക്കണമെന്നാവശ്യപ്പെട്ടാല്‍ അവിടെ തീര്‍ന്നു.
എതിര്‍ക്കുന്നവരെ സിപിഎം ഗുണ്ടകളെ വിട്ട് വിരട്ടുന്നത് പതിവ് ശൈലിയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കോളേജില്‍ മാഡത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ പ്രാദേശിക ഗുണ്ടകള്‍ കലാലയത്തില്‍ കയറി ‘പാചകം’ പഠിപ്പിച്ച ചരിത്രമുണ്ട്. അടുത്തിടെ ഒരു വിദ്യാര്‍ത്ഥി മാഡത്തിന്റെ ഉപദേശം അവഗണിച്ച് കെഎസ്‌യു പ്രവര്‍ത്തനത്തിനിറങ്ങി. ചേര്‍ത്തലക്കാരനായ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. സഖാവിനെ വീട്ടില്‍ക്കയറി ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ‘നിയമ’ങ്ങള്‍ പറഞ്ഞുകൊടുത്തു. വിഷയം പയ്യനെടുത്തു ഫേസ്ബുക്കിലിടുകയും ചെയ്തു.
ഫൈവ് ഇയര്‍ ബികോം എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ത്രീ ഇയര്‍ എല്‍എല്‍ബി, എല്‍എല്‍എം, ഈവനിംഗ് എല്‍എല്‍ബി കോഴ്‌സുകളാണ് നടക്കുന്നത്. ബികോം എല്‍എല്‍ബിയില്‍ മാത്രം 50 ശതമാനം മെരിറ്റില്‍ അഡ്മിഷന്‍. ബാക്കി കോളേജ് എന്‍ട്രന്‍സ് നടത്തി നിയമിക്കും. ലിസ്റ്റില്‍ മെരിറ്റിലുള്ള ആദ്യകുറച്ചുപേര്‍ക്ക് അഡ്മിഷന്‍ നല്‍കിയാല്‍ പിന്നെ സ്വന്തം ഇഷ്ടപ്രകാരമാകും നിയമനം. പ്രമുഖ പാര്‍ട്ടി നേതാക്കന്മാര്‍ ആരും ചോദിച്ചാലും ‘മാഡം’ കൈയയച്ചുസഹായിക്കും. ഇടതുസംഘടനയാണെങ്കില്‍ പ്രത്യേകിച്ചും. പ്രമുഖ നേതാക്കന്മാരുടെ മക്കള്‍ക്കോ പ്രമുഖ കുട്ടിനേതാക്കള്‍ക്കോ ഹാജരും പഠനവുമൊന്നുമില്ലെങ്കിലും ഫുള്‍ മാര്‍ക്ക് ലഭിക്കും. പക്ഷേ മാഡത്തിനെതിരെ ശബ്ദിക്കാന്‍ പാടില്ല.
പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. അത്യാവശ്യം നന്നായി കാണാന്‍ കൊള്ളാവുന്ന വസ്ത്രധാരണം നടത്തി വരുന്ന പെണ്‍കുട്ടിയെ ചിലപ്പോള്‍ ‘മാഡ’ത്തിന് പിടിക്കില്ല. പിന്നെ ഭീഷണിയായി. നീ ആരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങി വരുന്നെന്നാവും. ഏതെങ്കിലും ആണ്‍കുട്ടിയോട് സംസാരിച്ചാല്‍ തീര്‍ന്നു. മാഡം നേരിട്ട് വീട്ടില്‍ വിളിച്ച് ഉപദേശിക്കും. കോളേജ് മുഴുവന്‍ സിസി ടിവി ക്യാമറകളുണ്ട്. പെണ്‍കുട്ടികള്‍ക്കു വേണ്ട സാധനങ്ങളെല്ലാം വേണമെങ്കില്‍ പുരുഷ വാച്ചറന്മാരോട് പറഞ്ഞുവാങ്ങിക്കോണം.
യോഗ്യതയുള്ള അധ്യാപകരുടെ കാര്യം തഥൈവ. ഏറെയും ഗസ്റ്റ് ലക്ചര്‍മാരാണ്. അതും അവിടെ പഠിച്ചിറങ്ങിയ ‘മാഡ’ത്തിനു താല്പര്യമുള്ളവര്‍. അതുകൊണ്ട് ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിയുടെ റിസള്‍ട്ട് എങ്ങനെ വേണമെങ്കിലും ആയിത്തീരും. കഴിഞ്ഞവര്‍ഷം വരെ മൂട്ട് കോര്‍ട്ടിന്റെ നേതൃത്വം മകനായിരുന്നു. മകന്റെ അധികാരപരിധിക്കെതിരെ കോളേജിലെ ചില പെണ്‍കുട്ടികള്‍ തന്നെ രംഗത്തുവന്നു. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ വീട്ടില്‍ പോകണമെങ്കില്‍ അനുവാദം നല്‍കുന്നത് ഭാവി മരുമകളാണെന്നാണ് സംസാരം. കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഇക്കാര്യം തീരുമാനിക്കുന്നത്.
സെമിനാറുകള്‍ക്കും മൂട്ട് കോര്‍ട്ടുകള്‍ക്കും വിദ്യാര്‍ത്ഥികളില്‍ നിന്ന് പണപ്പിരിവ് യഥേഷ്ടമാണ്. എസ്എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ക്ക് യഥേഷ്ടം പാര്‍ട്ടി സീറ്റുകള്‍ നല്‍കുന്നതിനാല്‍ ഒരക്ഷരം മിണ്ടില്ല.
കലാലയത്തിന്റെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് എബിവിപി അടക്കം ചില വിദ്യാര്‍ത്ഥിസംഘടനകള്‍ സംയുക്തമായി സമരം തുടങ്ങിയത്. കോളേജില്‍ രാപ്പകല്‍ സമരം തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ പ്രിന്‍സിപ്പല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
















